
ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകി(Girlfriend)യുടെ മൂന്ന് വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി. യുവാവിന് 11 വർഷം തടവ്. കെന്റിലെ ഫോക്ക്‌സ്റ്റോണി(Folkestone, Kent)ൽ നിന്നുള്ള പോൾ മാർഷ്(Paul Marsh) എന്ന 27 -കാരനാണ് കാമുകിയുടെ മകളായ ജെസീക്ക ഡാൽഗ്ലീഷിനെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്‍തത്. പിന്നീട് ആ കുറ്റകൃത്യം മറച്ച് വയ്ക്കാനും കുട്ടി പടിക്കെട്ടില്‍ നിന്നും വീണാണ് മരിച്ചത് എന്ന് വരുത്തിത്തീര്‍ക്കാനും ഇയാൾ ശ്രമിച്ചു.
മൈഡ്‌സ്റ്റോൺ ക്രൗൺ കോടതിയിൽ നടന്ന മുൻ വിചാരണയിൽ മാർഷ് കുട്ടികള്‍ക്കെതിരായ ക്രൂരതയ്ക്കും നരഹത്യയ്ക്കും ശിക്ഷിക്കപ്പെട്ടു. 2019 -ലെ ക്രിസ്മസ് രാത്രിയാണ് ജെസീക്ക ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. ഒരു കെയർ വർക്കർ കൂടിയായ മാർഷ് അവളെ വലിച്ചെറിഞ്ഞു. അതിനെ തുടര്‍ന്ന് അവളുടെ തല ഒരു കട്ടിയുള്ള പ്രതലത്തിൽ ഇടിച്ചു. അത് അവളുടെ കട്ടിലിലോ തറയിലോ ആയിരിക്കാം എന്നും കോടതി പറയുന്നു.
ജെസീക്കയുടെ അമ്മ മാർഷിനെ 'മൃഗം' എന്നും 'രാക്ഷസൻ' എന്നും വിളിച്ചു. മകളുടെ മരണത്തിനിടയാക്കിയ ആ രാക്ഷസന്‍ ജീവിതത്തില്‍ ഓരോ ദിവസവും വേദനിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അവര്‍ അപേക്ഷിച്ചു. 'ജസീക്ക എന്‍റെ ലോകത്തിന്‍റെ വെളിച്ചമായിരുന്നു. അവളെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്നും താനൊരിക്കലും മുക്തയാവാന്‍ പോവുന്നില്ല' എന്നും അവര്‍ പറഞ്ഞു.
മാർഷിനെ ശിക്ഷിച്ചുകൊണ്ട് ജസ്റ്റിസ് കവാനി പറഞ്ഞു: 'ജെസീക്കയുടെ ഈ പെട്ടെന്നുള്ള വേര്‍പാടില്‍ മുഴുവൻ കുടുംബവും വിലപിക്കുന്നു, അവൾ എങ്ങനെ മരിച്ചുവെന്ന് അറിഞ്ഞതിന്റെ ആഘാതത്തിൽ കഷ്ടപ്പെടുന്നു. സുന്ദരിയായ ഈ കൊച്ചുകുട്ടിയുടെ മരണം ഒരുപാട് ആളുകൾക്ക് വലിയ വേദനയും കഷ്ടപ്പാടും ഉണ്ടാക്കിയതായി വ്യക്തമാണ്.' നരഹത്യയ്ക്ക് മാര്‍ഷിനെ ഒമ്പത് വര്‍ഷത്തേക്കും കൊച്ചുകുട്ടിയെ ഉപദ്രവിച്ചതിന് രണ്ടുവര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചത്.
അപകടം നടന്നതിനുശേഷം 999 -ലേക്ക് വിളിക്കുന്നതിന് പകരം മാര്‍ഷ് ആ അപകടം മറച്ച് വച്ചു. കെയര്‍ വര്‍ക്കറായിരുന്നിട്ടും ഫസ്റ്റ് എയ്ഡ് പരിശീലനം നേടിയിട്ടും മാര്‍ഷ് അവളെ സഹായിക്കുന്നതിന് പകരം അപകടം മറച്ചുവയ്ക്കാനും അവള്‍ വീണതാണ് എന്ന് വരുത്തിത്തീര്‍ക്കാനുമാണ് ശ്രമിച്ചത് എന്നും കോടതി നിരീക്ഷിച്ചു.