കൊലപാതകം നടക്കുമ്പോൾ അയാൾക്ക് മാനസിക രോഗമുണ്ടായിരുന്നുവെന്ന് അയാളുടെ വക്കീൽ വാദിച്ചുവെങ്കിലും, കോടതി അത് തള്ളി. കൊലപാതകത്തിന് 15 വർഷവും മൃതദേഹത്തെ അപമാനിച്ചതിന് അഞ്ച് മാസവും അയാൾക്ക് ജയിൽശിക്ഷ കോടതി വിധിച്ചു.
അമ്മയെ കഴുത്തുഞെരിച്ച് കൊന്ന്, ശരീരം തിന്ന കുറ്റത്തിന് ഒരു സ്പാനിഷുകാരനെ കോടതി 15 വർഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു. 28 -കാരനായ ആൽബർട്ടോ സാഞ്ചസ് ഗോമെസിനെയാണ് കോടതി ശിക്ഷിച്ചത്. 2019 -ൽ മാഡ്രിഡിൽ വച്ചായിരുന്നു സംഭവം. മകനും അമ്മയും ഒരുമിച്ച് ഒരു ഫ്ലാറ്റിലായിരുന്നു താമസം. ഒരു ദിവസം ഇരുവരും തമ്മിൽ ഒരു തർക്കത്തിൽ ഏർപ്പെടുകയും, ഒടുവിൽ ദേഷ്യം കൊണ്ട് വിറച്ച ആൽബർട്ടോ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു.
മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അയാൾ അവരെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു. തുടർന്ന് അടുക്കളയിൽ നിന്ന് മൂർച്ചയുള്ള രണ്ട് കത്തി എടുത്തുകൊണ്ട് വന്ന് അമ്മയുടെ ശരീരം മുറിച്ചുമാറ്റി. ശരീരം മറവ് ചെയ്താൽ പിടിക്കപ്പെടുമോ എന്ന് ഭയന്ന അയാൾ അമ്മയുടെ ശരീരം അല്പാല്പമായി കഴിക്കാൻ തുടങ്ങി. അവശിഷ്ടങ്ങൾ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിൽ വച്ച് അയാൾ സൂക്ഷിച്ചു. ആവശ്യത്തിന് മാത്രം അതിൽ നിന്ന് എടുത്ത് പാകം ചെയ്തു കഴിച്ചു. 15 ദിവസത്തോളം അയാൾ ഇത് തുടർന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ വീടിന് അടുത്തുള്ള ഒരു ചവറ്റുകുട്ടയിൽ കൊണ്ടുപോയി നിക്ഷേപിച്ചു. മരിക്കുമ്പോൾ അമ്മയ്ക്ക് 69 വയസ്സായിരുന്നു.
അവശിഷ്ടങ്ങളിൽ ചിലത് അയാൾ പാകം ചെയ്യാതെ അങ്ങനെ തന്നെ കഴിച്ചതായും അയാളുടെ മൊഴിയിൽ പറയുന്നു. ബാക്കി വന്ന ചില ഭാഗങ്ങൾ നായയ്ക്ക് പാകം ചെയ്തു നൽകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം, അമ്മയുടെ ഒരു സുഹൃത്ത് അവരെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ ഒരു പരാതി നൽകി. അതിനെത്തുടർന്ന് 2019 ഫെബ്രുവരി 23 -ന് പൊലീസ് ഫ്ളാറ്റിൽ എത്തി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയപ്പോൾ ഇരയുടെ ഭാഗങ്ങൾ ഫ്രിഡ്‌ജിൽ ടപ്പർവെയർ ബോക്സുകളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അമ്മയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ഫ്രീസറിൽനിന്നും ചവറ്റു കുട്ടയിൽനിന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ അവർ അറസ്റ്റ് ചെയ്‌തു.
കൊലപാതകം നടക്കുമ്പോൾ അയാൾക്ക് മാനസിക രോഗമുണ്ടായിരുന്നുവെന്ന് അയാളുടെ വക്കീൽ വാദിച്ചുവെങ്കിലും, കോടതി അത് തള്ളി. കൊലപാതകത്തിന് 15 വർഷവും മൃതദേഹത്തെ അപമാനിച്ചതിന് അഞ്ച് മാസവും അയാൾക്ക് ജയിൽശിക്ഷ കോടതി വിധിച്ചു. ഇത് കൂടാതെ, അയാളുടെ ജ്യേഷ്ഠന് നഷ്ടപരിഹാരമായി 53 ലക്ഷം നൽകാനും കോടതി ഉത്തരവിട്ടു. 'ലാസ് വെന്റാസിന്റെ നരഭോജി' എന്നാണ് അയാൾ അറിയപ്പെടുന്നത്.