
ആധുനിക തൊഴിൽ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കൾക്കിടയിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കകൾ രൂപപ്പെടുന്നു. 'ഇന്ത്യ ടുഡേ' പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ മില്ലേനിയൽസ് പ്രൊഫഷണലുകൾ തങ്ങൾ ഏതു നിമിഷവും 'റീപ്ലേസബിൾ' ആയേക്കാം എന്ന ഭീതിയിലാണ്.
ജോലി നഷ്ടപ്പെടുമെന്ന ഭയത്തേക്കാളുപരി, തങ്ങളുടെ കഴിവുകൾക്ക് പ്രസക്തിയില്ലേ എന്ന ചിന്തയാണ് 'ഡിസ്പോസിബിൾ വർക്കർ സിൻഡ്രോം'. ജോലിയിൽ നിന്ന് പെട്ടെന്ന് പിരിച്ചുവിടപ്പെടുന്നതിനേക്കാൾ, തങ്ങൾക്ക് പകരം മറ്റൊരു ഡിജിറ്റൽ സംവിധാനം കടന്നുവരും എന്ന അരക്ഷിതാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു അൽഗോരിതം അപ്‌ഡേറ്റ് കൊണ്ട് പകരം വെക്കപ്പെടാവുന്ന വെറും ഉപകരണങ്ങളാണോ തങ്ങൾ എന്ന ചിന്ത മില്ലേനിയൽസിനെ മാനസികമായി തളർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മില്ലേനിയൽസ് ഇത്രയധികം ആശങ്കാകുലരാകാൻ ചില കാരണങ്ങളുണ്ട്:
'ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ' നടത്തിയ സർവേയിലെ ചില പ്രധാന കണ്ടെത്തലുകളിൽ 49 ശതമാനം മില്ലേനിയൽ ജീവനക്കാരും അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് കരുതുന്നു. ജെൻ സി വിഭാഗത്തേക്കാൾ കൂടുതൽ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നത് മില്ലേനിയൽസ് ആണെന്നാണ് റിപ്പോർട്ട്. എഐ സാങ്കേതികവിദ്യയുടെ ആദ്യഘട്ടങ്ങളിൽ നിൽക്കുന്ന കമ്പനികളിലെ ജീവനക്കാരിലാണ് ഈ പേടി കൂടുതലായി കാണുന്നത്.
അവിശ്വസനീയമായ ഒരു വസ്തുത എന്തെന്നാൽ, ഈ അരക്ഷിതാവസ്ഥ കാരണം ഏകദേശം 40 ശതമാനം ജീവനക്കാരും നിലവിലെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ പുതിയ മേഖലകൾ തേടുന്നതിനെക്കുറിച്ചോ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനെ 'ക്വയറ്റ് ചേൺ' അഥാവ 'നിശബ്ദമായ കൊഴിഞ്ഞുപോക്ക്' എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ജോലി നഷ്ടപ്പെടുന്നത് വരെ കാത്തുനിൽക്കാതെ, സ്വയം സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറാൻ പലരും താല്പര്യപ്പെടുന്നു.
പുതിയ കാര്യങ്ങൾ പഠിച്ചതുകൊണ്ട് മാത്രം ഈ ഭയം മാറില്ല എന്നാണ് പ്രൊഫഷണലുകൾ പറയുന്നത്. കമ്പനികൾ തങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിലാണ് കാര്യം. വെറുമൊരു ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗമായി എഐയെ കാണാതെ, ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു ടൂളായി ഇതിനെ മാറ്റാൻ മാനേജ്‌മെന്റുകൾ തയ്യാറാകണം. സുതാര്യമായ ആശയവിനിമയവും കൃത്യമായ പരിശീലനവും നൽകുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
എഐ ഒരു ശത്രുവല്ല, മറിച്ച് മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു വിപ്ലവമാണ്. എന്നാൽ ഈ വിപ്ലവത്തിൽ മനുഷ്യനെ ഒഴിവാക്കാൻ ശ്രമിച്ചാൽ അത് വലിയൊരു സാമൂഹിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്. ഒരു അൽഗോരിതം അപ്‌ഡേറ്റിനേക്കാൾ ഉപരിയായി മനുഷ്യന്റെ വിവേചന ബുദ്ധിയും ക്രിയേറ്റിവിറ്റിയും വിലമതിക്കപ്പെടുന്ന ഒരു തൊഴിൽ സംസ്കാരം വളർന്നുവരേണ്ടതുണ്ടെന്നും, കരിയർ എന്നാൽ വെറുമൊരു തസ്തികയല്ല, മറിച്ച് മാറുന്ന ലോകത്തിനൊപ്പം നിരന്തരം സ്വയം നവീകരിച്ചു കൊണ്ടിരിക്കാനുള്ള യാത്രയാണെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.