ആരാണ് ശ്രീരാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ തലപ്പത്തുവന്നിരിക്കുന്ന കെ പരാശരൻ എന്ന 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' ?

By Web TeamFirst Published Feb 7, 2020, 10:41 AM IST
Highlights

ഒരിക്കൽ രാജീവ് ഗാന്ധിയുടെ വിശ്വസ്തൻ, ഇന്ന് സംഘപരിവാറിന്റെ പ്രിയങ്കരൻ, പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായി, ഇരുപക്ഷത്തിനും സ്വീകാര്യവ്യക്തിത്വമായ കെ പരാശരൻ  

പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായി, ഇരുപക്ഷത്തിനും സ്വീകാര്യനായിട്ടുള ഒരു വ്യക്തിത്വമാണ്, അയോധ്യയിലെ ശ്രീരാമ ക്ഷേത്ര ട്രസ്റ്റിനെ നയിക്കാൻ നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുത്ത മുതിർന്ന സുപ്രീം കോടതി അഭിഭാഷകനായ കെ പരാശരൻ. ഇതിനു മുമ്പ് രണ്ടുതവണ അറ്റോർണി ജനറൽ പദം അലങ്കരിച്ചിട്ടുള്ള അദ്ദേഹം, അയോധ്യാ കേസിൽ 'റാം ലല്ലാ വിരാജ്‌മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിക്കുകയും, ഒടുവിൽ കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തതോടെയാണ് സംഘപരിവാറിന് പ്രിയങ്കരനാകുന്നത്.  എന്നാൽ, മൂന്നുപതിറ്റാണ്ടുകൾക്ക് മുമ്പ് വരെ കോൺഗ്രസിന്റെ, വിശിഷ്യാ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ അഭിഭാഷകനും പരാശരൻ തന്നെയായിരുന്നു. ബൊഫോഴ്‌സ് കേസ് അലട്ടിയിരുന്ന സമയത്ത് രാജീവിനുവേണ്ടി സുപ്രീം കോടതിയിൽ കേസുനടത്തിയത് അദ്ദേഹമായിരുന്നു. അന്ന് പ്രസ്തുത കേസ് രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിപദത്തിന് ഭീഷണിയാകാതെ കാത്തതിനുള്ള ക്രെഡിറ്റ് പരാശരനു മാത്രമാണ്. കാരണം, 1987 -ൽ ബൊഫോഴ്‌സ് കേസ് വിവാദമാകുമ്പോൾ അന്നത്തെ പ്രസിഡന്റ് ഗ്യാനി സെയിൽ സിംഗ്, പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അതിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാക്കിയേക്കാം എന്ന അഭ്യൂഹം സജീവമായിരുന്നു. 

അന്നത്തെ ആ രക്ഷാപ്രവർത്തനത്തിന് പ്രത്യുപകാരമായിട്ടാവും, 2012 -ൽ കോൺഗ്രസ് പരാശരന് രാജ്യസഭാംഗത്വം നൽകിയിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്ന പദവി, ബിജെപി ക്യാമ്പിന് ഇന്ന് ഒരാൾക്ക് വെച്ചുനീട്ടാവുന്ന ഏറ്റവും ആകർഷകമായ പദവികളിൽ ഒന്നായ ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റി പദവിയാണ്. അയോധ്യയിൽ പണിതുടങ്ങാനിരിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ നിർമാണം ഈ ട്രസ്റ്റിന്റെ മേല്നോട്ടത്തിലായിരിക്കും നടക്കുക. ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന തന്റെ അന്തിമാഭിലാഷം, മരിക്കും മുമ്പ് ഈ കേസിലെ അന്തിമവിധി വന്നുകാണണം എന്നതാണ് എന്നും പരാശരൻ ഒരിക്കൽ പറഞ്ഞിരുന്നു. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അയോധ്യാ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി പുറപ്പെടുവിക്കുമ്പോൾ അത് കാണാൻ ഒന്നാം നിരയിൽ തന്നെ പരാശരനും ഉപവിഷ്ടനായിരുന്നു.

 

 

ഏറെനാൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ 2019 നവംബർ 9 -ന്  അഞ്ചംഗ ബെഞ്ച് വന്നു. ആ വിധി തങ്ങൾക്ക് അനുകൂലമാണെന്ന് ഉറപ്പായതോടെ ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രിയ അഭിഭാഷകനെ വളഞ്ഞുനിന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടി. തന്റെ സന്തോഷാതിരേകം മറച്ചുവെക്കാൻ പണിപ്പെട്ടുകൊണ്ട് ആ വയോധികൻ കോടതിമുറിക്കുള്ളിൽ നിന്നു. കോടതിനടപടികൾ പൂർത്തീകരിച്ച ശേഷം, തന്റെ ജൂനിയർ അഭിഭാഷകരുടെ കൈപിടിച്ചുകൊണ്ട് കെ പരാശരൻ കോടതിമുറിക്കു പുറത്തെത്തി. കാത്തുനിന്ന പത്രക്കാർക്കുമുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. 
 
നിയമത്തിലുള്ള അവഗാഹത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്ന കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു. ശബരിമല കേസിൽ എൻഎസ്എസിന് വേണ്ടിയും പരാശരൻ ഹാജരായിരുന്നു. സുപ്രീംകോടതിയിൽ 40  ദിവസത്തോളം നീണ്ടുനിന്ന അവസാനഘട്ട വാദത്തിൽ മുടങ്ങാതെ പരാശരൻ പങ്കെടുത്തിരുന്നു. ദിവസവും രാവിലെ 10.30 മുതൽ വൈകുന്നേരം 4  മണിവരെയായിരുന്നു വാദം എങ്കിലും, അതിനു പുറമെയും ഏറെ നേരം കേസിന്റെ വിശദാംശങ്ങളുടെ പഠനത്തിനായി ഈ വാർധക്യത്തിലും പരാശരൻ ചെലവിടുമായിരുന്നു. അദ്ദേഹത്തിന്റെ ടീമിൽ പിവി യോഗേശ്വരൻ, അനിരുദ്ധ് ശർമ്മ, ശ്രീധർ പോട്ടാരാജു, അദിതി ദാനി, അശ്വിൻ കുമാർ ഡി എസ്, ഭക്തിവർധൻ സിങ് തുടങ്ങിയ യുവഅഭിഭാഷകരും അംഗങ്ങളായിരുന്നു.

ഈ പ്രായത്തിലും പരാശരൻ വക്കീലിനുണ്ടായിരുന്ന പ്രസരിപ്പും ഊർജസ്വലതയും ടീമിലെ അംഗങ്ങളെ ഒന്നില്ലാതെ അത്ഭുതപെടുത്തിയിരുന്നു. കേസുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അസാമാന്യമായ ഓർമ്മശക്തിയും, വിശകലനബുദ്ധിയും പ്രകടിപ്പിച്ചിരുന്ന പരാശരന് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഒട്ടുമിക്ക വിധികളും ഹൃദിസ്ഥമായിരുന്നു. അയോധ്യയിലെ വിവാദഭൂമി വിഭജിച്ചുകൂടാത്തതാണ് എന്ന പരാശരന്റെ ഉറച്ച നിലപാടാണ് ഭൂമി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിയെ തിരുത്തിക്കുറിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിചാരണാ വേളയിൽ അഞ്ചംഗബെഞ്ച് പലപ്പോഴും, ഈ 93 -കാരന് ഇരുന്നു വാദിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നും, അത് അദ്ദേഹം വിനയപൂർവം നിരസിക്കുകയാണ് ഉണ്ടായിട്ടുള്ളത്.  

1958-ലാണ് പരാശരൻ സന്നദെടുക്കുന്നത്. ദീർഘകാലത്തെ അഭിഭാഷകവൃത്തിക്ക് ശേഷം അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറലാകുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പരാശരൻ, 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിക്കുന്നു. ഇരുപക്ഷത്തിനും ഒരുപോലെ പ്രിയങ്കരനായിരുന്ന കെ പരാശരനെ അടൽ ബിഹാരി വാജ്പേയി ഭരണഘടനാ പരിഷ്കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കിയിരുന്നു. വാജ്പേയീ സർക്കാർ തന്നെയാണ് പരാശരനെ പദ്മഭൂഷൺ നൽകി ആദരിച്ചതും. ശേഷം വന്ന മൻമോഹൻ സിങ് സർക്കാർ അദ്ദേഹത്തിന് പദ്മവിഭൂഷൺ നൽകുകയും, അദ്ദേഹത്തോടെ രാജ്യസഭയിലേക്കയക്കുകയുമുണ്ടായി. രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.

 

 

1927 ഒക്ടോബർ 9-ന്  തമിഴ്‌നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്. ഒരു മകൻ മോഹൻ പരാശരൻ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്നു. നിയമം തന്റെ രണ്ടാം വേളിയാണ് എന്ന് പലപ്പോഴും പരാശരൻ നർമ്മരൂപേണ പറയുമായിരുന്നു. 'സീനിയർ പരാശരൻ' എന്ന വിളിപ്പേരിൽ കോടതിയിൽ അറിയപ്പെട്ടിരുന്ന ഈ അഭിഭാഷകൻ പല ഹൈപ്രൊഫൈൽ കേസുകളിലും വാദങ്ങൾ നടത്തിയിട്ടുണ്ട്. 1997-ൽ തീസ് ഹസാരി കോടതിയിൽ പ്രിയങ്കാ ഗാന്ധിയുടെ സഹായത്തിനെത്തിയത് പരാശരനായിരുന്നു. വാദ്രയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ്, പ്രിയങ്ക തന്റെ ഭാര്യയാണ് എന്ന വാദവുമായി ഒരാൾ കോടതിയെ സമീപിക്കുകയായിരുന്നു. 1996-ജയലളിതക്കെതിരെ ഉയർന്ന അഴിമതി ആരോപണം ഒടുവിൽ കോടതികയറിയപ്പോൾ, സ്വന്തം മകൻ തന്നെയായിരുന്നു കോടതിയിൽ പരാശരന്റെ എതിർ വക്കീൽ.

കെ പരാശരൻ എന്ന മുതിർന്ന അഭിഭാഷകന്റെ ആരാധകരായിരുന്നു ഇന്ത്യയിലെ നിയമവിദ്യാർഥികളിൽ പലരും. 2016-ൽ അദ്ദേഹത്തെപ്പറ്റി, മൂന്നു നിയമവിദ്യാർത്ഥികൾ ചേർന്നെഴുതിയ, 'ലോ ആൻഡ് ധർമ്മ: എ ട്രിബ്യൂ റ്റു ദ പിതാമഹ ഓഫ് ഇന്ത്യൻ ബാർ' എന്ന പുസ്തകം തന്നെ അതിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്.

click me!