ആരാണ് പർവേശ് വർമ്മ, അദ്ദേഹം ഷാഹീൻബാഗ് പ്രതിഷേധക്കാരെപ്പറ്റി പറഞ്ഞതിലെ അപകടം എന്താണ്?

By Web TeamFirst Published Jan 28, 2020, 7:04 PM IST
Highlights

2016 -ൽ " എന്തുകൊണ്ടാണ് എല്ലാ ഭീകരവാദികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ മാത്രമാകുന്നത്" എന്ന ചോദ്യം ഒരു മാധ്യമചർച്ചക്കിടെ ഉയർത്തി അദ്ദേഹം വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. 

വെസ്റ്റ് ദില്ലിയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭംഗമായ പർവേശ് വർമ്മ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഏറെ പ്രകോപനപരമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി " അവര്‍(ഷാഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍) നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്ന് വർമ്മ പറഞ്ഞു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി എംപിയുടെ വിവാദ പരാമര്‍ശം. ഇത് സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തിന്‍റെ ഐക്യത്തെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. ബിജെപി ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഒറ്റ പ്രക്ഷോഭകര്‍ പോലും ഷഹീന്‍ബാഗില്‍ ഉണ്ടാകില്ല. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒറ്റ പള്ളിപോലും നിര്‍മിക്കാന്‍ അനുവദിക്കില്ല എന്നും എംപി വർമ്മ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ കൂടിയിരിക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി നിങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത് കൊല്ലും. നാളെ  നിങ്ങളെ രക്ഷിക്കാന്‍ മോദിജിയും അമിത് ഷായും വരണമെന്നില്ലെന്നും എംപി പറ‌ഞ്ഞു.

ആരാണ് ഈ പർവേശ് വർമ്മ ?

മുതിർന്ന ബിജെപി നേതാവായിരുന്ന സാഹിബ് സിംഗ് വർമയുടെയും , സാഹിബ് കൗറിന്റെയും അഞ്ചു മക്കളിൽ ഒരാളായി 1977 നവംബർ 7 -നാണ് പർവേശ് വർമ്മ ജനിച്ചത്. ദില്ലി പബ്ലിക് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ദില്ലി സർവകലാശാലക്ക് കീഴിലുള്ള കിരോഡിമൽ കോളേജിൽ നിന്ന് ബിരുദം. തുടർന്ന് ഫോർ സ്‌കൂളിൽ നിന്നും എംബിഎ ബിരുദം. ബിജെപിയുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന സാഹിബ് സിങ് വർമ്മ 1996-98  കാലഘട്ടത്തിൽ ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്നു. പതിമൂന്നാം ലോക്സഭയിലെ അംഗമായിരുന്ന സാഹിബ് സിങ് വർമ്മ വാജ്‌പേയി സർക്കാരിലെ തൊഴിൽ വകുപ്പുമന്ത്രിയായിരുന്നു. 2007 -ൽ നടന്ന ഒരു കാറപകടത്തിൽ അദ്ദേഹം അകാലത്തിൽ അന്തരിക്കുകയായിരുന്നു. 

പർവേശ് വർമ്മ പാർട്ടിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യം ഇറങ്ങുന്നത് 2013 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് മെഹ്‌റോളിയിൽ നിന്ന് നാലായിരത്തിൽ പരം വോട്ടുകൾക്ക് വർമ്മ ജയിച്ചുകയറി. അടുത്ത വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലി വെസ്റ്റിൽ നിന്ന് മത്സരിച്ച പർവേശ് വർമ്മ 2,68 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 2019 -ൽ രണ്ടാമൂഴത്തിനിറങ്ങിയ പർവേശ് വർമ്മയെ ദില്ലി വേസ്റ്റുകാർ ഭൂരിപക്ഷം ഇരട്ടിപ്പിച്ച്  5.78 ലക്ഷമാക്കി വിജയിപ്പിച്ചു. ഈ മാർജിൻ ഇന്ത്യയിലെ തന്നെ ആറാമത്തെ ഏറ്റവും വലിയ വിജയ മാർജിനാണ്. തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലപ്രകാരം കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട് പർവേശ് വർമ്മയ്ക്ക്. 

വിവാദങ്ങളുടെ കളിത്തോഴൻ 

വിവാദാസ്പദമായ പ്രസ്താവനകൾ, വിശേഷിച്ച് മുസ്ലിം സമുദായത്തിൽ പെട്ട ജനങ്ങൾക്കെതിരെ ഇറക്കുന്നത് പർവേശ് ഇത് ആദ്യമായിട്ടൊന്നുമല്ല. 2016 -ൽ " എന്തുകൊണ്ടാണ് എല്ലാ ഭീകരവാദികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ മാത്രമാകുന്നത്" എന്ന ചോദ്യം ഒരു മാധ്യമചർച്ചക്കിടെ ഉയർത്തി അദ്ദേഹം വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. ബിജെപി ദേശഭക്തരുടെ പാർട്ടിയാണ് എന്നും, മുസ്ലിങ്ങൾ ബിജെപിക്ക് വോട്ടുനൽകാത്തത്, മുഖ്യധാരയുടെ ഭാഗമാകാൻ അവർക്ക് മനസ്സില്ലാത്തതുകൊണ്ടാണെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. 

 

മെഹ്‌റോളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനിടെ പോസ്റ്ററിൽ ഒരു വൻ അബദ്ധം എഴുതിവെച്ചുകൊണ്ടും മുമ്പ് പർവേശ് വർമ്മ പരിഹാസ്യനാവുകയുണ്ടായിരുന്നു. ദില്ലിയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്തതിന് കാരണം തങ്ങളാണ് എന്ന് വായിച്ചെടുക്കാവുന്ന തരത്തിലുള്ള ഒരു പോസ്റ്ററായിരുന്നു എന്ന് പർവേശ് വർമ്മ തന്റെ ഫോട്ടോ സഹിതം അച്ചടിച്ച് പ്രചരിപ്പിച്ചത്. 

ഇപ്പോൾ അദ്ദേഹം ഷാഹീൻ ബാഗിലെ മുസ്ലീങ്ങളെ ബലാത്സംഗവുമായി ബന്ധിപ്പിക്കാൻ വേണ്ടി പറഞ്ഞുകൊണ്ടുവന്നത് കശ്മീരിലെ കാര്യമാണ്. " ദില്ലിയിലെ ജനങ്ങൾക്കറിയാം കശ്മീരിൽ വർഷങ്ങൾക്കു മുമ്പ് പിടിച്ച തീയെപ്പറ്റി...! അന്നവിടെ കാശ്മീരി പണ്ഡിറ്റുകളുടെ സഹോദരിമാരും മക്കളും ഒക്കെ ബലാത്സംഗം ചെയ്യപ്പെട്ടു.ആ തീ പിന്നീട് അവർ ഉത്തർപ്രദേശിൽ,  ഹൈദരാബാദിൽ, കേരളത്തിൽ ഒക്കെ കത്തി. അത് ഇന്ന് ദില്ലിയുടെ ഒരു മൂലയിൽ കത്തിത്തുടങ്ങിയിരിക്കുകയാണ്. മോദി പ്രധാനമന്ത്രി മോദി ആയിരിക്കുന്നിടത്തോളം കാലം മാത്രമേ ഇവിടത്തെ ഹിന്ദുക്കൾക്ക് സുരക്ഷിതത്വം അനുഭവപ്പെടൂ " പർവേശ് വർമ്മ പറഞ്ഞു. 

 

: BJP MP Parvesh Verma says, "...Lakhs of people gather there (Shaheen Bagh). People of Delhi will have to think & take a decision. They'll enter your houses, rape your sisters&daughters, kill them. There's time today, Modi ji & Amit Shah won't come to save you tomorrow..." pic.twitter.com/1G801z5ZbM

— ANI (@ANI)
click me!