സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പോണ്‍സൈറ്റില്‍, നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

By Web TeamFirst Published Oct 1, 2021, 10:25 AM IST
Highlights

ഒരു ജുഡീഷ്യൽ തീരുമാനം വനിതാ ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധം നേരിടുന്നത് ഇതാദ്യമല്ല. 2018 -ൽ, പാംപ്ലോണയിലെ ഒരു കോടതി, ഒരു യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെ ബലാത്സംഗത്തിന് പകരം വെറും ആക്രമം മാത്രമായി കണക്കാക്കിയിരുന്നു. 

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പോണ്‍സൈറ്റില്‍ (porn websites). ഇത് പോൺസൈറ്റിൽ പങ്കുവച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച കേസാകട്ടെ ജഡ്‍ജി തള്ളിയിരിക്കുകയാണ്. കേസ് തള്ളിയത് സ്പെയിനിലെ (spain) മനുഷ്യാവകാശ പ്രവര്‍ത്തകരെ ഞെട്ടിച്ചു. 

വടക്കുപടിഞ്ഞാറൻ പട്ടണമായ സെർവോയിലെ എ മരുക്സൈന ലോക്കൽ ഫെസ്റ്റിവലിൽ (A Maruxaina local festival) വച്ചാണ് ഒളിക്യാമറകള്‍ വച്ച് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പല വീഡിയോകളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മുഖവും സ്വകാര്യഭാഗങ്ങളും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങുന്ന 80 പേരാണ് ഒരു തെരുവോരത്ത് മൂത്രമൊഴിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‍ലെറ്റുകളില്ലാത്തതായിരുന്നു ഇതിന് കാരണം. 

പകര്‍ത്തിയ ശേഷം വീഡിയോകള്‍ പോണ്‍സൈറ്റുകളില്‍ പങ്ക് വയ്ക്കുകയായിരുന്നു. അത് കാണുന്നതിനായി പ്രത്യേകം തുകയും അടക്കേണ്ടതുണ്ടായിരുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ 2020 -ല്‍ അതിലുണ്ടായിരുന്ന സ്ത്രീകളില്‍ പലരും നിയമനടപടികള്‍ക്കൊരുങ്ങി. തങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ചു എന്നും ഇത് അപ്‍ലോഡ് ചെയ്തയാള്‍ അജ്ഞാതനായി തുടരുകയാണ്, അയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് പലരും നിയമസഹായം തേടി. 

വിമൻ ഫോർ ഇക്വാലിറ്റി ബുറേല (ബുമെ) അസോസിയേഷന്റെ നേതൃത്വത്തിലാണ് അപ്പീൽ നൽകിയത്. എന്നാല്‍, പ്രാദേശിക ജഡ്ജിയായ പാബ്ലോ മുനോസ് വാസ്ക്വസ് കേസ് തള്ളുകയായിരുന്നു. വീഡിയോകൾ പൊതുസ്ഥലത്തുനിന്ന് റെക്കോർഡ് ചെയ്തതിനാൽ തന്നെ അവയെ കുറ്റകൃത്യമായി കണക്കാക്കാനാകില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ജഡ്‍ജി കേസ് തള്ളിയത്. കോടതി രേഖകൾ അനുസരിച്ച്, ഈ സ്ത്രീകളുടെ ശാരീരികമോ ധാർമ്മികമോ ആയ പ്രതിരോധം ലംഘിക്കാനുള്ള ശ്രമം നടന്നിട്ടില്ല എന്നും ജഡ്ജി പറഞ്ഞുവത്രെ.

2019 -ല്‍ നടന്ന പ്രാദേശികാഘോഷവേളയില്‍ പങ്കെടുത്തിരുന്ന ജെന്നിഫര്‍ എന്ന സ്ത്രീ പറയുന്നത്, ഞാനാകെ പരിഭ്രാന്തയായി പോയി എന്നാണ്. ഒരു സുഹൃത്താണ് ജെന്നിഫറിനെ പോണ്‍സൈറ്റില്‍ ആ വീഡിയോ കാണിച്ചു കൊടുത്തത്. അത് കണ്ടപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. ഞാനൊരുപാട് കരഞ്ഞു. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് ജെന്നിഫര്‍ പറയുന്നു. 

ജെന്നിഫറിനെ പോലെ വീഡിയോ പകര്‍ത്തപ്പെട്ട പലര്‍ക്കും പീന്നീട് മാനസികമായ തകര്‍ച്ചയെ മറികടക്കുന്നതിനായി തെറാപ്പിയടക്കമുള്ള മാര്‍ഗങ്ങള്‍ തേടേണ്ടി വന്നിരുന്നു. "ഇത് എന്നെ നിരാശയാക്കുന്നു" അവൾ പറഞ്ഞു. "ആരെങ്കിലും നിങ്ങളെ തെരുവിൽ റെക്കോർഡ് ചെയ്താൽ കുഴപ്പമില്ലെന്നാണ് അവർ അടിസ്ഥാനപരമായി പറയുന്നത്, തുടർന്ന് അവർ അത് ഒരു പോൺ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും അവർ അതിൽ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു" അവൾ പറഞ്ഞു.

ബുമെയി അസോസിയേഷനിലെ അന ഗാർസിയ പറയുന്നത്, ഇത് ചെയ്യുന്നവരെ ഈ കേസില്‍ വെറുതെ വിട്ടാല്‍ അവര്‍ ഇനിയും അത് ചെയ്യാന്‍ മടിക്കില്ല എന്നാണ്. "നിങ്ങൾ ഒരു പൊതുവിടത്തിലായതുകൊണ്ട്, സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്നതും പിന്നീട് അവ വിതരണം ചെയ്യുന്നതും കുറ്റകരമല്ലെന്ന് അർത്ഥമില്ല, കാരണം ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്" അവർ പറഞ്ഞു. 

കേസ് തള്ളിപ്പോയത് പ്രതിഷേധത്തിനും #XustizaMaruxaina (ജസ്റ്റിസ് മരുക്സൈന) എന്ന ഹാഷ്‌ടാഗുമായി ഓണ്‍ലൈന്‍ കാമ്പയിനും കാരണമായിട്ടുണ്ട്. ഈക്വാലിറ്റി മന്ത്രി ഐറിൻ മോണ്ടെറോ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ കേസ് രാഷ്ട്രീയ പ്രാധാന്യവും നേടി. 

സമീപ വർഷങ്ങളിൽ സ്പെയിനിൽ ലിംഗാവകാശങ്ങൾ ഇടത് -വലത് വിഭാഗങ്ങൾക്കിടയിൽ കടുത്ത ചർച്ചാവിഷയമായിരുന്നു. ഒരു ജുഡീഷ്യൽ തീരുമാനം വനിതാ ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധം നേരിടുന്നത് ഇതാദ്യമല്ല. 2018 -ൽ, പാംപ്ലോണയിലെ ഒരു കോടതി, ഒരു യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെ ബലാത്സംഗത്തിന് പകരം വെറും ആക്രമം മാത്രമായി കണക്കാക്കിയിരുന്നു. അന്ന് അത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ബലാത്സംഗക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒടുവിൽ ആ വിധി റദ്ദാക്കി. അവരുടെ ജയിൽ ശിക്ഷ ഒൻപത് വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തി. 

മരുക്സൈന കേസിലെ സ്ത്രീകളും ഇപ്പോൾ വീണ്ടും അപ്പീൽ നൽകുകയാണ്, ഇത്തവണ ലുഗോയിലെ പ്രവിശ്യാ കോടതിക്ക് മുന്നിലാണ് അപ്പീല്‍ നല്‍കുന്നത്. ഒടുവില്‍ കേസ് അന്വേഷിക്കുമെന്നും തങ്ങൾക്ക് നീതി കിട്ടുമെന്നും ഉള്ള പ്രതീക്ഷയിലാണ് അവര്‍.

click me!