
മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ചാറ്റ്ജിപിടിയോട് പറഞ്ഞ യുവാവിനെതിരെ നടപടി. ചാറ്റ്ബോട്ടുമായുള്ള സംഭാഷണത്തിൽ യഥാർത്ഥ ലോകത്ത് അക്രമത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓപ്പൺഎഐ ഫെഡറൽ അധികൃതരെ വിവരം അറിയിച്ചതായാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. ഫ്ലോറിഡ സ്വദേശിയായ 25കാരൻ ഡാരൻ ഷൗവാണ് കേസിലെ പ്രതി. മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഷൗ ചാറ്റ്ജിപിടിയിലൂടെ വിശദമായി സംസാരിച്ചിരുന്നതായാണ് ആരോപണം. സംഭാഷണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഓപ്പൺഎഐ വിവരം എഫ്ബിഐക്ക് കൈമാറുകയായിരുന്നു.
ആറ് മാസം നീണ്ട ബന്ധം അവസാനിച്ചതിന് പിന്നാലെ മാർച്ചിലാണ് ഷൗ ചാറ്റ്ജിപിടി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യം വേർപിരിയലിനെക്കുറിച്ചും മുൻ കാമുകിയുടെ താൽപ്പര്യങ്ങൾ, അവൾ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ, തന്റെ അസൂയ, വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളുമായിരുന്നു ചർച്ച. എന്നാൽ പിന്നീട് സംഭാഷണങ്ങളുടെ സ്വഭാവം മാറി. ബലാത്സംഗം, കൊലപാതകം, ആത്മഹത്യ എന്നിവ ഉൾപ്പെടുന്ന പദ്ധതികളെക്കുറിച്ച് ഷൗ ചർച്ച ചെയ്യാൻ തുടങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കോടതി രേഖകൾ പ്രകാരം, മുൻ കാമുകിയെ ഈ മാസം അവസാനത്തോടെ കൊല്ലുമെന്ന് സൂചിപ്പിക്കുന്ന സന്ദേശം ഷൗ അയച്ചതായി ആരോപണമുണ്ട്. അവൾ തനിക്ക് സ്വന്തമാകുന്നില്ലെങ്കിൽ മറ്റാർക്കും അവളെ ലഭിക്കരുതെന്ന തരത്തിലുള്ള സന്ദേശവും ഇയാൾ അയച്ചതായി രേഖകളിലുണ്ട്. മുൻ കാമുകിയെ ഒരു ജിമ്മിന് സമീപം പൂക്കളുമായി കാത്തുനിന്ന ശേഷം, അവൾ തന്നെ നിരസിച്ചാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ഷൗ ചാറ്റ്ജിപിടിയോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മുൻ കാമുകിയെ തോക്കിൻമുനയിൽ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ഇയാൾ ചാറ്റ്ബോട്ടിനോട് സംസാരിച്ചതായി ആരോപണമുണ്ട്. എആർ-15 മാതൃകയിലുള്ള റൈഫിൾ, ഗ്ലോക്ക് ഹാൻഡ്ഗൺ, 12-ഗേജ് ഷോട്ട്ഗൺ എന്നിവ ഉൾപ്പെടെ നിരവധി തോക്കുകൾ തനിക്ക് ലഭ്യമാണെന്നും ഷൗ പറഞ്ഞതായി കോടതി രേഖകളിൽ പറയുന്നു. തോക്കുകൾ, കെട്ടുന്നതിനുള്ള ഉപകരണങ്ങൾ, ലാറ്റക്സ് കൈയുറകൾ എന്നിവയുടെ ചിത്രങ്ങൾ മുൻ കാമുകിക്ക് അയച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ചാറ്റുകളിലെ സന്ദേശങ്ങൾ പരിശോധിച്ച ശേഷം യഥാർത്ഥ ലോകത്ത് അക്രമം നടക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പൺഎഐ ഫെഡറൽ അധികൃതരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഷൗവിന്റെ ഏകദേശം രണ്ട് മാസത്തെ ചാറ്റ് ചരിത്രം ലഭിച്ചു. മെയ് മാസത്തിൽ ഷൗ അറസ്റ്റിലായി. ഗുരുതരമായ പിന്തുടരൽ, കൊല്ലുമെന്ന് രേഖാമൂലം ഭീഷണിപ്പെടുത്തൽ, മൊബൈൽ ഫോൺ നിയമവിരുദ്ധമായി ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഓഗസ്റ്റ് 13ന് മൂന്ന് കുറ്റങ്ങളിലും ഷൗ കുറ്റസമ്മതം നടത്തി. ജയിൽ ശിക്ഷയും ഗുരുതരമായ കുറ്റവാളി എന്ന രേഖയും ഒഴിവാക്കുന്ന ധാരണയുടെ ഭാഗമായാണ് കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് സർക്യൂട്ട് ജഡ്‍ജി സ്കോട്ട് സുസ്‌കോവർ ഷൗവിന് എട്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. ആദ്യ രണ്ട് വർഷം കണങ്കാലിൽ നിരീക്ഷണ ഉപകരണം ധരിക്കണം. അതോടൊപ്പം അക്രമപരമായ പെരുമാറ്റം തടയുന്നതിനുള്ള ഇടപെടൽ പരിപാടി പൂർത്തിയാക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാകുകയും വേണം. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതിനും തോക്കുകൾ കൈവശം വയ്ക്കുന്നതിനും മുൻ കാമുകിയുമായി ബന്ധപ്പെടുന്നതിനും ഇയാൾക്ക് വിലക്കുണ്ട്.
സെൻസിറ്റീവും ചിലപ്പോൾ അപകടകരവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആളുകൾ എഐ ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് സംഭവം. അടുത്തിടെ നിരവധി ക്രിമിനൽ അന്വേഷണങ്ങളിലും എഐ ഉപകരണങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലെ വെടിവയ്പ്പ് അന്വേഷണത്തിലും ചാറ്റ്ജിപിടിയുടെ ഉപയോഗം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ പ്രതി ചാറ്റ്ബോട്ട് ഉപയോഗിച്ചിരുന്നതായി അധികൃതർ പറഞ്ഞിരുന്നു.
ബെംഗളൂരുവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് കൊലപാതക കേസുകളിലെ പ്രതികളിലൊരാൾ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെ മാസങ്ങളോളം ഗൂഗിൾ ജെമിനി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എഐ ചാറ്റ് ഹിസ്റ്ററികളിലേക്ക് പ്രവേശനം നേടാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ട്. അപകടകരമായ സംഭാഷണങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ നേരത്തെ എഐ കമ്പനികൾ വിമർശനം നേരിട്ടിരുന്നെങ്കിലും, ഷൗ കേസിൽ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് അധികൃതരെ അറിയിച്ചതിലൂടെ കൂടുതൽ സജീവമായ സുരക്ഷാ സമീപനത്തിലേക്കാണ് കമ്പനികൾ നീങ്ങുന്നതെന്ന ചർച്ചയും ശക്തമാകുകയാണ്.