അംബാനിയും ആമസോണും തുറന്ന യുദ്ധത്തിലേക്കെന്ന് സൂചന; സന്ധിക്കുള്ള സാധ്യതയില്ല.!

By Web TeamFirst Published Oct 8, 2020, 9:10 AM IST
Highlights

അടുത്തിടെയാണ് റിലയന്‍സ് ഇന്ത്യയിലെ ചെറുകിട വ്യാപര രംഗത്തെ വമ്പന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്. ഇവര്‍ക്ക് കീഴിലുള്ള ബിഗ് ബസാര്‍ അടക്കമുള്ള ബ്രാന്‍റുകള്‍ ഇതോടെ റിലയന്‍സിന് സ്വന്തമായി.

മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ ആധിപത്യം നേടുക എന്നതാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സിന്‍റെ അടുത്ത ലക്ഷ്യം എന്നത് ഇന്ത്യന്‍ ബിസിനസ് രംഗത്തെ പരസ്യമായ രഹസ്യമാണ്. ഇതില്‍ റിലയന്‍സിന് മുന്നിലെ ഏറ്റവും വലിയ എതിരാളി അന്താരാഷ്ട്ര ഭീമനായ ആമസോണ്‍ ആണ്. അതിനിടെ ആമസോണുമായി സന്ധി ചെയ്ത് ഒരു കരാര്‍ റിലയന്‍സ് ഉണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണ് എന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു.

 ഇപ്പോള്‍ ഇരു കമ്പനികളും നിയമ യുദ്ധത്തിലേക്ക് പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. അതിന് വഴിവച്ചത് റിലയന്‍സ്  ഫ്യൂച്ചര്‍ റീട്ടെയിലിനെ വാങ്ങിയതും. അടുത്തിടെയാണ് റിലയന്‍സ് ഇന്ത്യയിലെ ചെറുകിട വ്യാപര രംഗത്തെ വമ്പന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്. ഇവര്‍ക്ക് കീഴിലുള്ള ബിഗ് ബസാര്‍ അടക്കമുള്ള ബ്രാന്‍റുകള്‍ ഇതോടെ റിലയന്‍സിന് സ്വന്തമായി.

ഫ്യൂച്ചേഴ്‌സ് കൂപ്പണ്‍സ് എന്ന കമ്പനിയുടെ ഓഹരികള്‍ നേരത്തെ തന്നെ ആമസോണ്‍ വാങ്ങിച്ചിരുന്നു. ഈ കമ്പനിക്ക് ഫ്യൂച്ചേഴ്‌സ് റീട്ടെയിലില്‍ 7.3 ശതമാനം ഓഹരിയുണ്ട്. അംബാനിയുടെ കമ്പനിയുമായി നടത്തിയ ഇടപാട് തങ്ങളുമായി നേരത്തെ ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നു കാണിച്ച് ആമസോണ്‍ ഇപ്പോള്‍ ഫ്യൂച്ചേഴ്‌സ് ഗ്രൂപ്പിന് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. 

ഇതോടെ, ആമസോണും അംബാനിയും തമ്മില്‍ ഇന്ത്യയില്‍ വന്നേക്കുമെന്നു കരുതിയ സഖ്യമുണ്ടായേക്കില്ല, മറിച്ച് ഇരു കമ്പനികളും ഏറ്റുമുട്ടിലന്റെ പാതയിലാണ് നീങ്ങുന്നതെന്ന് മാര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നു. ഫ്യൂച്ചര്‍ റീട്ടെയിലിന് പലചരക്കു വില്‍പ്പനാ സ്ഥാപനമായ ബിഗ് ബസാര്‍ അടക്കം ഇന്ത്യയൊട്ടാകെയായി 1500 സ്റ്റോറുകളുണ്ട്. 

ആമസോണ്‍ ഫ്യൂച്ചേഴ്‌സ് ഗ്രൂപ്പുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ പ്രകാരം, ഫ്യൂച്ചര്‍ റീട്ടെയില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രം വില്‍ക്കുക എന്നും,  തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. ആമസോണ്‍ ഇത്തരത്തിലൊരു വക്കീല്‍ നോട്ടിസ് അയച്ചതായി ആമസോണ്‍ വക്താവ് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.  ഫ്യൂച്ചര്‍ റീട്ടെയിലിന്റെ വസ്തുവകകളടക്കം റിലയന്‍സ് ഓഗസ്റ്റില്‍ സ്വന്തമാക്കിയത് 3.38 ബില്ല്യന്‍ ഡോളറിനാണ്. 

click me!