'വാര്‍ത്തയ്ക്ക് പണം വേണം' ; ഓസ്ട്രേലിയയില്‍ തിരിച്ചടി ലഭിച്ച് ഗൂഗിളും ഫേസ്ബുക്കും

By Web TeamFirst Published Dec 22, 2020, 7:47 PM IST
Highlights

തങ്ങള്‍ പ്രസിദ്ധീകരിച്ച കോഡ് പ്രായോഗികമല്ലെന്നും, പ്രത്യേകിച്ചും ഗൂഗിളിന്റെ അല്‍ഗോറിതത്തില്‍ വരുത്താൻ പോകുന്ന മാറ്റങ്ങള്‍ രണ്ടാഴ്ച മുമ്പെങ്കിലും അറിയിച്ചിരിക്കണമെന്ന ഭാഗം പ്രശ്‌നമാണെന്നാണ് ഗൂഗിള്‍ പറഞ്ഞത്. 

മെല്‍ബണ്‍: ഗൂഗിളിലും ഫെയ്‌സ്ബുക്കിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് അവര്‍ പണം നല്‍കണം എന്ന നിലപാടിലാണ് ഓസ്‌ട്രേലിയ. ഈ തീരുമാനം എതിര്‍ത്ത ടെക് ഭീമന്മാര്‍ക്ക് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ തീരുമാനത്തോട് പ്രതികരിച്ച് എഫ്ബിയും ഗൂഗിളും നല്‍കിയ പരാതിയില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ ചെയര്‍മാന്‍ അഥവാ എസിസിസി റോഡ് സിംസ് പറയുന്നത് കമ്പനികളുടെ വാദത്തില്‍ കഴമ്പില്ലെന്നാണ്. 

ഓസ്‌ട്രേലിയന്‍ സർക്കാർ അവതരിപ്പിച്ച കരടു നിയമാവലിക്കെതിരെ ഗൂഗിള്‍ രംഗത്തു വന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ പ്രസിദ്ധീകരിച്ച കോഡ് പ്രായോഗികമല്ലെന്നും, പ്രത്യേകിച്ചും ഗൂഗിളിന്റെ അല്‍ഗോറിതത്തില്‍ വരുത്താൻ പോകുന്ന മാറ്റങ്ങള്‍ രണ്ടാഴ്ച മുമ്പെങ്കിലും അറിയിച്ചിരിക്കണമെന്ന ഭാഗം പ്രശ്‌നമാണെന്നാണ് ഗൂഗിള്‍ പറഞ്ഞത്. 

അവര്‍ക്ക് അതില്‍ പ്രശ്‌നമുണ്ടാവില്ലെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അവരിപ്പോഴും അതേപ്പറ്റി പരാതി ഉന്നയിച്ചുകൊണ്ടിരിക്കുന്നു എന്നും സിംസ് പറയുന്നു. ഗൂഗിളോ, ഫെയസ്ബുക്കോ ഇല്ലെങ്കില്‍ വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാര്‍ത്താ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലേക്കു പോകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്. 

അതേസമയം, ഇതേ വാര്‍ത്തകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ കാണിച്ച് പണമുണ്ടാക്കുന്ന ഗൂഗിളും ഫേസ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ നീക്കമാണിത്. വിപണിയിലെ കുത്തകവത്കരണം അവസാനിപ്പിക്കാനാണ് ഈ നടപടി എന്നാണ് ഓസ്ട്രേലിയ പറയുന്നത്.

click me!