'മൊത്തം ചൈനീസ് വിരുദ്ധത' ആരോപിച്ച്: ക്ലബ് ഹൗസിനും അനുബന്ധ ആപ്പുകള്‍ക്കും താഴിട്ട് ചൈന

By Web TeamFirst Published Jun 30, 2021, 5:08 PM IST
Highlights

ക്ലബ് ഹൗസ് ലോകമെങ്ങും ഹിറ്റായതോടെ, അതിന്റെ ആശയം കടമെടുത്ത് ചൈനീസ് പതിപ്പും പുറത്തിറങ്ങി. എന്‍ലൈറ്റ്ന്‍മെന്റ് സലൂണ്‍ അഥവാ ഇഎസ് എന്നായിരുന്നു ആ ആപ്പിന്റെ പേര്. സംഗതി വന്‍ഹിറ്റായതോടെ അപകടം മണത്ത ചൈനീസ് സര്‍ക്കാര്‍ അതിനും താഴിടാന്‍ നിര്‍ദ്ദേശിച്ചു. 

ക്ലബ് ഹൗസ് ഇത്രയ്ക്ക് പാരയാകുമെന്നു ചൈന കരുതിയില്ല. ചൈനയില്‍ ക്ലബ് ഹൗസ് നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്ക് പുറത്തുചൈനീസ് പൗരന്മാര്‍ വ്യാപകമായി അത് ഉപയോഗിക്കുന്നു. ഉയിഗര്‍ ന്യൂനപക്ഷത്തോടുള്ള പെരുമാറ്റം, ഹോങ്കോങ്ങിലെ അടിച്ചമര്‍ത്തല്‍, പിരിഞ്ഞുപോയ പ്രവിശ്യയായി ബീജിംഗ് കരുതുന്ന തായ്‌വാനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നു. നിലപാടുകള്‍ അറിയിക്കുന്നു. ഇത്രയും ചൈനീസ് സര്‍ക്കാര്‍ കരുതിയിരുന്നില്ല. 'ചൈനീസ് ഭാഷയില്‍ ഞാന്‍ ആദ്യമായാണ് യഥാര്‍ത്ഥ ഇന്റര്‍നെറ്റില്‍ ലോഗിന്‍ ചെയ്യുന്നത്,' ചൈനയിലെ ഒരു യുവതി ഒരു സെഷനില്‍ പ്രഖ്യാപിച്ചത് അവരുടെ ചേതോവികാരമായിരുന്നു. എന്നാല്‍ ക്ലബ് ഹൗസ് ചൈനീസ് വിരുദ്ധതയുടെ ഡിജിറ്റല്‍ രൂപമെന്നാണ് ചൈനീസ് അധികൃതരുടെ വാദം. അതില്‍ നടക്കുന്നതു മുഴുവന്‍ ചൈനീസ് വിരുദ്ധതയാണത്രേ.

ക്ലബ് ഹൗസ് ലോകമെങ്ങും ഹിറ്റായതോടെ, അതിന്റെ ആശയം കടമെടുത്ത് ചൈനീസ് പതിപ്പും പുറത്തിറങ്ങി. എന്‍ലൈറ്റ്ന്‍മെന്റ് സലൂണ്‍ അഥവാ ഇഎസ് എന്നായിരുന്നു ആ ആപ്പിന്റെ പേര്. സംഗതി വന്‍ഹിറ്റായതോടെ അപകടം മണത്ത ചൈനീസ് സര്‍ക്കാര്‍ അതിനും താഴിടാന്‍ നിര്‍ദ്ദേശിച്ചു. എന്തായാലും ചൈനയുടെ ഫയര്‍വാള്‍ തകര്‍ത്തു കൊണ്ടാണ് ഇപ്പോള്‍ ക്ലബ് ഹൗസ് കുതിക്കുന്നത്. ഓഡിയോ, വീഡിയോ ടെക്‌സ്‌റ് ഫയര്‍വാളുകള്‍ക്ക് അതീതമാണ് ഇതിന്റെ പ്രവര്‍ത്തനം. അതു കൊണ്ടു തന്നെ ചൈനീസ് സംസാരിക്കുന്ന ലോകത്തിലെ ജനാധിപത്യത്തിന്റെ ഗുണദോഷങ്ങള്‍ മുതല്‍ ചൈനയുമായി തായ്‌വാനെ ഏകീകരിക്കാനുള്ള സാധ്യത തുടങ്ങി ഇടയ്ക്കിടെ ഹൃദയസ്പര്‍ശിയായ വ്യക്തിഗത കഥകള്‍ വരെയുള്ള സംഭാഷണങ്ങള്‍ ഇവിടെ കേള്‍ക്കാം. ഇത് വളരെ അപൂര്‍വമാണ്, കാരണം, സമീപ വര്‍ഷങ്ങളില്‍ ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള പ്രചാരണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍, ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തുടര്‍ച്ചയായുള്ള ഫ്രീ വീലിംഗ് ചര്‍ച്ചകള്‍ സാധാരണ അസാധ്യമായിരുന്നു.

ചൈനയിലെ അത്യാധുനിക 'മികച്ച ഫയര്‍വാള്‍' സെന്‍സര്‍ഷിപ്പ് സംവിധാനമാണ് രാഷ്ട്രീയ ഉള്ളടക്കം സാധാരണയായി ഫില്‍ട്ടര്‍ ചെയ്യുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റ് വെയ്‌ബോ, മെസേജിംഗ് പ്ലാറ്റ്‌ഫോം വീചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ സംസാരിക്കാന്‍ ധൈര്യപ്പെടുന്നവര്‍ അധികാരികളുമായി പ്രശ്‌നത്തിലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ക്ലബ് ഹൗസില്‍ സെന്‍സറുകളൊന്നും ഉണ്ടായിരുന്നില്ല, മാത്രമല്ല ആപ്ലിക്കേഷനിലെ ഉപയോക്താക്കളുടെ ചാറ്റുകളുടെ ഓഡിയോ റെക്കോര്‍ഡുചെയ്യാത്തതിനാല്‍ സ്പീക്കര്‍മാരുടെ ആത്മവിശ്വാസം കൂടുതല്‍ ഊര്‍ജ്ജസ്വലമാവുകയും ചെയ്തു. സംഭാഷണം എല്ലാം രാഷ്ട്രീയമായിരുന്നില്ല. ചില സമയങ്ങളില്‍, തായ്‌വാന്‍ കടലിടുക്കിന്റെ ഇരുവശത്തുനിന്നുമുള്ള ആളുകള്‍ പരസ്പരം നഗരങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. 

അതേസമയം ഒരു ചൈനീസ് ഇന്‍ഡി റോക്ക് ബാന്‍ഡില്‍ നിന്നുള്ള തന്റെ പ്രിയപ്പെട്ട ഗാനം വാസ്തവത്തില്‍ തായ്‌പേയ് എന്ന് വിളിക്കപ്പെടുന്നുവെന്ന് പോലെയുള്ള കലാ സാംസ്‌കാരിക ആക്ഷേപങ്ങളും ഇവിടെ ഉയര്‍ന്നു. എന്നിരുന്നാലും, ഏറ്റവും അടുത്ത ചര്‍ച്ചകള്‍ നടന്നത്, ഒരു ദശലക്ഷം ഉയിഗറുകളെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍പ്പാളയങ്ങളില്‍ തടഞ്ഞുവച്ചതായി ചൈന ആരോപിക്കപ്പെടുന്ന പ്രദേശമായ സിന്‍ജിയാങ്ങിനെക്കുറിച്ചായിരുന്നു. ഇത് മണിക്കൂറുകളോളം നീണ്ടു. 'ഭീകരതയെയും മതതീവ്രവാദത്തെയും' ചെറുക്കുന്ന 'വൊക്കേഷണല്‍ സ്‌കൂളുകളാണ്' ഇവിടെയുള്ളത് എന്ന് ബീജിംഗ് തറപ്പിച്ചുപറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ചൂടന്‍ ചര്‍ച്ചകള്‍. ക്ലബ് ഹൗസിലൂടെ ചൈനവിരുദ്ധത വര്‍ദ്ധിക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയരുമ്പോഴും ഇതിന് എങ്ങനെ പൂര്‍ണമായും താഴിടുമെന്നാവും ചൈനീസ് ഡിജിറ്റല്‍ മേലാളന്മാര്‍ ആലോചിക്കുന്നത്. ഇത്തരത്തിലൊരു ഡിജിറ്റല്‍ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ക്ലബ് ഹൗസിനെ തായ്‌വാനില്‍ വലിയ രീതിയില്‍ ഉപയോഗിക്കാനാവും അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുക.

click me!