
ദില്ലി: വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയത്തിലും സേവന നിബന്ധനകളിലും ആശങ്ക ഉയർന്നതിനുപിന്നാലെ മാതൃ കമ്പനിയായ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പാർലമെന്ററി സമിതി വിളിച്ചുവരുത്തുന്നു. ട്വിറ്ററിനും ഫേസ്ബുക്കിനും സമിതി നോട്ടീസ് അയച്ചു. തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ആണ് സമിതി അധ്യക്ഷൻ. ജനുവരി 21 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
പൗരന്മാരുടെ സ്വകാര്യത, വാർത്താ പോർട്ടലുകളുടെ ദുരുപയോഗം തടയുക, ഡിജിറ്റൽ ഇടത്തിലെ സ്ത്രീ സുരക്ഷ എന്നിവ ചർച്ച ചെയ്യാനാണ് സമിതി നോട്ടീസ്. വിവര സ്വകാര്യതയുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾക്കിടയാണ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സമൻസ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ രൂപികരിച്ച സമിതിയിൽ ആഭ്യന്തര ഭിന്നതകൾ നിലനിൽക്കുമ്പോഴും രാജ്യത്ത് മാത്രം സ്വീകരിയ്ക്കുന്ന ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും വ്യത്യസ്ത നിലപാടുകളിൽ അംഗങ്ങൾക്ക് ഏകാഭിപ്രായമാണ് ഉള്ളത്.
ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റർ മുതലായവയുടെ നിലപാടുകൾ സമിതികൊട്ടിരുന്നു. ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാർലമെന്ററി സമിതിയുടെ മറപടി.
നിര്‍ദ്ദേശിച്ചിരിക്കുന്ന ദിവസം ഹാജരാകുന്ന സാമുഹ്യമാധ്യമകമ്പനികൾ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സമിതി തുടർ തീരുമാനങ്ങൾ കൈകൊള്ളും. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തിൽ വരുത്തിയ മാറ്റവും 21 ന് പാർലമെന്ററി സമിതി പരിഗണിയ്ക്കും. എന്നാൽ, കഴിഞ്ഞ ദിവസം സ്വകാര്യത ഉറപ്പുവരുത്തി വാട്സ് ആപ്പ് രംഗത്തുവന്നിരുന്നു.