251 രൂപ സ്മാര്‍ട്ട് ഫോണ്‍ ആശയം ഇറക്കിയ മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍

By Web TeamFirst Published Jan 12, 2021, 4:54 PM IST
Highlights

പുതിയ തട്ടിപ്പ് കേസില്‍ സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. 

നോയിഡ: 251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയെന്ന് അവകാശപ്പെട്ട്  ടെക് ലോകത്തെ ഞെട്ടിച്ച മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍. പഴകച്ചവടത്തില്‍ 200 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇയാളെ നോയിഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി നിരവധി പഴകച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്. 

2016ലാണ് ഇയാള്‍ വലിയ തട്ടിപ്പ് നടത്തിയത്. ഫ്രീഡം 251 എന്ന പേരില്‍ ഗോയല്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിച്ച ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത് 251രൂപയ്ക്കായിരുന്നു. അന്ന് 30,000 പേര്‍ ഫോണ്‍ ബുക്ക് ചെയ്യുകയും ഏഴു കോടിയോളം പേര്‍ ഫോണ്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും ഫോണ്‍ ലഭിച്ചില്ലെന്നാണ് പരാതി. പിന്നീട് അധികം വൈകാതെ നിയമ പ്രശ്നങ്ങളില്‍പ്പെട്ട് ഈ കമ്പനി പൂട്ടിപ്പോയി.

പുതിയ തട്ടിപ്പ് കേസില്‍ സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബായി ഡ്രൈ ഫ്രൂട്ട്, സ്പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇയാളുടെ പേരിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ഓളം പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് നോയിഡ് പൊലീസ് അറിയിച്ചു.

2018ല്‍ മറ്റൊരു കേസിലും ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയില്‍ ഒരു പീഡനക്കേസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് മുന്‍പ് ഗോയലിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.
 

click me!