നൂറുകണക്കിന് ലോണ്‍ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍ നടപടി

By Web TeamFirst Published Jan 14, 2021, 8:45 PM IST
Highlights

ഉപയോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഗൂഗിള്‍ എന്നും മുന്‍ഗണന നല്‍കുന്നത്.  ഗൂഗിൾ ഉൽ‌പന്നങ്ങള്‍ ഉപയോഗിക്കുന്ന‌ യൂസര്‍ക്ക് എന്നും സുരക്ഷിതമായ അനുഭവം നൽ‌കുക എന്നതാണ് പ്രഥമ പരിഗണന. 

ദില്ലി: വ്യാപകമായ പരാതി ഉയര്‍ന്നതോടെ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി എടുത്ത് ഗൂഗിള്‍. നൂറുകണക്കിന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. എന്നാല്‍ ഏതൊക്കെ ആപ്പുകളെ നീക്കിയെന്നത് ഗൂഗിള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. അതേ സമയം പരാതി ലഭിച്ച മറ്റു ആപ്പുകള്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം മറ്റ് ലോണ്‍ ആപ്പുകള്‍ ഇന്ത്യയിലെ  പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്ന് ഗൂഗിളിനെ ബോധ്യപ്പെടുത്തേണ്ടിവരും. അല്ലാത്ത പക്ഷം ഇവയെയും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കും. 

ഉപയോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഗൂഗിള്‍ എന്നും മുന്‍ഗണന നല്‍കുന്നത്.  ഗൂഗിൾ ഉൽ‌പന്നങ്ങള്‍ ഉപയോഗിക്കുന്ന‌ യൂസര്‍ക്ക് എന്നും സുരക്ഷിതമായ അനുഭവം നൽ‌കുക എന്നതാണ് പ്രഥമ പരിഗണന. ആഗോള ഉൽ‌പന്ന നയങ്ങൾ‌ ഈ ഒരുലക്ഷ്യത്തിലാണ് രൂപം നല്‍കിയിരിക്കുന്നത്.  ഉപയോക്താക്കളും സർക്കാർ ഏജൻസികളും സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നൂറുകണക്കിന് പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷനുകൾ ഗൂഗിള്‍ അവലോകനം ചെയ്തതിന് ശേഷമാണ് നടപടിയെന്നാണ് അറിയുന്നത്. 

ഞങ്ങളുടെ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ആപ്ലിക്കേഷനുകൾ ഉടൻ തന്നെ സ്റ്റോറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ ഡവലപ്പർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റിൽ പറയുന്നുണ്ട്.

വിധ ആപ്ലിക്കേഷനുകള്‍ വഴി ലോണ്‍ നല്‍കുകയും പിന്നീട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് അടക്കം നേരത്തെ രംഗത്ത് എത്തിയിരുന്നു. ഓൺലൈൻ തട്ടിപ്പ് രംഗത്തെ പുതിയ അവതാരമാണ് വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ ദാതാക്കളെന്നും നിത്യവും നൂറുകണക്കിന് പേരാണ് പ്ലേ സ്റ്റോറിലെ ലെ ലോൺ ആപ്പുകാരുടെ കെണിയിൽ അകപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ പ്രേരിപ്പിക്കുന്നു. പ്ലേ സ്റ്റോറില്‍ ഇത്തരം നിരവധി ആപ്പുകൾ ലഭ്യമാണ്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും റിസര്‍വ് ബാങ്കിന്‍റെ എന്‍ബിഎഫ്സി ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 - 25 % പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്.

അതേ സമയം ആപ്പുകള്‍ പ്രശ്നം സൃഷ്ടിക്കുന്ന പാശ്ചത്തലത്തില്‍ ഓൺ‌ലൈൻ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനും മറ്റും ഒരു വർക്കിങ് ഗ്രൂപ്പിന്റെ ഭരണഘടന റിസർവ് ബാങ്ക് ബുധനാഴ്ച നിയമിച്ചു. ഓൺലൈൻ വായ്പ പ്ലാറ്റ്ഫോമുകളിലൂടെയും മൊബൈൽ വായ്പാ ആപ്ലിക്കേഷനുകളുടെ സമീപകാലത്തെ കുതിച്ചുചാട്ടവും ജനപ്രീതിയും ചില ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, അവയ്ക്ക് വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങളുണ്ട്. വർധിച്ചുവരുന്ന അനധികൃത ഡിജിറ്റൽ വായ്പ പ്ലാറ്റ്ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും ഇരയാകരുതെന്ന് കഴിഞ്ഞ മാസം റിസർവ് ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ്.

click me!