Google Russia : ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും; പരസ്യങ്ങള്‍ പിന്‍വലിച്ചു

By Web TeamFirst Published Feb 27, 2022, 12:12 PM IST
Highlights

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി അത്യവശ്യമാണ് എന്നാണ് യൂട്യൂബ് ഉടമസ്ഥരായ ഗൂഗിള്‍ പറയുന്നത്.

ന്യൂയോര്‍ക്ക്: റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ് (Youtube) ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ (Google) പ്രഖ്യാപിച്ചു. ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ (Meta) നടപടിക്ക് പിന്നാലെയാണ് ഗൂഗിള്‍ നീക്കം. നേരത്തെ റഷ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റഷ്യ ടുഡേ (Russia Today) ചാനലിന് വരുമാനം നൽകില്ലെന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പോലെ തന്നെ റഷ്യന്‍ അനുകൂല വ്ലോഗര്‍മാര്‍ക്കും,ചാനലുകള്‍ക്കും വരുമാനം നല്‍കുന്നത് യൂട്യൂബ് നിര്‍ത്തും. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി അത്യവശ്യമാണ് എന്നാണ് യൂട്യൂബ് ഉടമസ്ഥരായ ഗൂഗിള്‍ പറയുന്നത്. ഇതിന് പുറമേ ഇനി മുതല്‍ റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. അതായത് ഗൂഗിളിന്‍റെ വിവിധ സേവനങ്ങളും, ജി-മെയില്‍ അടക്കം ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഗൂഗിള്‍ വക്താവ് മൈക്കിള്‍ അസിമാന്‍ അറിയിച്ചത്. 

BREAKING: Google to demonetize Russian state media outlets and ban them from running ads

— The Spectator Index (@spectatorindex)

മേഖലയിലെ കാര്യങ്ങള്‍ കമ്പനി അടുത്ത് നിന്നും നിരീക്ഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ എടുക്കും ഗൂഗിള്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമേ അര്‍ടി അടക്കമുള്ള റഷ്യന്‍ ചാനല്‍ വീഡിയോകള്‍ ഇനിമുതല്‍ റെക്കമന്‍റേഷനില്‍ നിന്നും യൂട്യൂബ് ഒഴിവാക്കും. ഇതിന് പുറമേ ഈ ചാനലുകളുടെ പ്രവര്‍ത്തനം യുക്രൈനില്‍ യുക്രൈന്‍ സര്‍ക്കാറിന്‍റെ അഭ്യര്‍ത്ഥന പ്രകാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട് ഗൂഗിള്‍. 

റഷ്യയ്ക്ക് അവരുടെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന 26 യൂട്യൂബ് ചാനലുകള്‍ വഴി 7 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനം ഗൂഗിളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ‍ഡിജിറ്റല്‍ റിസര്‍ച്ച് സ്ഥാപനമായ ഓമില്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

BREAKING: Google to demonetize Russian state media outlets and ban them from running ads

— The Spectator Index (@spectatorindex)

ഫേസ്ബുക്കും റഷ്യയ്ക്ക് പണി കൊടുത്തു

ഫേസ്ബുക്കിന് (Facebook) ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ (Russia) നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേ സമയം ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മാതൃകമ്പനിയായ മെറ്റ (Meta) രംഗത്ത് ഇറങ്ങിയെന്നാണ് വാര്‍ത്ത. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സികള്‍ക്കും ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ മെറ്റ ഏര്‍പ്പെടുത്തിയെന്നാണ് വിവരം.

സര്‍ക്കാരുമായി ബന്ധമുള്ള ടെലിവിഷന്‍ ചാനല്‍ സ്വെസ്ദ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്തി, ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയാ ലെന്‍റെ, ഗസറ്റെ, ആര്‍ടി ടിവി എന്നിവയുടെ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് റഷ്യ തന്നെ ആരോപിക്കുന്നത്. ഈ പേജുകളുടെ മോണിറ്റയ്സേഷന്‍ പിന്‍വലിച്ചതായും വിവരമുണ്ട്. അതേ സമയം റഷ്യന്‍ പരസ്യങ്ങള്‍ക്കും മെറ്റ പ്ലാറ്റ്ഫോമില്‍ വിലക്ക് വന്നിട്ടുണ്ടെന്നാണ് വിവരം.
 

click me!