ഡേറ്റിംഗ്, അവിഹിതം, സെക്സ് ചാറ്റ്; പുതിയ നിരോധനത്തില്‍പ്പെട്ട ആപ്പുകള്‍ ചില്ലറക്കാരല്ല.!

By Web TeamFirst Published Nov 25, 2020, 4:52 PM IST
Highlights

നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും അവിഹിത ബന്ധങ്ങൾ, ഡേറ്റിങ്, സ്വവർഗ്ഗാനുരാഗം എന്നിവയുമായി ബന്ധപ്പെട്ടതാണ് എന്നാണ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസിലാകുക.

ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

 ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച  ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.

നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും അവിഹിത ബന്ധങ്ങൾ, ഡേറ്റിങ്, സ്വവർഗ്ഗാനുരാഗം എന്നിവയുമായി ബന്ധപ്പെട്ടതാണ് എന്നാണ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസിലാകുക. ഇതില്‍ പല ആപ്പുകളും ഡേറ്റിംഗ് സൌകര്യം ഒരുക്കുന്നതിലൂടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിഹിത ബന്ധങ്ങള്‍ക്ക് അവസരം ഒരുക്കുന്ന സൌകര്യമുള്ള ആപ്പുകളെയും ലിസ്റ്റില്‍ കാണാം. ടിക് ടോക്ക് പോലുള്ള ചില ആപ്പുകളും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അതേ സമയം അലിബാബ ഗ്രൂപ്പിന്‍റെ അലി എക്സ്പ്രസ് ആണ് കൂട്ടത്തില്‍ ഏറ്റവും ജനപ്രിയം. തദ്ദേശീയമായി പ്രവര്‍ത്തിക്കുന്ന നിരവധി ഷോപ്പിംഗ് സൈറ്റുകള്‍ ഉണ്ടെങ്കിലും പലപ്പോഴും വളരെ അപൂര്‍വ്വമായ ഇലക്ട്രോണിക്ക് ഉപകരണങ്ങളും മറ്റും തേടി പലരും ആശ്രയിക്കുന്ന അലി എക്സ്പ്രസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് വളരെ ജനപ്രിയമായിരുന്നു. ഇവര്‍ക്കും ഇത്തവണ പിടിവീണൂ.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്ന് സമഗ്രമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആപ്പുകൾ വിലക്കിയത്.

click me!