എല്ലാം സൂക്ഷിച്ച് വയ്ക്കണം രണ്ട് വര്‍ഷം; ഇന്‍റര്‍നെറ്റ് ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Dec 26, 2021, 7:53 AM IST
Highlights

നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. 

ദില്ലി: രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. 

നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. പുതിയ ഭേദഗതി സംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 21നാണ് പുറത്തിറക്കിയത്. അതായത് ഒരാള്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതും കാണുന്നതും, ചെയ്യുന്ന കോള്‍ റെക്കോഡ് അടക്കം വിവരങ്ങളും ഇന്‍റര്‍നെറ്റ് കമ്പനികള്‍ ശേഖരിക്കുന്നുണ്ട്.

ടെലികോം കമ്പനികൾ തങ്ങളുടെ നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ആശയവിനിമയങ്ങളുടെ റെക്കോർഡ് സഹിതം സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ കാരണങ്ങളാൽ സൂക്ഷ്മ പരിശോധനയ്ക്കായി അത്തരം രേഖകൾ കുറഞ്ഞത് രണ്ട് വർഷത്തേക്ക് സൂക്ഷിക്കുകയും ചെയ്യണമെന്ന് ടെലികോം മന്ത്രാലയം സർക്കുലറിൽ പറയുന്നു. ഇന്റർനെറ്റ് സേവന ദാതാക്കൾ രണ്ട് വർഷത്തേക്ക് ഐപി വിശദാംശ റെക്കോർഡിനൊപ്പം ഇന്റർനെറ്റ് ഉപയോക്താവിന്റെ വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. വാണിജ്യ രേഖകള്‍, കോൾ ഡീറ്റെയിൽ റെക്കോർഡും, എക്‌സ്‌ചേഞ്ച് വിശദാംശ രേഖകളും,ഐപി വിശദാംശ രേഖകളും രണ്ട് വര്‍ഷത്തേക്ക് ടെലികോം കമ്പനികള്‍ സൂക്ഷിക്കണമെന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്. 

ഇന്റർനെറ്റ് ആക്‌സസ്, ഇ-മെയിൽ, മറ്റു ഇന്റർനെറ്റ് സേവനങ്ങളായ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നുള്ള കോളുകൾ, വൈഫൈ കോളിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ വരിക്കാരുടെയും ലോഗിൻ, ലോഗ്ഔട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വരിക്കാരുടെ ഇന്റർനെറ്റ് ഡേറ്റ റെക്കോർഡുകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിർത്തണമെന്ന് ടെലികോം കമ്പനികളോട് പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

click me!