വിവാഹേതര ബന്ധം ആഗ്രഹിച്ച് സൈറ്റില്‍ കയറി; 23 ലക്ഷം പേരുടെ എല്ലാ വിവരങ്ങളും പുറത്ത്.!

By Web TeamFirst Published Jan 26, 2021, 9:39 AM IST
Highlights

ടെക് സൈറ്റായ സെഡ്.ഡി നെറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഷിന്നി ഹണ്ടേര്‍സ് എന്ന ഹാക്കിംഗ് സംഘം ചോര്‍ത്തിയ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ഹാക്കിംഗ് ഫോറങ്ങളില്‍ ലഭ്യമാണ് എന്നാണ് പറയുന്നത്. 
 

ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം ആഗ്രഹിച്ച് ഡേറ്റിംഗ് സൈറ്റില്‍ എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. മീറ്റ് മൈന്‍ഡ് ഫുള്‍ എന്ന സൈറ്റില്‍ റജിസ്ട്രര്‍ ചെയ്തവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ടെക് സൈറ്റായ സെഡ്.ഡി നെറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഷിന്നി ഹണ്ടേര്‍സ് എന്ന ഹാക്കിംഗ് സംഘം ചോര്‍ത്തിയ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ഹാക്കിംഗ് ഫോറങ്ങളില്‍ ലഭ്യമാണ് എന്നാണ് പറയുന്നത്. 

ചോര്‍ന്ന വിവരങ്ങളില്‍ ഉപയോക്താവിന്‍റെ യഥാര്‍ത്ഥ പേര്, ജനനതീയതി, സിറ്റി, സംസ്ഥാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസ്, ഡേറ്റിംഗ് വിവരങ്ങള്‍, ശരീരിക വിവരങ്ങള്‍, ഫേസ്ബുക്ക് യൂസര്‍ ഐഡി, ഐപി ആഡ്രസ്, ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍, ഫേസ്ബുക്ക് ഓതന്‍റിക്കേഷന്‍ ടോക്കണ്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. എന്നാല്‍ ഈ ഡാറ്റയില്‍ സൈറ്റ് ഉപയോക്താക്കള്‍‍ തമ്മിലുള്ള ചാറ്റ് പോലുള്ള വിവരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 

ഏകദേശം 1.2 ജിബി ഡേറ്റയാണ് ഹിക്കിങ്ങിലൂടെ ചോർത്തിയിരിക്കുന്നത്. ഹാക്കിംഗിന് ശേഷം  മീറ്റ് മൈന്‍ഡ് ഫുള്‍ വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ല.ചോർന്ന മീറ്റ് മൈൻഡ്ഫുൾ ഡേറ്റ പോസ്റ്റ് ചെയ്ത ഹാക്കിംഗ് ഫോറത്തിൽ 1,500 ൽ കൂടുതൽ പേർ കണ്ടിട്ടുണ്ട്. മിക്കവരും ഡൗൺലോഡ് ചെയ്തിട്ടുമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പല സൈബർ ക്രൈം ഗ്രൂപ്പുകളും സെക്സ്റ്റോർഷൻ എന്ന മേഖലയിലാണ് കാര്യമായി പ്രവർത്തിക്കുന്നത്. ഡേറ്റിങ് സൈറ്റുകളിൽ നിന്നും ചോർത്തുന്ന ഡ‍േറ്റ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഭവങ്ങൾ വ്യാപകമായിട്ടുണ്ട്.

നേരത്തെ വിവിധ ഹാക്കിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ്  ഷിന്നി ഹണ്ടേര്‍സ്. കുറച്ച് ദിവസം മുന്‍പ് ഈ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ആപ്പ് പിക്സലാര്‍ ഉപയോഗിച്ച 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വന്നിരുന്നു. ചോർത്തിയ വിവരങ്ങള്‍ ഒരു ഹാക്കിങ് ഫോറത്തില്‍ സൗജന്യമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം കെലാ റിസര്‍ച്ച് ആന്‍റ് സെക്യൂരിറ്റി എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഹാക്കര്‍ ഗ്രൂപ്പിന്‍റെ ആക്രമണത്തില്‍ വിവര ചോര്‍ച്ച സംഭവിച്ചത് പിക്‌സല്‍ആറിന് മാത്രമല്ലെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ വലിയ തോതില്‍ ഡാറ്റകള്‍ ഈ ഹാക്കര്‍ ഗ്രൂപ്പ് പുറത്തുവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിഷിംഗ് ആക്രമണം പോലുള്ള വെല്ലുവിളികളിലേക്ക് ഒരു ഉപയോക്താവിനെ തള്ളിവിടുന്ന തരത്തിലുള്ള ഡാറ്റയാണ് ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ മോഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

click me!