ലക്ഷക്കണക്കിന് പേരുടെ ആധാര്‍ വിശദാംശങ്ങളും ഉപയോക്തൃ ഡാറ്റയും വെബില്‍ വില്‍പ്പനയ്ക്ക്.!

By Web TeamFirst Published Feb 3, 2021, 8:52 AM IST
Highlights

ഹാക്കര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വെബില്‍ വില്‍പ്പനയ്ക്കുള്ള ഡാറ്റ വിതരണം ചെയ്യാനായി, ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ച് അവരുടെ കൈവശമുള്ള ഉപയോക്തൃ വിശദാംശങ്ങളുടെ ഒരു സാമ്പിള്‍ കാണിച്ചിരുന്നു. എയര്‍ടെല്ലിന്റെ സിസ്റ്റങ്ങളില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ഡാറ്റ ചോര്‍ന്നതായിരിക്കില്ലെന്നാണ് സൂചന. 

ദില്ലി: ലക്ഷക്കണക്കിന് പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണം. വിലാസം, നഗരം, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ക്കൊപ്പം ടെലിഫോണ്‍ നമ്പറുകള്‍ വെബില്‍ വില്‍പ്പനയ്‌ക്കെത്തിയെന്നാണ് ഇന്ത്യ ടുഡേ പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നത്. ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയെടുത്ത ഹാക്കര്‍മാര്‍ 25 ദശലക്ഷത്തിലധികം എയര്‍ടെല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കളുടെയും വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡാറ്റ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജഹാരിയയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഹാക്കര്‍മാര്‍ എയര്‍ടെല്‍ സുരക്ഷാ സംഘങ്ങളുമായി ആശയവിനിമയം നടത്തുകയും കമ്പനിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ബിറ്റ്‌കോയിനുകളിലൂടെ പണം നേടാനും ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

പക്ഷേ, ഹാക്കര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വെബില്‍ വില്‍പ്പനയ്ക്കുള്ള ഡാറ്റ വിതരണം ചെയ്യാനായി, ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ച് അവരുടെ കൈവശമുള്ള ഉപയോക്തൃ വിശദാംശങ്ങളുടെ ഒരു സാമ്പിള്‍ കാണിച്ചിരുന്നു. എയര്‍ടെല്ലിന്റെ സിസ്റ്റങ്ങളില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ഡാറ്റ ചോര്‍ന്നതായിരിക്കില്ലെന്നാണ് സൂചന. പകരം, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ചില ടെലികോം ഡാറ്റയിലേക്ക് പ്രവേശനം ലഭിക്കുന്ന മറ്റ് സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്നാവാം ഹാക്കര്‍മാര്‍ ഇത് സ്വന്തമാക്കിയതെന്നാണ് സൂചന. ഒരുപക്ഷേ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ഇത് ചോര്‍ന്നേക്കാമെന്നും കരുതുന്നു. ചോര്‍ന്ന 25 ലക്ഷത്തില്‍ 2.5 ദശലക്ഷം സംഖ്യകള്‍ ജമ്മു കശ്മീര്‍ മേഖലയിലെ വരിക്കാരുടേതാണ്. 

2021 ജനുവരിയില്‍ 25 ദശലക്ഷം എയര്‍ടെല്‍ വരിക്കാരുടെ വിവരങ്ങള്‍ ഒരു സാമ്പിളായി ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്യുകയും കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് രാജഹാരിയ പറയുന്നു. 'എല്ലാം വെബില്‍ പോസ്റ്റുചെയ്തു ... ഡാര്‍ക്ക് വെബിലല്ല, ഓപ്പണ്‍ വെബ്ബില്‍ തന്നെ' അദ്ദേഹം പറഞ്ഞു. 25 ലക്ഷം എയര്‍ടെല്‍ വരിക്കാരുടെ സാമ്പിള്‍ ഡാറ്റ ജമ്മു കശ്മീരില്‍ നിന്നാണ്. ചോര്‍ന്ന ചില നമ്പറുകള്‍ കോളര്‍ ഐഡന്റിഫിക്കേഷന്‍ അപ്ലിക്കേഷനായ ട്രൂകോളര്‍ ഉപയോഗിച്ച് ഇത് എയര്‍ടെല്ലിന്റേതു തന്നെയാണെന്നു സ്ഥിരീകരിച്ചു. 

എയര്‍ടെല്‍ ഡാറ്റ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പായ റെഡ് റാബിറ്റ് ടീമിന്റേതും എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സുരക്ഷാ ടീം തമ്മിലുള്ള ചാറ്റ് കാണിക്കുന്ന കോണ്‍സെപ്റ്റ് വീഡിയോയും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. എയര്‍ടെല്‍ സബ്‌സ്‌െ്രെകബര്‍മാരുടെ ഡാറ്റ ഹോസ്റ്റുചെയ്യുന്നതായി അവകാശപ്പെടുന്ന വെബ്‌സൈറ്റ് സ്‌ക്രീന്‍ഷോട്ട് ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഉപയോക്തൃ ഡാറ്റ ഹോസ്റ്റുചെയ്ത വെബ്‌സൈറ്റ് ഇപ്പോള്‍ എടുത്തുമാറ്റിയതായി സുരക്ഷാ ഗവേഷകന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റ് എടുത്തുമാറ്റിയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ എയര്‍ടെല്‍ സ്ഥിരീകരിച്ചിട്ടില്ല.

click me!