ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്‍; പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസാന തീയതി നീട്ടി

By Web TeamFirst Published Nov 11, 2022, 8:36 AM IST
Highlights

ടെലികമ്മ്യൂണിക്കേഷൻ മേഖലയ്ക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്

2022ലെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് സംബന്ധിച്ച്  അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 20 വരെയാണ് അഭിപ്രായങ്ങൾ സ്വീകരിക്കുന്നത്. ബില്ലിൽ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ, മെഷീൻ-ടു-മെഷീൻ ആശയവിനിമയം,  കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നു. ഈ സേവനങ്ങളും ട്രായ് തന്നെയായിരിക്കുമോ നിയന്ത്രിക്കുന്നത് എന്ന ചോദ്യം എംപിമാർ ഉന്നയിക്കുന്നുണ്ട്.  ഒരു ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്നും ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ നൽകുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണെന്നുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിൽ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ മാത്രമേ ഉൾപ്പെടൂ. സർക്കാർ അവതരിപ്പിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് ബില്ലിന്റെ ചർച്ച പൂർത്തിയാക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. പാർലമെന്ററി പാനലിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും  പൊതുജനാഭിപ്രായം തേടുന്നതിനായി ബിൽ വീണ്ടും കരടായി അവതരിപ്പിക്കുന്നത്. 2023 ലെ മൺസൂൺ സെഷനിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാനും ഈ ബിൽ പാസാക്കിയേക്കും.

ബില്ലിന്മേലുള്ള ചർച്ചയ്ക്ക് പിന്തുണ ആവശ്യപ്പെട്ട് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് കമ്മിറ്റിയിലെ എംപിമാരെ വ്യക്തിപരമായി വിളിച്ചതായും സമവായത്തിലൂടെ ബിൽ പാസാക്കാൻ കേന്ദ്രത്തിന് താൽപ്പര്യമുണ്ടെന്ന് എംപിമാരോട് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷൻ ഇക്കോസിസ്റ്റമാണ് ഇന്ത്യ. ടെലികമ്മ്യൂണിക്കേഷൻ മേഖല 4 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. കൂടാതെ രാജ്യത്തിന്റെ ജിഡിപിയുടെ എട്ട് ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്.ടെലികമ്മ്യൂണിക്കേഷൻ മേഖലയ്ക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ടെലികമ്മ്യൂണിക്കേഷന്റെ സ്വഭാവവും അതിന്റെ ഉപയോഗവും സാങ്കേതികവിദ്യകളും "ടെലിഗ്രാഫ്" കാലഘട്ടത്തിന് ശേഷം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. 2013ലാണ് "ടെലിഗ്രാഫ്" ഉപയോഗിക്കുന്നത് നിർത്തിയത്.കഴിഞ്ഞ എട്ട് വർഷത്തിനിടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയുടെ വളർച്ചയ്ക്കായി ഗവൺമെന്റ് നിരവധി സംരംഭങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ലൈസൻസ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ട്രായ് യിൽ നിന്ന് ശുപാർശകൾ തേടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കും.

ഇതിനായി ബിൽ 1997 ലെ ട്രായ് നിയമത്തിൽ ഭേദഗതി വരുത്തും.  ടെലികോം മേഖലയിലെ ലൈസൻസിംഗിന്റെ കാര്യങ്ങളിൽ ട്രായ്‌ക്ക് ഒരു പങ്കും ഉണ്ടായിരിക്കില്ല. ഫിനാൻസ്, ഇലക്‌ട്രിസിറ്റി തുടങ്ങിയ മേഖലകളിലെ റെഗുലേറ്ററിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ലൈസൻസിംഗ് ഉൾപ്പെടുന്നുണ്ട്. ബില്ലിലും ട്രായ് നിയമത്തിലും 'ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ' വിശദീകരണം വ്യത്യസ്തമാണ്.

click me!