അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ നരേന്ദ്ര മോദി യുട്യൂബിൽ സ്വന്തമാക്കിയത് പുതിയ ആഗോള റെക്കോർഡ്

By Web TeamFirst Published Jan 23, 2024, 12:05 PM IST
Highlights

ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ്ങ്,  ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിൾ ലോഞ്ച് ഇവന്റ് എന്നിവ സൃഷ്ടിച്ച മുൻ റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്.

ദില്ലി:യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ്  കണ്ടത്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോർഡ് മോദിയുടെ ചാനൽ സ്വന്തമാക്കി . 

'പിഎം മോദി ലൈവ് | അയോധ്യ രാം മന്ദിർ ലൈവ് | ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ',  'ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ ലൈവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നു' എന്നിങ്ങനെ രണ്ട് തലക്കെട്ടുകളോട് കൂടിയാണ് ചാനലിൽ ലൈവ് സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോകൾക്ക്  യഥാക്രമം 10 മില്ല്യൺ വ്യൂസും 9 മില്ല്യൺ വ്യൂസും ലഭിച്ചു. ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ്ങ്,  ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിൾ ലോഞ്ച് ഇവന്റ് എന്നിവ സൃഷ്ടിച്ച മുൻ റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി 21 ഞായറാഴ്ച വരെ 8.09 മില്ല്യൺ വ്യൂസുമായി ചന്ദ്രയാൻ-3' ഇറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ്ങായിരുന്നു ഒന്നാം സ്ഥാനത്ത്. 

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ് എന്ന പദവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണ്.  യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്‍റെ കാര്യത്തിൽ മോദി ചാനൽ മറ്റ് ലോക നേതാക്കളുടെ ചാനലുകളെക്കാൾ ബഹുദൂരം മുന്നിലാണ്. മോദി ചാനൽ രണ്ട് കോടി പിന്നിട്ടപ്പോൾ 64 ലക്ഷം പേർ പിന്തുടരുന്ന മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ചാനൽ ആണ് രണ്ടാമതുള്ളത്.
ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. 4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. സബ്സ്ക്രൈബേഴ്സ്, വീഡിയോ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദി ചാനൽ തന്നെയാണ് യൂട്യൂബിൽ മുന്നിൽ.  അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരനിരയിലേക്ക് പുതിയൊരു റെക്കോർഡ് കൂടെ കൂട്ടിചേർത്തിരിക്കുകയാണ് നരേന്ദ്ര മോദി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!