എട്ടുവയസുകാരൻ ഡാര്‍ക്ക് വെബില്‍ നിന്നും ഓർഡർ ചെയ്തത് എകെ 47 ; വെളിപ്പെടുത്തി മാതാവ്

By Web TeamFirst Published Jul 29, 2023, 8:21 AM IST
Highlights

മകൻ കമ്പ്യൂട്ടറിൽ കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങിയതാണ് എല്ലാത്തിനും കാരണമെന്നും ചെറുപ്രായത്തിൽ തന്നെ അവൻ ഹാക്കിങ് പഠിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതു വഴി പണം നൽകാതെ വസ്തുക്കൾ വാങ്ങാനും പഠിച്ചു. തുടക്കത്തിൽ പിസ പോലുള്ളവയായിരുന്നു ഓർഡർ ചെയ്തിരുന്നത്. എന്നാൽ ക്രമേണ കാര്യം വഷളായി

ട്ടുവയസുകാരൻ ഓൺലൈനായി വാങ്ങുന്നത് എകെ 47 ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളാണ്. വിശ്വാസം വരുന്നില്ല അല്ലേ, കുട്ടിയുടെ മാതാവ് തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നെതർലണ്ട് സ്വദേശിനിയായ ബാർബറ ഗീമെനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താനറിയാതെ ഡാർക്ക് വെബ്ബിൽ നിന്ന് എകെ-47 തോക്ക് ഉൾപ്പടെയുള്ള വസ്തുക്കൾ മകൻ രഹസ്യമായി വാങ്ങുന്നുവെന്നാണ് ബാർബറ പറയുന്നത്. യൂറോന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബാർബെറ ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മകൻ കമ്പ്യൂട്ടറിൽ കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങിയതാണ് എല്ലാത്തിനും കാരണമെന്നും ചെറുപ്രായത്തിൽ തന്നെ അവൻ ഹാക്കിങ് പഠിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതു വഴി പണം നൽകാതെ വസ്തുക്കൾ വാങ്ങാനും പഠിച്ചു. തുടക്കത്തിൽ പിസ പോലുള്ളവയായിരുന്നു ഓർഡർ ചെയ്തിരുന്നത്. എന്നാൽ ക്രമേണ കാര്യം വഷളായി. മോശം സ്വഭാവമുള്ളവരുമായി അവൻ ഓൺലൈൻ ഗെയിമുകളിലൂടെ സംവദിക്കാൻ തുടങ്ങി. അമ്മ വരുന്ന വിവരം രഹസ്യ ഭാഷയിലാണ് അവരെ അറിയിക്കുക. ഒടുവിൽ തോക്ക് ഓർഡർ ചെയ്യുന്നതിൽ വരെ കാര്യങ്ങളെത്തിയെന്നും അവർ പറയുന്നു.

വിവരങ്ങൾ മനസിലാക്കിയ ബാർബറ തന്നെയാണ് തോക്ക് പൊലീസിനെ ഏൽപ്പിച്ചത്. കുട്ടിക്കെതിരെ നിലവിൽ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ മകന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം ബാർബറ ശ്രദ്ധിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങിയ മകൻ രാത്രിയിലും കംപ്യൂട്ടറിൽ ചെലവഴിക്കുകയും അന്താരാഷ്ട്ര ഹാക്കിങ് സംഘങ്ങളുമായി ഇടപഴകുകയും ചെയ്തുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 

ഇത് സംബന്ധിച്ച തന്റെ ആശങ്കകൾ അധികൃതരെ അറിയിച്ചുവെങ്കിലും അവർ നിരുത്സാഹപ്പെടുത്തിയെന്ന് ബാർബറ പറയുന്നു. ഇതേ തുടർന്നാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം പരിശീലനം നടത്താൻ ബാർബറ തീരുമാനിച്ചത്. ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും എളുപ്പം ലഭ്യമാകുന്നത് കുട്ടികളെ ഹാക്കിങ് പോലുള്ളവയിലേക്ക് വഴി തിരിച്ചു വിടാൻ സഹായിക്കുമെന്ന്  ബാർബറ പറയുന്നു. കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയണമെന്നും എന്താണ് നിയമവിരുദ്ധവും നിയമപരവും എന്ന്  തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണമെന്നും ബാർബറ ആവശ്യപ്പെട്ടു.

ഹണിമൂണ്‍ കാലം കഴിഞ്ഞു ; ഉപയോക്താക്കള്‍ ത്രെഡില്‍ നിന്നും ഇറങ്ങിപ്പോകുന്നുവെന്ന് സമ്മതിച്ച് സക്കർബർഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവായി കാണാം

click me!