Kisan Drones : 100 കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമം; സാക്ഷിയായി പ്രധാനമന്ത്രി

Web Desk   | Asianet News
Published : Feb 19, 2022, 05:16 PM IST
Kisan Drones : 100 കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമം; സാക്ഷിയായി പ്രധാനമന്ത്രി

Synopsis

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് കേന്ദ്രം കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

ദില്ലി: രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ (Kisan Drones) പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ഇതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ (Twitter) പങ്കുവച്ച സന്ദേശത്തിലൂടെ അറിയിച്ചു. 'രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ട്.  ഗരുഡ ഇന്ത്യ എന്ന ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പിന്റെ അഭിനന്ദനാര്‍ഹമായ സംരംഭമാണിത് - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നൂതന സാങ്കേതികവിദ്യ നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുകയും കൃഷി കൂടുതല്‍ ലാഭകരമാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് കേന്ദ്രം കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.  വിളകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ഭൂരേഖകള്‍ ഡിജിറ്റലാക്കി മാറ്റുന്നതിനും കീടനാശിനികള്‍ തളിക്കുന്നതിനുമെല്ലാം ഡ്രോണുകള്‍ ഉപയോഗപ്പെടുത്താനാണ് നീക്കം. ഡ്രോണുകള്‍ കാര്‍ഷിക മേഖലയ്ക്ക് ഉപകരിക്കപ്പെടുന്ന രീതിയില്‍ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ അവസരമാണ് മുന്നിലുള്ളത്.

നിലവില്‍ ഏകദേശം 20,000-30,000 കോടി രൂപയുടേതാണ് രാജ്യത്തെ ഡ്രോണ്‍ വിപണി. ഇതില്‍ 10-15 ശതമാനമെങ്കിലും കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തിയാല്‍ വമ്പന്‍ മാറ്റമായിരിക്കും സംഭവിക്കുക. ഡ്രോണുകളുടെ വിന്യാസത്തിലൂടെ കാര്‍ഷിക മേഖലയില്‍ നിന്നുളള മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒന്നര ശതമാനത്തിന്റെയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചു, നീക്കം പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നിരോധിച്ചു. ഗവേഷണ-വികസനത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പ്രതിരോധ-സുരക്ഷയ്ക്കും ആവശ്യമായ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാം. ഇവ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ അനുമതിക്ക് ശേഷം മാത്രമേ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യൂ എന്ന വ്യവസ്ഥയിലാണിത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ് ഇതിനകം തന്നെ പ്രാബല്യത്തിലായിട്ടുണ്ട്. ഇത് സ്വകാര്യ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍, ഡ്രോണ്‍ ഘടകങ്ങളെ ഒഴിവാക്കുന്നു.

ഒഴിവാക്കിയ കേസുകളെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. അത്തരം ഡ്രോണുകളുടെ ഇറക്കുമതിക്കുള്ള ഏത് അനുമതിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍സ്, 2021 എന്ന രൂപത്തില്‍, രാജ്യത്ത് എല്ലാത്തരം ഡ്രോണുകളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഇന്ത്യയ്ക്ക് ഇതിനകം തന്നെ കര്‍ശനമായ നിയന്ത്രണമുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തന്നെ സൂചിപ്പിച്ചതുപോലെ, രാജ്യത്തിനുള്ളില്‍ പുതിയ ഡ്രോണ്‍ വ്യവസായം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ഒരു കാരണം. ലോകത്തിലെ മുന്‍നിര ഡ്രോണ്‍ നിര്‍മ്മാതാക്കളില്‍ പലരും ചൈനയില്‍ നിന്നുള്ളവരാണ്. കൂടാതെ ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഡ്രോണുകളില്‍ ഭൂരിഭാഗവും ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ്. പുറത്തുനിന്നുള്ള വിതരണം വെട്ടിക്കുറയ്ക്കുന്നത് പ്രാദേശിക നിര്‍മ്മാതാക്കളെ ഇന്ത്യയ്ക്കുള്ളില്‍ ഡ്രോണുകളുടെ ആവശ്യം നിറവേറ്റാന്‍ സഹായിക്കും.

ഒരേസമയം ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യയില്‍ ഡ്രോണ്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 120 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിന്ന് 5,000 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തില്‍, ഇന്ത്യയില്‍ ഈ മേഖലയില്‍ 10,000-ത്തിലധികം തൊഴിലവസരങ്ങളും ഉള്‍പ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ