'തറവില' വേണം: ടെലികോം രംഗത്ത് വില വര്‍ദ്ധനവിന്‍റെ കാലം വരുന്നു

By Web TeamFirst Published Feb 27, 2020, 7:04 PM IST
Highlights

ഇതോടൊപ്പം മേഖലയിലെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ചാർജുകളും കുറയ്ക്കണമെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. 

ദില്ലി: ഏപ്രിലോടെ രാജ്യത്തെ ടെലികോം രംഗത്തെ ഇപ്പോഴത്തെ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. ടെലികോം രംഗത്ത് ഏര്‍പ്പെടുന്ന തറവില ഉയര്‍ത്തണം എന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതോടെയാണ് ഇത്തരം ഒരു സാധ്യത തെളിയുന്നത്.

മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഏപ്രിൽ മുതൽ ഉപയോക്താക്കൾ തറവില നൽകേണ്ടത് ഉറപ്പാക്കണമെന്നതാണ് ആവശ്യം. ഇതോടൊപ്പം മേഖലയിലെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ചാർജുകളും കുറയ്ക്കണമെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. സൗജന്യങ്ങള്‍ നല്‍കുന്ന പുതിയ നയങ്ങള്‍ പുനപരിശോധിക്കേണ്ടതുണ്ടെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിരീക്ഷിച്ചു.

ഈ മേഖല സുസ്ഥിരമാണെന്ന് ഉറപ്പുവരുത്താൻ തറ വിലനിർണ്ണയം അനിവാര്യമാണെന്ന് സി‌ഒഎഐയുടെ ഫെബ്രുവരി 26 ലെ കത്തിൽ പറയുന്നുണ്ട്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് സി‌ഒഎഐ.

ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള നികുതി ഈടാക്കുന്ന എജിആറിനെക്കുറിച്ചുള്ള സർക്കാരിന്‍റെ നിർവചനം കോടതി കഴിഞ്ഞ വർഷം ശരിവച്ചിരുന്നു. കോർ ടെലികോം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മാത്രമേ എജിആറിൽ ഉൾപ്പെടുത്താവൂ എന്ന് വാദിച്ച ടെലികോം വ്യവസായത്തിന് കോടതി ഉത്തരവ് തിരിച്ചടിയായി. 

ടെലികോം ഓപ്പറേറ്റർമാർക്ക് പലിശയും പിഴയും സഹിതം കഴിഞ്ഞ 14 വർഷമായി കുടിശ്ശിക നൽകണം. വിധി ഏറ്റവും കൂടുതൽ ബാധിച്ചത് വോഡഫോൺ ഐഡിയയാണ്. കഴിഞ്ഞ കുടിശ്ശികയായി 50,000 കോടി രൂപ നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതുവരെ 3,500 കോടി രൂപയാണ് സർക്കാരിന് കമ്പനി നൽകിയിരിക്കുന്നത്.

click me!