Vedantu : 424 ജീവനക്കാരെ പിരിച്ചുവിട്ട് വേദാന്തു

By Web TeamFirst Published May 18, 2022, 7:42 PM IST
Highlights

നേരത്തെ കോണ്‍ട്രാക്റ്റ് ജീവനക്കാരായ 200 ഓളം പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം

ബാംഗലൂരു : എഡ്യുടെക് കമ്പനിയായ വേദാന്തു (Vedantu) തങ്ങളുടെ 424 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് (Blog Post)  ഈ കാര്യം വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരുടെ 7 ശതമാനത്തെയാണ് വേദാന്തു പിരിച്ചുവിടുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിലവ് ചുരുക്കുന്നതിനും, ലാഭം ഉണ്ടാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ബാംഗലൂരൂ ആസ്ഥാനമാക്കിയ കമ്പനിയുടെ ഈ പിരിച്ചുവിടല്‍ നീക്കം എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ കോണ്‍ട്രാക്റ്റ് ജീവനക്കാരായ 200 ഓളം പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. കൂടുതല്‍ സ്കൂളുകളും കോളേജുകളും സാധാരണ നിലയില്‍ ആയതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുറഞ്ഞതോടെയാണ് ഇത്തരത്തില്‍ ഒരുനീക്കം കമ്പനി നടത്തുന്നത്.

“ഇത്  എളുപ്പത്തില്‍ പറയാന്‍ കഴിയുന്ന കാര്യമല്ല, ഇതില്‍  ഖേദിക്കുന്നു. 5900 ജീവനക്കാരില്‍ 424 ഞങ്ങളുടെ സഹ സഹപ്രവർത്തകർ, അതായത് ഞങ്ങളുടെ കമ്പനിയുടെ ഏകദേശം 7 ശതമാനം, ഞങ്ങളുമായി വേർപിരിയുകയാണ് വേദാന്തുവിന്റെ സിഇഒയും സഹസ്ഥാപകനുമായ വംശി കൃഷ്ണ  ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. "ഇത് വളരെ വിഷമം നിറഞ്ഞ തീരുമാനമാണ്, എന്തിനാണ് വേദാന്തു ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും, അത് നിങ്ങൾക്കും വേദാന്തുവിന്റെ ഭാവിക്കും എന്താണ് ഫലം ഉണ്ടാക്കുക എന്നും ഓരോ ജീവനക്കാരനും മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." -വംശി കൃഷ്ണ പറയുന്നു.

നിലവിലെ പരിതസ്ഥിതി പ്രയാസമാണെന്ന് കൃഷ്ണ പറയുന്നു. യൂറോപ്പിലെ യുദ്ധം, ആസന്നമായ മാന്ദ്യം, ഫെഡറൽ നിരക്ക് പലിശ വർദ്ധനവ്, പണപ്പെരുപ്പം എന്നിവ ആഗോളതലത്തിലും ഇന്ത്യയിലും ഓഹരികളിൽ വൻതോതിലുള്ള പ്രശ്നങ്ങളുണ്ടാക്കി. ഇതെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാണ് സിഇഒ പറയുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തത്സമയ ഓൺലൈൻ ട്യൂഷനിലെ മുന്‍നിരക്കാരായ വേദാന്തു, അതിന്റെ സീരീസ് ഇ റൗണ്ടിൽ, എബിസി വേൾഡ് ഏഷ്യ, കോട്ട്യു, ടൈഗർ ഗ്ലോബൽ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 100 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതിലൂടെ ഇ കമ്പനിയുടെ മൂല്യം 1 ബില്യൺ ഡോളറായി ഉയര്‍ന്നിരുന്നു. 

പ്രോഡക്ട് എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, പുതിയ ആളുകളെ കണ്ടെത്തുന്നതിനും ഈ ഫണ്ടുകൾ പ്രാഥമികമായി ഉപയോഗിച്ചു. ബൈജൂസ്, അൺകാഡമി, സിംപ്ലിലേർൺ, അപ്‌ഗ്രേഡ്, ആമസോൺ അക്കാദമി തുടങ്ങിയ എഡ്‌ടെക് രംഗത്തെ എതിരാളികളെ വെല്ലാന്‍ ഈ ഫണ്ടിംഗ് സഹായിക്കുമെന്നാണ് വേദാന്തു കരുതിയിരുന്നത്.
 

click me!