Bulli Bai app : എന്താണ് ബുള്ളി ബായി ആപ്പ്?; വിദ്വേഷത്തില്‍ പൊതിഞ്ഞ 'സ്ത്രീലേലങ്ങള്‍'; വന്‍ സൈബര്‍ കുറ്റകൃത്യം

By Web TeamFirst Published Jan 7, 2022, 11:05 AM IST
Highlights

സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ അഭിപ്രായ പ്രകാരം രാഷ്ട്രീയകാര്യങ്ങള്‍ കൂടിചേര്‍ന്ന രീതിയിലാണ് പുതിയ ബുള്ളിബായി വിവാദം ഉണ്ടായിരിക്കുന്നത്. 

ഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയിലാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഫീഡുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാളുകളിലും നിരവധി സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ 'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' ( “Your Bulli Bai of the day is….” ) എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. #BulliBai #BulliDeals, #SulliDeals എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കപ്പെട്ടിരുന്നു. 

നേരത്തെ സുലീല്‍ ഡീല്‍സ് എന്ന ആപ്പ് ഇത് പോലെ മാസങ്ങള്‍ക്ക് മുന്‍പ് പ്രശ്നം ഉണ്ടാക്കിയിരുന്നു. അന്ന് സിഎഎ സമരത്തില്‍ അടക്കം പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വച്ച രീതിയില്‍ കാണപ്പെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് ഈ ആപ്പ് അപ്രത്യക്ഷമായി. തുടര്‍ന്നാണ് ബുള്ളി ബായി ആപ്പിന്‍റെ പ്രത്യക്ഷപ്പെടല്‍. ഈ ആപ്പില്‍ കൂടുതല്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ അവസാന വാരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ആപ്പ്, ജനുവരി 3 ഓടെ വ്യാപകമായ പരാതിയെ തുടര്‍ന്ന് അപ്രത്യക്ഷമായി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നും നിരവധിപ്പേര്‍ ഈ ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 

ഖദീജയുടെ അനുഭവം

നിയമ വാര്‍ത്തകള്‍ നല്‍കുന്ന ബാര്‍ ആന്റ് ബെഞ്ച് ജേര്‍ണലിസ്റ്റാണ് ഖദീജ ഖാന്‍. 2022 വര്‍ഷം വളരെ പൊസറ്റീവായി ആരംഭിച്ചവരാണ് നാം എല്ലാവരും എന്നാല്‍ ഖദീജയ്ക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു.  

"ന്യൂ ഇയര്‍ രാത്രിയില്‍ ഒരു ട്വിറ്റര്‍ നോട്ടിഫിക്കേഷന്‍ വന്നു, അതില്‍ 'കല്‍സ വാരിയര്‍' (Khalsa Warrior) എന്ന ട്വിറ്റര്‍ ഐഡിയുടെ ട്വീറ്റില്‍ എന്‍റെ ഫോട്ടോ വച്ച്  'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' എന്നായിരുന്നു ആ ട്വീറ്റ്. അവര്‍ ഉപയോഗിച്ചത് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ഞാന്‍ ഇട്ട പോസ്റ്റായിരുന്നു. ഞാന്‍ ആ ട്വീറ്റ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു. ആദ്യം അത് ഏതെങ്കിലും മാല്‍വൈറസ് ബോട്ട് ആയിരിക്കും എന്നാണ് കരുതിയത്, പിന്നീട് ഇത് ഒരു ആപ്പാണെന്ന് മനസിലായി.

ആദ്യം ആരോടും പറഞ്ഞില്ലെങ്കിലും, രണ്ടാം ദിനം വീട്ടുകാരോടും സുഹൃത്തുക്കളോടും കാര്യം പറഞ്ഞു. അവര്‍ ഇതിനെതിരെ നടപടി എടുക്കാന്‍ പിന്തുണ നല്‍കി. പിന്നീട് പരിശോധിച്ചപ്പോള്‍ ഗിറ്റ്ഹബില്‍ നിന്നും ഇതിന്‍റെ ലിങ്കും അപ്രത്യക്ഷമായി.

സുലീല്‍ ഡീല്‍സ് എന്ന ആപ്പിന്‍റെ പ്രശ്നം മാസങ്ങള്‍ക്ക് മുന്‍പ് ചൂണ്ടിക്കാട്ടിയപ്പോള്‍ കാര്യമായ ഒരു നടപടിയും എടുക്കാത്തത് തന്നെയാണ് സംഭവം 'ബുള്ളിബായി'യിലേക്ക് നയിച്ചത് എന്നാണ് ഖാന്‍ പറയുന്നത്. നിരവധി അഭിഭാഷകരുമായി സംസാരിച്ചു. ശക്തമായ നടപടി സ്വീകരിക്കാനാണ് രീതി. 

വലിയ സൈബര്‍ സുരക്ഷ പ്രശ്നം

സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ അഭിപ്രായ പ്രകാരം രാഷ്ട്രീയകാര്യങ്ങള്‍ കൂടിചേര്‍ന്ന രീതിയിലാണ് പുതിയ ബുള്ളിബായി വിവാദം ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടക്കുന്നത്. 'വ്യാജ ലേലങ്ങള്‍' വഴി ഒരു കൂട്ടം സൈബര്‍ ക്രിമിനലുകള്‍ സ്ത്രീകളെ ആപ്പ് വഴി വില്‍പ്പനയ്ക്ക് വച്ചതാണ് ഇവിടെ കാണുന്നത്. ഒപ്പം ഇതില്‍ ആകര്‍ഷിച്ച് എത്തുന്നവരില്‍ നിന്നും പണവും തട്ടുന്നു.

ഈ ആപ്പിലേക്കുള്ള ലിങ്കുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ് ഈ സൈബര്‍ക്രിമിനല്‍ രീതിയുടെ തുടക്കം. പ്രശസ്തരായ വ്യക്തികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ജേര്‍ണലിസ്റ്റുകള്‍, സിനിമ നടിമാര്‍ ഇങ്ങനെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഫോട്ടോകള്‍ ഇതിനായി ഉപയോഗിക്കുന്നു. ഇതിലൂടെ ആകര്‍ഷിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ സ്ത്രീകളുടെ 'വ്യാജലേലങ്ങള്‍' നടത്തി അവരില്‍ നിന്നും പണം തട്ടുന്നു. ഒരു സാമ്പത്തിക തട്ടിപ്പ് എന്നതിനപ്പുറം സ്ത്രീകളുടെ സൈബര്‍ സുരക്ഷയാണ് ഇവിടുത്തെ ഒരു പ്രധാന പ്രശ്നം. 

പ്രതികള്‍ പിടിയില്‍

ബുള്ളി ബായ് ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ നാല് ആറസ്റ്റുകള്‍ നടന്നു. അവസാനമായി 21-കാരനായ നീരജ് ബിഷ്ണോയിയാണ് അസമിൽ നിന്ന് ദില്ലി പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇയാളാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ് ബിഷ്ണോയ്. 

പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. കൂടുതൽ ചോദ്യംചെയ്യലിനായി വിശാൽകുമാറിനെ ജനുവരി 10-വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു. 

click me!