Zomato and Swiggy : സുമാറ്റോ, സ്വിഗി ഫുഡ് ഓര്‍ഡറുകള്‍ക്ക് വില കൂടുന്നു?, എട്ടിന്റെ പണി വരുന്നത് ഇങ്ങനെ

By Web TeamFirst Published Dec 31, 2021, 5:31 PM IST
Highlights

സൊമാറ്റോ, സ്വിഗ്ഗി എന്നിവയെ സ്ഥിരമായി അശ്രയിക്കുന്ന ഫുഡ്‌പ്രേമികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ വില നികുതിയുടെ പേരില്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇവരാരും മിണ്ടിയിട്ടില്ല. സംഗതി നടപ്പിലാകുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന വിധത്തിലാണ് വിലക്കയറ്റമെന്നാണ് സൂചന.

സൊമാറ്റോ, സ്വിഗ്ഗി (Zomato, Swiggy) എന്നിവയെ സ്ഥിരമായി അശ്രയിക്കുന്ന ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ വില നികുതിയുടെ പേരില്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇവരാരും മിണ്ടിയിട്ടില്ല. സംഗതി നടപ്പിലാകുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന വിധത്തിലാണ് വിലക്കയറ്റമെന്നാണ് സൂചന. ജനുവരി മുതല്‍, എല്ലാ ഫുഡ് ഡെലിവറി ആപ്പുകളും (Food delivery App) ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ പ്രകാരം അവരുടെ റെസ്റ്റോറന്റ് സേവനങ്ങള്‍ക്ക് 5 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കണം. അങ്ങനെ വന്നാല്‍ ഈ ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോക്താക്കള്‍ക്ക് ഈ പുതിയ നിരക്ക് നല്‍കേണ്ടി വരും.

ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 45-ാമത് യോഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഹൈപ്പര്‍ലോക്കല്‍ ഫുഡ് ഓര്‍ഡറിംഗ് സേവനങ്ങള്‍ക്കുള്ള നികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാകുന്ന ക്ലൗഡ് കിച്ചണുകളും സെന്‍ട്രല്‍ കിച്ചണുകളും ഉള്‍പ്പെടെയുള്ള അവരുടെ പങ്കാളി റെസ്റ്റോറന്റുകള്‍ക്ക് വേണ്ടി ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതാണ് 2022-ന്റെ ആദ്യ ദിവസം, അതായത് ജനുവരി 1 മുതല്‍ ആരംഭിക്കാനിരിക്കുന്നത്.

പുതിയ ജിഎസ്ടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ്, ജിഎസ്ടി ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉത്തരവാദിത്തമുള്ള റസ്റ്റോറന്റുകളുടെ നികുതി വെട്ടിപ്പ് തടയാന്‍ ഈ നീക്കം സഹായിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി നല്‍കുന്ന ഓരോ ഓര്‍ഡറിനും റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്നും ജിഎസ്ടി ഈടാക്കുന്നു, പക്ഷേ സര്‍ക്കാരിന് നികുതി അടയ്ക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നുവെന്നാണ് ആക്ഷേപം. ഫുഡ് അഗ്രഗേറ്ററുകള്‍ക്ക് ഈ ബാധ്യത കൈമാറുന്നത് വെട്ടിപ്പ് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നു.

ഒരു ഉപഭോക്താവെന്ന നിലയില്‍, നിങ്ങള്‍ ഒരു ഓര്‍ഡര്‍ നല്‍കുമ്പോള്‍, നിങ്ങളുടെ ഓര്‍ഡര്‍ നികുതി ഉള്‍പ്പെടെയാണെന്ന് അറിഞ്ഞിരിക്കണം. റസ്റ്റോറന്റുകളില്‍ നിന്ന് ഫുഡ് അഗ്രഗേറ്റര്‍മാര്‍ക്ക് നികുതി പിരിവിന്റെ ഉത്തരവാദിത്തം മാത്രമാണ് ഗവണ്‍മെന്റ് കൈമാറിയത്. നിങ്ങള്‍ക്കായി അധിക നിരക്കുകളൊന്നും ഈടാക്കില്ല എന്നാണ് ഇതിനര്‍ത്ഥം. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട ജിഎസ്ടി സ്ലാബിന് മുകളില്‍ സുമാറ്റോയ്ക്കും സ്വിഗ്ഗിക്കും അധികനിരക്ക് ഈടാക്കാന്‍ കഴിയില്ലെങ്കിലും, അവര്‍ ഇപ്പോള്‍ റെസ്റ്റോറന്റുകളെ പ്രതിനിധീകരിച്ച് നടപ്പിലാക്കാന്‍ കരുതുന്ന അധിക ജോലികളെ ന്യായീകരിക്കുന്ന ഒരു ഫീസ് ഏര്‍പ്പെടുത്തിയേക്കാം.

നിങ്ങളുടെ ഓര്‍ഡര്‍ ബ്രേക്കപ്പില്‍ നേരത്തെ തന്നെ 5 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നു, അത് നിങ്ങള്‍ റെസ്റ്റോറന്റിന് നല്‍കുന്ന 18 ശതമാനം ജിഎസ്ടിക്ക് മുകളിലാണ്. അതിനാല്‍, സാങ്കേതികമായി, നിങ്ങള്‍ ഗവണ്‍മെന്റിന് അധികമായി ഒന്നും നല്‍കുന്നില്ല, പക്ഷേ, പുതിയ ജിഎസ്ടി വ്യവസ്ഥയ്ക്ക് അനുസൃതമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കാരണം ഈ ഫുഡ് അഗ്രഗേറ്റര്‍മാര്‍ നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കിയേക്കാം. സൊമാറ്റോ, സ്വിഗ്ഗി, മറ്റ് ഫുഡ് ഡെലിവറി ആപ്പുകള്‍ എന്നിവ അധിക ചാര്‍ജുകളെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, അതിനാല്‍, ഇപ്പോള്‍ നിങ്ങള്‍ അധികം വിഷമിക്കേണ്ടതില്ല. പക്ഷേ എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം.

ശ്രദ്ധിക്കുക, സൊമാറ്റോ, സ്വിഗ്ഗി എന്നിവപോലുള്ള ഫുഡ് ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് (ഇസിഒ) മാത്രമേ ജിഎസ്ടി ബാധകമാകൂ. നിങ്ങള്‍ ഗ്രോസറി ഷോപ്പിംഗ് ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു കടയില്‍ നിന്ന് പുതുതായി പാകം ചെയ്ത ഭക്ഷണമല്ലാത്ത നിങ്ങളുടെ ഓര്‍ഡറുകള്‍ വാങ്ങാന്‍ ഡെലിവറി പങ്കാളികളോട് ആവശ്യപ്പെടുകയാണെങ്കില്‍, ഈ ഓര്‍ഡറുകള്‍ക്ക് ജിഎസ്ടി ബാധകമായേക്കില്ല.

click me!