
സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന കുട്ടിയെ സുരക്ഷിതമായി ഇരുത്താൻ കഴിയാതെ വന്നതോടെ കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ട പോർട്ടർ എയർലൈൻസ് വിമാനമാണ് റദ്ദാക്കിയത്. സംഭവത്തെ തുടർന്ന് വിമാനത്തിലെ യാത്രക്കാർക്ക് രാത്രി മുഴുവൻ വിക്ടോറിയയിൽ കഴിയേണ്ടിവന്നു.
വ്യാഴാഴ്ച (ഓഗസ്റ്റ് 6) വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട PD444 വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. മാതാപിതാക്കളും ക്യാബിൻ ജീവനക്കാരും ചേർന്ന് കുട്ടിയെ സീറ്റിലിരുത്തി ബെൽറ്റ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സീറ്റ് ബെൽറ്റ് ധരിക്കാതെ കുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിമാനം പറത്തുന്നത് സുരക്ഷിതമല്ലെന്ന് ജീവനക്കാർ വിലയിരുത്തി. തുടർന്ന് വിമാനം ടെർമിനലിലേക്ക് തിരിച്ചെത്തിക്കുകയും കുട്ടിയെയും മാതാപിതാവിനെയും വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്തു. “ഒരു ചെറിയ കുട്ടി സീറ്റിൽ എഴുന്നേറ്റ് നിൽക്കുകയും സീറ്റ് ബെൽറ്റ് സുരക്ഷിതമായി ധരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഈ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലായിരുന്നു,” പോർട്ടർ എയർലൈൻസ് അറിയിച്ചു.
കുട്ടിയെയും മാതാപിതാവിനെയും ലഗേജുകളടക്കം വിമാനത്തിൽ നിന്ന് ഇറക്കുന്നതിനും ആവശ്യമായ രേഖകളും പുതിയ ഫ്ലൈറ്റ് പ്ലാനുകളും തയ്യാറാക്കുന്നതിനും സമയം എടുത്തു. ഇതിനിടെ സമയം രാത്രി 12.30 കഴിഞ്ഞു. ഇതോടെ വിക്ടോറിയ വിമാനത്താവളത്തിലെ റൺവേ രാത്രിയിലേക്ക് അടച്ചു. ഫലമായി വിമാനം അന്നത്തെ ദിവസം യാത്ര തുടരാൻ കഴിയാതെ വന്നു. യാത്രക്കാരെ അടുത്ത ദിവസം പുതിയ വിമാനത്തിൽ ടൊറന്റോയിലേക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.
അതേസമയം, കൊച്ചിയിലേക്കുള്ള ബാറ്റിക് എയർ വിമാനത്തിൽ യാത്രക്കാരെ ഭീതിയിലാക്കിയ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു. ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്.
പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (34) ആണ് സംഭവത്തിൽ പിടിയിലായത്. വിമാനം കൊച്ചിയിലേക്ക് ഇറങ്ങുന്നതിനിടെ ഇയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് എമർജൻസി എക്സിറ്റ് വിൻഡോയുടെ ഭാഗത്ത് അടിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇയാൾ ക്യാബിൻ ജീവനക്കാരെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിനിടെ എമർജൻസി എക്സിറ്റിന്റെ ഉൾഭാഗത്തെ പാനലിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നതിന് മുമ്പ് യാത്രക്കാരും ക്യാബിൻ ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി നിയന്ത്രണത്തിലാക്കി. തുടർന്ന് വിമാനം സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനമിറങ്ങിയതിന് പിന്നാലെ ജംഷീർ അത്താണിക്കലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.