
കണ്ണൂർ: ഇരിട്ടി പഴശ്ശി-പടിയൂർ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ. മരാമത്ത് പണികൾ, ചെടികളും മരങ്ങളും നടൽ, വാട്ടർ സപ്ലൈ, കുട്ടികളുടെ കളി ഉപകരണങ്ങൾ, വൈദ്യുതീകരണം തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലാസവേളകൾ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകാൻ പോകുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ആകർഷണമായി പാർക്കിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു.
കാരവൻ പാർക്കും റോപ് വേയും, സോളാർ ബോട്ടും അടക്കമുള്ള വൻ ടൂറിസം പദ്ധതികളാണ് ഇക്കോ പ്ലാനറ്റിനെ കാത്തിരിക്കുന്നത്. ഇക്കോ പ്ലാനറ്റിലെ 5.66 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി രണ്ടാംഘട്ട വികസനം പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തുക അനുവദിച്ചത്.