
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും എന്ന പ്രഖ്യാപനവുമായി 2026ലെ കേരള ബജറ്റ്. കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും വേണ്ടിയാണ് ഈ നീക്കം. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. കേരളത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഉറപ്പാക്കാനും ഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
നികുതി നിരക്കുകൾ വളരെ കൂടുതലായതിനാൽ കേരളത്തിലെ ഭൂരിഭാഗം ടൂറിസ്റ്റ് ബസ് ഉടമകളും നാഗാലാൻഡ്, ഒഡീഷ, കർണാടക, അരുണാചൽ പ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ പോയാണ് നിലവിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് പ്രതിവർഷം കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്നത്. നിരക്കുകൾ പകുതിയായി കുറച്ചതോടെ ബസുടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ സ്വന്തം സംസ്ഥാനത്ത് തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
നികുതി ഭാരം കുറയുന്നത് ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെയും യുവസംരംഭകരെയും ആകർഷിക്കുമെന്നാണ് വിലയിരുത്തുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കൂടുതൽ പുതിയ സർവീസുകൾ ആരംഭിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.കേരളത്തിലെ രജിസ്ട്രേഷൻ വർദ്ധിക്കുന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ നികുതി വരുമാനത്തിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കനത്ത നഷ്ടം നേരിടുന്ന സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കും നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധാരണക്കാരായ യാത്രക്കാരുടെ യാത്രാച്ചെലവ് നിയന്ത്രിക്കാനും ഈ നികുതി പരിഷ്‍കാരങ്ങൾ സഹായിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.