Tesla : വണ്ടി ഫാക്ടറിയില്‍ പീഡനശ്രമം, ഈ കമ്പനിക്കെതിരെ പരാതിയുമായി വീണ്ടുമൊരു തൊഴിലാളി യുവതി

By Web TeamFirst Published Dec 11, 2021, 4:20 PM IST
Highlights

ജോലിക്കിടെ മാനേജര്‍ അസഭ്യ പരാമർശങ്ങൾ നടത്തുകയും പിന്നാലെ തന്നെ കെട്ടിപ്പിടിച്ചതായും അവർ ആരോപിക്കുന്നു. 

രു മാസത്തിനുള്ളിൽ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയ്‌ക്കെതിരെ (Tesla) ലൈംഗിക പീഡന (Sexual Harassment) പരാതിയുമായി രണ്ടാമത്തെ വനിതാ ജീവനക്കാരിയും രംഗത്ത്.  കാർ നിർമ്മാതാവിന്റെ യുഎസ് (USA) ഫാക്ടറിയിൽ സ്ത്രീകൾക്കെതിരായ തൊഴിൽ അന്തരീക്ഷം ആരോപിച്ചാണ് തുടര്‍ച്ചയായ രണ്ട് കേസുകളും.

ടെസ്‌ല അസംബ്ലി ലൈൻ വർക്കറായ എറിക്ക ക്ലൗഡാണ്, തന്റെ മുൻ മാനേജർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ തുടർച്ചയായതും വ്യാപകവുമായ ലൈംഗിക പീഡനം ആരോപിച്ച് കേസ് ഫയൽ ചെയ്‍തതെന്ന് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ അലമേഡ കൗണ്ടി സുപ്പീരിയർ കോടതിയിൽ ആണ് എറിക്ക ക്ലൗഡ് കേസ് ഫയല്‍ ചെയ്‍തത്. ടെസ്‍ല ഫാക്ടറിയില്‍ വ്യാപകമായ ലൈംഗിക പീഡനങ്ങളും ശത്രുകരമായ തൊഴിൽ അന്തരീക്ഷവും ആരോപിച്ച് മറ്റൊരു വനിതാ തൊഴിലാളി സമാനമായ കേസ് ഫയൽ ചെയ്‍ത് ഏതാനും ആഴ്‍ചകൾക്ക് അകമാണ് ഈ പുതിയ കേസ് വരുന്നത്.

ജോലിക്കിടെ മാനേജര്‍ അസഭ്യ പരാമർശങ്ങൾ നടത്തുകയും പിന്നാലെ തന്നെ കെട്ടിപ്പിടിച്ചതായും അവർ ആരോപിക്കുന്നു. മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതിന് ശേഷം താൻ ഇപ്പോൾ പ്രതികാര നടപടി നേരിടുന്നുണ്ടെന്നും എറിക്ക ക്ലൗഡ് പറഞ്ഞു. സംഭവത്തിനു ശേഷം കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് ടീമിനോട് പരാതിപ്പെട്ടതിനു ശേഷം, മറ്റ് മാനേജർമാരിൽ നിന്ന് താൻ ഇപ്പോൾ പ്രതികാര നടപടി നേരിടുന്നുണ്ടെന്നാണ് ക്ലൗഡിന്‍റെ ആരോപണം. 

ടെസ്‌ലയും മറ്റ് പ്രതികളും ചേര്‍ന്ന് ലിംഗവിവേചനത്തില്‍ നിന്നുള്ള വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത ശത്രുതാപരമായ തൊഴിൽ അന്തരീക്ഷത്തിന് വനിതാ തൊഴിലാളിയെ വിധേയയാക്കി എന്നും കേസില്‍ പറയുന്നു. മറ്റ് പ്രതികളും ലൈംഗികാതിക്രമവും പ്രതികാരവും തടയുന്നതിലും തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിലും ടെസ്‌ല പരാജയപ്പെട്ടുവെന്നും കേസ് ആരോപിക്കുന്നു. അതേസമയം രണ്ടാമത്തെ കേസിനെക്കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ ഇമെയിൽ ചോദ്യങ്ങളോട് ടെസ്‌ല നേതൃത്വം പ്രതികരിച്ചിട്ടില്ല. 

നവംബർ 18 ന്, ടെസ്‌ലയുടെ കാലിഫോർണിയയിലെ ഫ്രെമോണ്ടിലുള്ള പ്രധാന ഫാക്ടറിയിൽ വ്യാപകമായ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു വനിതാ ടെസ്‌ല തൊഴിലാളിയും പരാതിയുമായി എത്തിയരുന്നു.  ജെസിക്ക ബരാസ എന്ന വനിതാ തൊഴിലാളിയാണ് ടെസ്‌ലയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‍തത്.  ഫാക്‌ടറി ഫ്ലോറിൽ പതിവായി ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായും മോശമായ ഭാഷയും മറ്റും ഉപയോഗിച്ച് പതിവായി ശല്യപ്പെടുത്തൽ നടക്കുന്നതായും കമ്പനിയിലെ പ്രൊഡക്ഷൻ അസോസിയേറ്റ് ആയ ജെസിക്ക ബരാസ ആണ് ആരോപിച്ചത്. 

ഒരു പുരുഷ സഹപ്രവർത്തകൻ ജോലിക്കിടെ തന്നെ അരക്കെട്ടിലൂടെ പൊക്കിയെടുക്കുകയും തന്‍റെ ശരീര ഭാഗങ്ങളില്‍ അമർത്തുകയും അരികില്‍ കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ നിരവധി പീഡന സംഭവങ്ങൾ ബരാസ നേരിട്ടതായി ഫോര്‍ബ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു സംഭവത്തില്‍ വേറൊരു സഹപ്രവര്‍ത്തകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പല പുരുഷ സഹപ്രവർത്തകരും പലപ്പോഴും തന്നോട് മോശമായ അഭിപ്രായങ്ങൾ പറയാറുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ അസോസിയേറ്റ് പറഞ്ഞു. കമ്പനി സൂപ്പർവൈസർമാർക്കും മാനേജർമാർക്കും ഇക്കാര്യം അറിയാമെന്നും അവരും പലപ്പോഴും ഇങ്ങനെ പെരുമാറുന്നതായും ജെസിക്ക ബരാസ ആരോപിച്ചിരുന്നു.  

ഒക്ടോബറിൽ, ടെസ്‌ലയ്‌ക്കെതിരായ ജോലിസ്ഥലത്തെ വംശീയ വിവേചനത്തിന്റെ പേരിൽ കറുത്തവർഗക്കാരനായ ഒരു കരാർ തൊഴിലാളി 137 മില്യൺ ഡോളർ നഷ്‍ടപരിഹാരം നേടിയിരുന്നു. 
 

click me!