
കൊൽക്കത്ത: സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന പണിമുടക്ക് രാജ്യത്തിന്റെ പലഭാഗത്തും പൂർണമാണ്. ചിലയിടങ്ങളിൽ ബസുകൾക്ക് നേരെ കല്ലെറിയുകയും ബസുകൾ തടയുകയും ചെയ്തു. ഇതിനിടെ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ചിത്രം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ഡ്രൈവർ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ 22 ശതമാനത്തിൽ കൂടുതൽ ബസുകൾ ഇന്ന് ഓടുന്നുണ്ടെന്ന് പശ്ചിമ ബംഗാൾ ഗതാഗത വകുപ്പ് അറിയിച്ചു.
44 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് കേരളത്തിൽ ഏകദേശം പൂർണമാണ്. ചിലയിടങ്ങളിൽ വാഹനം തടഞ്ഞു.
ബംഗളുരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. അതേസമയം, മുംബൈ നഗരത്തെ തൊഴിലാളി പണിമുടക്ക് ഒട്ടും ബാധിച്ചിട്ടില്ല. ഓഫീസുകളും സ്കൂളുകളുമെല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. മുംബൈ കോർപ്പറേഷൻ ബസുകൾ സർവീസ് നടത്തുന്നുമുണ്ട്.
Read More: കേരളത്തിൽ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ വാഹനം തടഞ്ഞു