
ദില്ലി: കാറിന്‍റെ പിൻ സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കും എയര്‍ബാഗ് നിർബന്ധമാക്കുന്ന ശുപാർശ പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ഇക്കാര്യത്തില്‍ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പാർലമെന്‍റില്‍ പറഞ്ഞു. നിലവില്‍ മുൻ സീറ്റുകളില്‍ ഇരിക്കുന്നവരുടെ സുരക്ഷയ്ക്കായാണ് എയര്‍ബാഗുകള്‍ ഉള്ളത്. പിന്നില്‍ ഇരിക്കുന്ന യാത്രക്കാരുടെയും ജീവൻ സുരക്ഷിതമാകേണ്ടത് പ്രധാനമാണെന്നും നിധിൻ ഗഡ്കരി പറഞ്ഞു.
അതേസമയം, പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നത്.
അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. എന്നാല്‍, നേമം ടെർമിനൽ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ റെയിൽവേ ഒളിച്ചു കളി തുടരുകയാണ്. നേമം പദ്ധതിയെക്കുറിച്ച് ലോക്സഭയിൽ ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശ് നൽകിയ ചോദ്യത്തിലും പദ്ധതി ഉപേക്ഷിച്ചെന്നോ അല്ലെങ്കിൽ നടപ്പാക്കുമെന്നോ വ്യക്തമാക്കാൻ റെയിൽവേ മന്ത്രി തയ്യാറായില്ല.
പദ്ധതി വേണമോയെന്നതിൽ പഠനം തുടരുകയാണെന്ന് അടൂര്‍ പ്രകാശിന്‍റെ ചോദ്യത്തിന് മറുപടിയായി റയിൽവേ മന്ത്രി പറഞ്ഞു. നേമം പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഡിപിആറിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. തിരുവനന്തപുരത്തെ ഗതാഗത തിരക്ക് അടക്കമുള്ള കാര്യങ്ങൾ റെയിൽവേ പരിശോധിച്ചെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ഒപ്പം യുഎപിഎ നിയമം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്നും തീവ്രവാദികളുടെ സമൂലനാശമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, സ്വാതന്ത്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് പിന്‍വലിക്കാന്‍ ആലോചനയുണ്ടോയെന്നുമുള്ള സിപിഐ എംപി സന്തോഷ് കുമാറിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ടോൾ പ്ലാസകൾ അടച്ചുപൂട്ടുമെന്ന് കേന്ദ്ര മന്ത്രി!