5.7 കോടി നല്‍കിയിട്ടും കാരവാന്‍ കിട്ടിയില്ല; ജനപ്രിയ ഡിസൈനര്‍ക്കെതിരെ ഹാസ്യതാരം!

By Web TeamFirst Published Jan 14, 2021, 1:29 PM IST
Highlights

കാരവാൻ നിർമിച്ചു നൽകുന്നതിനായി ദിലിപ് 5.7 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് താരത്തിന്‍റെ പരാതി

ജനപ്രിയ കാര്‍ ഡിസൈനറും രാജ്യത്തെ പ്രശസ്‍ത കാര്‍ മോഡിഫിക്കേഷന്‍ സ്റ്റുഡിയോ ആയ ഡിസി സ്ഥാപകനുമായ ദിലിപ് ഛബ്രിയയെ വഞ്ചാനാകുറ്റത്തിന് അടുത്തിടെയാണ് മുംബൈ പൊലീസ്  അറസ്റ്റ് ചെയ്‍യുന്നത്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ ജനപ്രിയ കൊമേഡിയനും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമയും ഛബ്രിയയ്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാരവാൻ നിർമിച്ചു നൽകുന്നതിനായി ദിലീപ് ഛാബ്രിയ 5.7 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് കപിൽ നൽകിയ പരാതി. 2017മെയ്-  2018മെയ് മാസങ്ങള്‍ക്ക് ഇടയിൽ ഡിസിക്ക് 5.3 കോടി രൂപ നൽകിയെന്നും വാഹനം ലഭിക്കാത്തതിനെ തുടർന്ന് 2018ല്‍ കമ്പനിയെ സമീപിച്ചപ്പോൾ ജിഎസ്ടി അടക്കം 40 ലക്ഷം രൂപ നൽകണമെന്ന് അറിയിച്ചെന്നും ഇതുവരെ വാഹനം നൽകിയില്ലെന്നുമാണ് പരാതിയിൽ. എന്നാൽ വാഹനത്തിന്റെ 90 ശതമാനം പണികളും കഴിഞ്ഞെന്നും നിറവും ബാക്കി ചില കാര്യങ്ങളും തീരുമാനിക്കാൻ കപിൽ ശർമ എത്താത്തത് കാരണമാണ് വാഹനം നൽകാത്തത് എന്നാണ് ഡിസി പറയുന്നത്.

ഇതൊരു സിവിൽ തർക്കമാണെന്നും ക്രിമിനൽ കേസല്ലെന്നുമാണ് ചബ്രിയയുടെ അഭിഭാഷകൻറെ വാദം. വാനിറ്റി വാൻ 90% പൂർത്തിയായി, പരാതിക്കാരനായ കപിൽ ശർമ ഗാരേജിൽ സന്ദർശിച്ച് വാഹനത്തിന്റെ നിറവും മറ്റ് ചില കാര്യങ്ങളും അന്തിമമാക്കിയിട്ടില്ലെന്നും അതിനാലാണ് വാഹനം എത്തിക്കാൻ കഴിയാത്തതെന്നുമാണ് ഡിസിയുടെ വാദമെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡിസി ഡിസൈൻ കൈമാറാമെന്ന് വാഗ്ദാനം ചെയ്ത വാനിന്റെ റെൻഡറിംഗ് ചിത്രങ്ങളും കപിൽ ശർമ പുറത്തുവിട്ടിട്ടുണ്ട്. 

എന്താണ് ഡിസി ഡിസൈൻ തട്ടിപ്പ്?
തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ക്ക് 2020 ഡിസംബർ 28 നാണ് ദിലീപ് ചബ്രിയയെ മുംബൈ ക്രിമിനല്‍ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്യുന്നത്. ഛാബ്രിയയുടെ സ്‌പോര്‍ട്‌സ് കാര്‍ DC അവന്തിയും പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.   ഡിസി അവന്തിക്ക് ശക്തി പകരുന്നതിനായി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‍‌ത് സൂക്ഷിച്ചിരുന്ന 40 ലധികം എഞ്ചിനുകളും പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 467, 468, 471, 120(ബി), 34 എന്നീ വകുപ്പുകളാണ് ദിലിപിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുറഞ്ഞത് 40 കോടി രൂപയുടെ അഴിമതിയാണ് ഡിസി അവന്തി കാർ ഇടപാടിലൂടെ നടന്നതെന്നാണ് നേരത്തെ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‍തത്. ഒരേ എഞ്ചിൻ, ചേസിസ് നമ്പറുകളുള്ള ഡിസി അവന്തി സ്‌പോർട്‌സ് കാറിന്റെ ഒന്നിലധികം യൂണിറ്റുകൾ ചബ്രിയ അനധികൃതമായി വിൽക്കുകയായിരുന്നുവെന്നും കൂടാതെ ഒരു കാര്‍ ഉപയോഗിച്ച് നിരവധി വായ്‍പകൾ എടുക്കുകയും തുടർന്ന് ആ കാർ മൂന്നാം കക്ഷിക്ക് വിറ്റ് കബളിപ്പിക്കുകയും ചെയ്‍തതെന്നും പൊലീസ് പറയുന്നു. ഇതുകൂടാതെ, സ്വന്തം കമ്പനി രൂപകൽപ്പന ചെയ്‍ത കാറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് മുമ്പ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ (എൻ‌ബി‌എഫ്‌സി) വായ്പയെടുത്ത് ഛബ്രിയ വാങ്ങിയതായും പോലീസ് ആരോപിക്കുന്നു. 90 ല്‍ അധികം കാറുകൾ ഈ രീതിയിൽ വിറ്റതായി പൊലീസ് സംശയിക്കുന്നു. 

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ദിലിപ് ഛാബ്രിയയുടെ അറസ്റ്റ് വാഹനലോകത്തെ ഞെട്ടിച്ചിരുന്നു. ബോളീവുഡിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡിസിയുടെ മോഡിഫൈഡ് വാഹനങ്ങളുടെ ആരാധകരായിട്ടുള്ളത്. ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെ രൂപത്തിലേക്ക് ഉടമകളുടെ ആവശ്യപ്രകാരം കാറുകള്‍ രൂപമാറ്റം ചെയ്ത് നല്‍കിയാണ് ദിലിപ് ഛാബ്രിയയും ഡിസിയും പ്രസിദ്ധമാകുന്നത്. 

അടുത്തിടെ ലോക പ്രസിദ്ധ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനും ഡിസിയും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ വാഹന ഡിസൈന്‍ സ്ഥാപനം ആസ്റ്റണ്‍ മാര്‍ട്ടിനെ പോലുള്ള ഒരു കമ്പനിയുമായി കരാറിലെത്തുന്നത്. പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഡിസിയുടെ സേവനം ഉറപ്പുവരുത്തുന്നതായിരുന്നു ഈ കരാര്‍.

പൊലീസ് പിടിച്ചെടുത്ത  DC അവന്തി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറായാണ് അറിയപ്പെടുന്നത്.  ഹിന്ദുസ്ഥാന്‍ അംബാസിഡറിന്റെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്താന്‍ വേണ്ട കിറ്റുകളുടെ കാര്യത്തിലും ഡിസി ഡിസൈന്‍ പ്രസിദ്ധമാണ്. ഭാവിയില്‍ വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

click me!