വണ്ടി ചെക്കിംഗ്; ഈ രീതി നീതീകരിക്കാനാവില്ലെന്ന് ഡിജിപി

By Web TeamFirst Published Nov 9, 2019, 8:34 PM IST
Highlights

കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേനയുള്ള രേഖകള്‍ അംഗീകരിക്കണമെന്ന് പൊലീസിനോട് ഡിജിപി

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് ഡിജിപി. രേഖകളുടെ പകര്‍പ്പ് ഹാജരാക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേനയുള്ള രേഖകള്‍ അംഗീകരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

2019-ലെ പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകള്‍ അംഗീകരിക്കണമെന്നും ഇതിന്റെ പേരില്‍ വാഹന ഉടമകള്‍ക്ക് പീഡനമോ അസൗകര്യമോ ഉണ്ടാകാന്‍ പാടില്ലെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. 

ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഡിജിലോക്കര്‍, എം-പരിവാഹന്‍ ആപ്പുകള്‍. ഇവയില്‍ വാഹനരേഖകള്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ പരിശോധനാ സമയത്ത് അവ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പുകള്‍ വഴി രേഖകള്‍ പരിശോധിക്കാനാവും.

click me!