
ഇ20 പെട്രോൾ സുരക്ഷിതം; മലിനീകരണ ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ, രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഇതാണ് രാജ്യത്ത് ഉപയോഗിക്കുന്ന എഥനോൾ കലർന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡ് അംശവും ഈർപ്പം കലർന്നതായും ഉയർന്നുവന്ന ആരോപണങ്ങൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. രാജ്യവ്യാപകമായി നടത്തിയ വിശദമായ പരിശോധനകളിൽ ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഇ20 ഇന്ധന വിതരണ ശൃംഖലയിലും ശാസ്ത്രീയമായി ക്രമീകരിച്ച റാൻഡം പരിശോധനകളാണ് നടത്തിയത്. പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ ക്ലോറൈഡ് അളവിന് കേന്ദ്ര സർക്കാർ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റിഫൈനറികൾ, എഥനോൾ നിർമ്മാണശാലകൾ, ഡിപ്പോകൾ, ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഉയർന്ന ആവൃത്തിയിലുള്ള പരിശോധനാ സംവിധാനവും നിലവിലുണ്ട്. ഇതിന് പുറമെ പെട്രോൾ പമ്പുകളിൽ വെള്ളം കലരുന്നുണ്ടോയെന്നും ഇന്ധനത്തിന്റെ സാന്ദ്രതയുമടക്കമുള്ള കാര്യങ്ങൾ ദിവസത്തിൽ 8 മുതൽ 12 തവണ വരെ പരിശോധിക്കുന്നുണ്ടെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.
രാജ്യത്തെ വിവിധ റിഫൈനറികളിൽ നിന്ന് യാദൃച്ഛികമായി ശേഖരിച്ച 100ലധികം പെട്രോൾ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. എല്ലാ സാമ്പിളുകളിലും ക്ലോറൈഡ് അളവ് 1 പിപിഎം അല്ലെങ്കിൽ അതിൽ താഴെയായിരുന്നു. റിഫൈനറിയിൽ നിന്ന് പുറത്തേക്ക് അയക്കുന്ന പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതായി കമ്പനികൾ അറിയിച്ചു.
രാജ്യത്തെ 80 എഥനോൾ നിർമ്മാണശാലകളിൽ നിന്നുള്ള സാമ്പിളുകളും പ്രത്യേക ദൗത്യസംഘം പരിശോധിച്ചു. എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർക്കൊപ്പം സെന്റർ ഫോർ ഹൈ ടെക്നോളജിയിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ 10 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലെയും ക്ലോറൈഡ് അളവ് 3 പിപിഎമ്മിൽ താഴെയായിരുന്നു. എഥനോൾ ഉൽപ്പാദന ഘട്ടത്തിലും ഗുണനിലവാര നിയന്ത്രണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എണ്ണക്കമ്പനികൾ പറഞ്ഞു.
എഥനോളും ഇ20 പെട്രോളും സൂക്ഷിക്കുന്ന ഡിപ്പോകളിലും ടാങ്കർ ലോറി ടെർമിനലുകളിലും നടത്തിയ പരിശോധനയിലും ക്ലോറൈഡ് അളവ് 3 പിപിഎമ്മിൽ താഴെയായിരുന്നു. രാജ്യത്തെ എണ്ണക്കമ്പനി ടെർമിനലുകളിൽ നിന്ന് ശേഖരിച്ച 80ലധികം സാമ്പിളുകൾ നിശ്ചിത ക്ലോറൈഡ് പരിധിക്കുള്ളിലായിരുന്നു. സംഭരണവും വിതരണവും നടക്കുന്ന ഘട്ടങ്ങളിലും ഇന്ധനത്തിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി.
പെട്രോൾ പമ്പുകളിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം 1,000ലധികം സാമ്പിളുകൾ ഇതിനകം ശേഖരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ച 160 സാമ്പിളുകളിൽ ക്ലോറൈഡ് അളവ് 0 മുതൽ 3 പിപിഎം വരെയായിരുന്നു. ഇ20 പെട്രോളിൽ നൂറുകണക്കിന് പിപിഎം ക്ലോറൈഡ് ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് ഈ പരിശോധനാ ഫലങ്ങൾ വിരുദ്ധമാണെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.
പരിശോധനയിൽ നാല് സ്ഥലങ്ങളിൽ മാത്രമാണ് താരതമ്യേന ഉയർന്ന ക്ലോറൈഡ് അളവ് കണ്ടെത്തിയത്. ഈ സ്ഥലങ്ങളിലേക്കുള്ള ഇന്ധന വിതരണം ഉടൻ നിർത്തിവച്ചു. തുടർന്ന് പ്രശ്‍നത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും വിതരണം പുനരാരംഭിച്ചതെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
ഇ20 പെട്രോളിൽ ഈർപ്പം കലർന്നെന്ന ആരോപണവും എണ്ണക്കമ്പനികൾ നിഷേധിച്ചു. രാജ്യത്തെ ഏകദേശം 90,000 പെട്രോൾ പമ്പുകളിൽ ഭൂഗർഭ ഇന്ധന സംഭരണ ടാങ്കുകളുടെ നിർബന്ധിത പരിശോധന ആരംഭിച്ചിട്ടുണ്ട്. ഈ ടാങ്കുകളിൽ ദിവസവും 8 മുതൽ 12 തവണ വരെ പരിശോധന നടത്തിവരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ വെള്ളം ഭൂഗർഭ സംഭരണ ടാങ്കുകളിലേക്ക് കയറിയതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തുടനീളം മൊബൈൽ ഇന്ധന ഗുണനിലവാര പരിശോധനാ ലബോറട്ടറികളും വിന്യസിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ അംഗീകൃത ഇന്ധന ലബോറട്ടറികൾ വഴി സ്വതന്ത്രമായി സ്ഥിരീകരിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനികൾ അറിയിച്ചു.