
രാജ്യത്ത് ഇ20 ഇന്ധനത്തിന്റെ ഉപയോഗം വ്യാപകമാകുന്നതിനിടെ ഉപഭോക്താക്കളുടെ വാഹന തിരഞ്ഞെടുപ്പിലും മാറ്റം. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കൾ കൂടുതൽ അടുക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ. ജൂലൈയിലെ വാഹന റീട്ടെയിൽ വിൽപ്പന കണക്കുകളിലാണ് ഈ മാറ്റം വ്യക്തമായത്.
ജൂലൈയിൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത വിഹിതം 40.59 ശതമാനമായി. പെട്രോൾ വാഹനങ്ങളുടെ വിഹിതം 41.68 ശതമാനമാണ്. അതായത് ഇരുവിഭാഗങ്ങൾക്കുമിടയിലെ വ്യത്യാസം വെറും 1.09 ശതമാനം മാത്രം. ഒരു വർഷം മുമ്പ് പെട്രോൾ വാഹനങ്ങളും ബദൽ ഇന്ധന വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം 13.21 ശതമാനം പോയിന്‍റ് ആയിരുന്നു. ഒരു വർഷത്തിനിടെ ബദൽ ഇന്ധന വാഹനങ്ങൾ നടത്തിയ മുന്നേറ്റമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
20 ശതമാനം എഥനോൾ കലർത്തിയ പെട്രോളാണ് ഇ20. ഇ20 ഇന്ധനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കയും ബദൽ ഇന്ധന വാഹനങ്ങളിലേക്കുള്ള നീക്കത്തിന് കാരണമാകുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സായി ഗിരിധർ പറഞ്ഞു. ഇ20 ഉപയോഗിച്ചാൽ മൈലേജ് കുറയുമോ, ഈർപ്പവും ക്ലോറൈഡ് മലിനീകരണവും മൂലം എൻജിന് കേടുപാടുകൾ സംഭവിക്കുമോ തുടങ്ങിയ ആശങ്കകളാണ് ഉപഭോക്താക്കൾക്കുള്ളത്. ഇ20 ഉപയോഗത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാകുമോ എന്നതും ആശങ്ക ഉയർത്തുന്ന വിഷയമാണ്.
ജൂലൈയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ സിഎൻജി വാഹനങ്ങൾക്ക് 24.67 ശതമാനം വിഹിതമാണ് ലഭിച്ചത്. ഹൈബ്രിഡ് വാഹനങ്ങൾക്ക് 8.02 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 7.90 ശതമാനവുമാണ് വിഹിതം. പെട്രോൾ വാഹനങ്ങളുടെ വിഹിതം ഒരു വർഷം മുമ്പുണ്ടായിരുന്ന 47.6 ശതമാനത്തിൽ നിന്ന് 41.68 ശതമാനമായി കുറഞ്ഞു. അതേസമയം സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം വർധിച്ചു.
ഇലക്ട്രിക് വാഹന വിൽപ്പനയും ജൂലൈയിൽ റെക്കോർഡ് ഉയരത്തിലെത്തി. രാജ്യത്ത് 3,27,901 ഇലക്ട്രിക് വാഹനങ്ങളാണ് ജൂലൈയിൽ വിറ്റത്. ആകെ വാഹന വിൽപ്പനയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2025 ജൂലൈയിലെ 9.6 ശതമാനത്തിൽ നിന്ന് 2026 ജൂലൈയിൽ 12.7 ശതമാനമായി ഉയർന്നു.
ജൂലൈയിൽ പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 4,16,555 യൂണിറ്റായി. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 19.13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈ മാസത്തിൽ ആദ്യമായാണ് പാസഞ്ചർ വാഹന വിൽപ്പന നാല് ലക്ഷം യൂണിറ്റ് കടക്കുന്നത്. നികുതി പരിഷ്കരണത്തിലൂടെയുണ്ടായ താങ്ങാനാകുന്ന വില, പുതിയ മോഡലുകളുടെ വരവ്, വിവിധ ഓഫറുകൾ എന്നിവയും വാഹന വിൽപ്പന ഉയരാൻ കാരണമായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആകെ വാഹന റീട്ടെയിൽ വിൽപ്പന ജൂലൈയിൽ 25,91,138 യൂണിറ്റിലെത്തി. വാർഷികാടിസ്ഥാനത്തിൽ 25.89 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹന വിൽപ്പന 18,18,289 യൂണിറ്റും വാണിജ്യ വാഹന വിൽപ്പന 99,666 യൂണിറ്റും മുച്ചക്ര വാഹന വിൽപ്പന 1,33,778 യൂണിറ്റുമാണ്. യഥാക്രമം 28.25 ശതമാനം, 24.04 ശതമാനം, 16.16 ശതമാനം വളർച്ചയും ഈ വിഭാഗങ്ങളിൽ രേഖപ്പെടുത്തി.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലും വാഹന വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. സർവേയിൽ പങ്കെടുത്ത 87.85 ശതമാനം ഡീലർമാരും വളർച്ച പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇ20യെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.