"യാത്രയായി യാത്രയായി..." ഈ ബൈക്ക് കമ്പനി ഇന്ത്യ വിടുന്നു!

By Web TeamFirst Published Aug 25, 2020, 3:42 PM IST
Highlights

വില്പന ഗണ്യമായി കുറഞ്ഞതോടെ കമ്പനി ഇന്ത്യൻ വിപണിയോട് വിട പറയാനുള്ള തയ്യാറെടുപ്പുലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഐക്കണിക്ക് അമേരിക്കന്‍ ആഡംബര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യയോട് വിടപറയാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ട്. മണി കണ്ട്രോള്‍, ഏഷ്യാ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

കമ്പനിയുടെ ഇന്ത്യയിലെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. 2010-ലാണ് ഹാര്‍ലി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഹാർലിയുടെ ഇന്ത്യൻ വിപണിയിലെ ആവിശ്യകത കുറയുന്നതായാണ് റിപ്പോര്‍ട്ട് . ബൈക്ക് വില്പന ഗണ്യമായി കുറഞ്ഞതോടെ ഹാർലി-ഡേവിഡ്സൺ ഇന്ത്യൻ വിപണിയോട് വിട പറയാനുള്ള തയ്യാറെടുപ്പുലാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മാറിയ വിപണി സാഹചര്യത്തിൽ ഇന്ത്യൻ വിപണയിൽ വില്പന ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എന്ന കമ്പനിയുടെ ധാരണയും ആണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹരിയാനയിലെ ബാവലിൽ ആണ് ഹാർലി-ഡേവിഡ്സൺ ഫാക്ടറി പ്രവർത്തിക്കുന്നത്. ഈ ഫാക്ടറി ഉപയോഗപ്പെടുത്താൻ മറ്റു വാഹന നിർമ്മാതാക്കൾക്ക് താല്പര്യമുണ്ടോ എന്ന് കൺസൾട്ടൻസി മുഖേന കമ്പനി തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ഹാർലി-ഡേവിഡ്സൺ ഇന്ത്യ ഔദ്യോഗികമായി ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യ വിടുകയാണെകിൽ 'ദി റീവയർ' തന്ത്രത്തിന് ഭാഗമായിക്കും ആ നീക്കം. കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ഹാര്‍ലി ഡേവിഡ്‍സണ്‍ റിവയര്‍ എന്ന പുതിയ ബിസിനസ് പദ്ധതി. കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ പദ്ധതി അനുസരിച്ച്  പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുമെന്നാണ് സൂചന. 

തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ക്കായി ആസൂത്രണം ചെയ്ത എന്‍ട്രി ലെവല്‍ ഹാര്‍ലി-ഡേവിഡസണ്‍ എന്ന പദ്ധതിയും നടക്കാനിടയില്ല. മാത്രമല്ല മോഡലുകള്‍ക്കൊപ്പം നിലവിലെ ലൈനപ്പിന്റെ ചില വകഭേദങ്ങളും കമ്പനി നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തങ്ങളുടെ വാഹന ശ്രേണിയില്‍ നിന്നും 30 ശതമാനത്തോളം മോഡലുകളെ വെട്ടിക്കുറയ്ക്കാന്‍ കമ്പനി അടുത്തിടെ തീരുമാനിച്ചിരുന്നു. 2020 രണ്ടാം പാദത്തില്‍ വലിയ നഷ്‍ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്.  നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു. യുഎസ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ലെവറ്റിച്ച് രാജിവെച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിക് ബൈക്കുകള്‍ ഉള്‍പ്പെടെ പുതിയ ലോഞ്ചുകള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!