മുന്നറിയിപ്പു സൂചനയില്ലാത്ത ഹംപിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു
മുന്നറിയിപ്പില്ലാതെ സ്ഥാപിച്ച ഹംപില്‍ തട്ടി റോഡിലേക്ക് വീണ ഇരുചക്രവാഹന യാത്രികയായ യുവതി മരിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂരിലാണ് സംഭവം. കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയാണ് (26) മരിച്ചത്.
ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ തൃക്കൂര്‍ ജിഎൽപി സ്‌കൂളിനു സമീപത്തായിരുന്നു അപകടം. മുന്നറിയിപ്പു സൂചനയില്ലാത്ത ഹംപിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തലയടിച്ചു വീണു പരുക്കേറ്റ യുവതി ആശുപത്രിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. അപകടത്തില്‍ യുവതിയുടെ ഭർത്താവ് ദിലീഷും മകൾ അവനിയും (2) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മകളുടെ പിറന്നാള്‍ ദിവസമായിരുന്നു അപകടം.
വെളുത്ത വരകളിട്ട് അപകട സൂചന നൽകാത്ത ഹംപാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അടുത്ത കാലത്തായി ഇവിടെ ഇത്തരത്തില്‍ 30ലേറെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്തവരാണ് ഹംപിൽ കയറി അപകടത്തിൽപെടുന്നത്.