ഇന്ത്യയിൽ വാഹന ഫിറ്റ്നസ് പരിശോധന കർശനമാക്കാൻ റോഡ് ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. ഇനി മുതൽ ഓരോ പരിശോധനയ്ക്കും ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കും.  

വാഹന പരിശോധനാ കേന്ദ്രങ്ങളിൽ വാഹനങ്ങൾ നേരിട്ട് ഹാജരാക്കാതെ തന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുന്ന പതിവ് രീതികൾ ഇനി രാജ്യത്ത് നടക്കില്ല. അഴിമതി തടയുന്നതിനും റോഡിൽ നിന്ന് സുരക്ഷിതം അല്ലാത്ത വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള വിപുലമായ പദ്ധിതകൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് നിതിൻ ഗഡ്‍കരിയുടെ കീഴിലുള്ള റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH). ഇതിന്‍റെ ഭാഗമായി ഓരോ ഫിറ്റ്നസ് പരിശോധനയ്ക്കും ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കർശനമായ സമയപരിധികളും മന്ത്രാലയം നിർദ്ദേശിക്കുന്നു. ഇത് ടെസ്റ്റിൽ പരാജയപ്പെട്ട വാണിജ്യ വാണിജ്യ വാഹനങ്ങളെ നിർബന്ധിതമായി പൊളിക്കൽ പ്രകിയയിലേക്ക് നയിക്കും.

ഇതുസംബന്ധിച്ച് ഹൈവേ മന്ത്രാലയം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 1989 ൽ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കരട് വിജ്ഞാപനത്തിൽ ഹൈവേ മന്ത്രാലയം ആവശ്യപ്പെട്ടു. പരിശോധിച്ച വാഹനത്തിൻ്റെ വിശദമായ പരിശോധനാ റിപ്പോർട്ട്, കുറഞ്ഞത് രണ്ട് കളർ ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ ഒരു വീഡിയോ തുടങ്ങിയവ പുതിയ നിയമം നിർബന്ധമാക്കുന്നു. പരിശോധനാ ഓഫീസർമാരോ അംഗീകൃത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളോ പരിശോധനയ്ക്കിടെ വാഹനത്തിന്‍റെ ജിയോ-ടാഗ് ചെയ്ത കുറഞ്ഞത് 10 സെക്കൻഡ് കൂടുതലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം.

ഈ വീഡിയോയിൽ വാഹനത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും ഇരുവശത്തുനിന്നും കാണിക്കണം. രജിസ്ട്രേഷൻ പ്ലേറ്റ്, ഷാസി നമ്പർ, എഞ്ചിൻ നമ്പർ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ വ്യക്തമായി കാണണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ വാഹനത്തിന്‍റെ ഫിസിക്കൽ വെരിഫിക്കേഷൻ ഇല്ലാതെയോ അല്ലെങ്കിൽ പരാജയപ്പെട്ട വാഹനങ്ങൾക്ക് കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്ന രീതി തടയുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

വാണിജ്യ ചരക്കുനീക്ക ഓപ്പറേറ്റർമാർക്ക് ഒരു പ്രധാന മാറ്റവും ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് കർശനമായ പരിധി ഏർപ്പെടുത്തുന്നു. പരിശോധനയിൽ പരാജയപ്പെട്ട വാഹനം, പരാജയപ്പെട്ട തീയതി മുതൽ 180 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ മുൻ സർട്ടിഫിക്കറ്റിന്റെ കാലഹരണ തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നന്നാക്കി വീണ്ടും സാക്ഷ്യപ്പെടുത്തണം. ഈ തീയ്യതികളിൽ ഏതാണ് ആദ്യം വരുന്നത്, ആ സമയത്തിനുള്ളിൽ വാഹനത്തെ എൻഡ്-ഓഫ്-ലൈഫ് വെഹിക്കിൾ (ELV) ആയി പ്രഖ്യാപിക്കും. സർക്കാരിന്റെ വാഹൻ ഡാറ്റാബേസിൽ ഇഎൽവി എന്ന് അടയാളപ്പെടുത്തിയാൽ, വാഹനം പിന്നെ നിയമപരമായി റോഡിൽ ഓടിക്കാൻ കഴിയില്ല.

മാത്രമല്ല പരിശോധനാ കേന്ദ്രങ്ങളും കർശന നിരീക്ഷണത്തിൽ ആയിരിക്കും. എട്ട് മെഗാപിക്സലോ അതിൽ കൂടുതലോ ഉള്ള ഹൈ-ഡെഫനിഷൻ സിസിടിവി ക്യാമറകൾ, രാത്രി കാഴ്ചാ ഫീച്ചർ ഉള്ള 360-ഡിഗ്രി കവറേജ് ക്യാമറകളും കേന്ദ്രങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. പരിശോധനയുടെ വീഡിയോ റെക്കോർഡുകൾ കുറഞ്ഞത് ആറ് മാസത്തേക്ക് സൂക്ഷിക്കുകയും എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ അഭ്യർത്ഥിച്ചാൽ ലഭ്യമാക്കുകയും വേണം.