യുവതിക്ക് മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ബസിന് മുന്നില്‍ കാര്‍ വട്ടംവച്ച കാമുകന് സംഭവിച്ചത്!

By Web TeamFirst Published Mar 2, 2020, 11:40 AM IST
Highlights

കാമുകിയുടെ മുന്നില്‍ ആളാവാന്‍ കെഎസ്ആർടിസി ബസിനു മുന്നില്‍ സിനിമാ സ്റ്റൈലില്‍ കാറിട്ട് തടഞ്ഞ യുവാവിന് കിട്ടിയത് മുട്ടന്‍പണി

തൃശൂര്‍: കാമുകിയുടെ മുന്നില്‍ ആളാവാന്‍ കെഎസ്ആർടിസി ബസിനു മുന്നില്‍ സിനിമാ സ്റ്റൈലില്‍ കാറിട്ട് തടഞ്ഞ യുവാവിന് കിട്ടിയത് മുട്ടന്‍പണി. ബസ് ഡ്രൈവറെ മർദ്ദിക്കുന്നതിനിടെ ബസിന്‍റെ താക്കോൽ പൊട്ടി. ഇതോടെ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ തുറക്കാനാവാത്തതിനാൽ പെൺകുട്ടിയുമായി കടന്നുകളയാനുള്ള യുവാവിന്റെ ശ്രമം പൊളിയുകയും ചെയ്‍തു. തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

സംഭവം ഇങ്ങനെ. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു കോഴിക്കോട് ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്. ബസില്‍ ഡ്രൈവർ സീറ്റിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന യുവതി ഡ്രൈവർസീറ്റിലേക്കു കാല്‍ കയറ്റിവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.  ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് യുവതി കാൽ ഡ്രൈവര്‍ സീറ്റിലേക്ക് കയറ്റി വച്ചത്. കാല്‍ ദേഹത്ത് തട്ടിയതോടെ കാൽ മാറ്റാൻ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി അനുസരിക്കുകയും ചെയ്‍തു.

പക്ഷേ ബസ് തൃശൂർ കെഎസ്ആർടിസി ഡിപ്പോയുടെ മുന്നില്‍ എത്തിയപ്പോഴേക്കും ബസിന്‍റെ മുന്നില്‍ സിനിമാ സ്റ്റൈലില്‍ ഒരു കാര്‍ പാഞ്ഞു വന്നു വട്ടംവച്ചു നിന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് ബസ് ഡ്രൈവറോട് തട്ടിക്കയറി. പെൺകുട്ടിയോടു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കാനും ശ്രമിച്ചു.

വലിച്ചൂരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്‍റെ താക്കോൽ പൊട്ടിപ്പോയി. പിടിവലിക്കിടെ സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിച്ചു. താക്കോല്‍ ഒടിഞ്ഞതോടെ ബസിന്‍റെ ഓട്ടോമാറ്റിക്ക് വാതില്‍ ലോക്കായി. ഇതോടെ ഇരുവരും പെട്ടു. യുവതിയുമായി കാറിൽ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം പാളി. 

തുടര്‍ന്ന് ബസ് സ്റ്റാൻഡിനകത്തേക്ക് ഡ്രൈവര്‍ ഓടിച്ചു കയറ്റിയിട്ടു. തുടര്‍ന്ന് പെൺകുട്ടിയെ അന്വേഷിച്ച് യുവാവ് സ്റ്റാൻഡിന് അകത്തേക്കും യുവാവിനെ തേടി പെൺകുട്ടി കാറിന് അടുത്തേക്കും ഓടി. ഇതോടെ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ ഏൽ‌പ്പിച്ചു.

സംഭവത്തില്‍ യുവാവിനെതിരെയും ബസ് ഡ്രൈവർക്ക് എതിരെയും പൊലീസ് കേസെ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിലാണ് ബസ് ഡ്രൈവര്‍ക്ക് എതിരെയുള്ള കേസ്. 
 

click me!