പൊന്‍വളയില്ല, പൊന്നാടയില്ല; പക്ഷേ അള്‍ട്ടോയെ ഹൃദയത്തോട് ചേര്‍ത്തത് 40ലക്ഷം മനുഷ്യര്‍!

By Web TeamFirst Published Oct 15, 2020, 9:22 AM IST
Highlights

രാജ്യത്തെ സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതി സുസുക്കി അള്‍ട്ടോയുടെ ജൈത്രയാത്ര 21 -ാം വര്‍ഷത്തിലേക്ക്. 

രാജ്യത്തെ സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതി സുസുക്കി അള്‍ട്ടോയുടെ ജൈത്രയാത്ര 21 -ാം വര്‍ഷത്തിലേക്ക്. ഇതുവരെ 40 ലക്ഷം പേരുടെ വാഹനമെന്ന സ്വപ്‍നത്തെയാണ് അള്‍ട്ടോ സാക്ഷാല്‍ക്കരിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്ക് പുറമെ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി 40 രാജ്യങ്ങളിലേക്കും മാരുതി സുസുക്കി ആള്‍ട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്. കുറഞ്ഞ വില, അവശ്യ സൗകര്യങ്ങള്‍, മികച്ച ഇന്ധനക്ഷമത, സുരക്ഷ തുടങ്ങിയ ഫീച്ചറുകളാണ് ആള്‍ട്ടോയെ ജനപ്രിയ ഫാമിലി കാറാക്കി മാറ്റുന്നതെന്നാണ് വിലയിരുത്തലുകള്‍. 

ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും മുന്തിയ സുരക്ഷയും സുഖയാത്രയും കുറഞ്ഞ വിലയുമൊക്കെയാണ് ഓൾട്ടോയുടെ വിജയഘടകങ്ങളെന്നും മാരുതി സുസുക്കി വിലയിരുത്തുന്നു. കടന്നു പോയ രണ്ടു പതിറ്റാണ്ടിനിടെ രാജ്യം യാത്ര ചെയ്യുന്ന ശൈലി തന്നെ മാറ്റിയെഴുതാൻ അൾട്ടോയ്ക്കു സാധിച്ചെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കുന്നു. പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്നതു കൊണ്ടുതന്നെ കഴിഞ്ഞ 16 വർഷമായി രാജ്യത്ത് ഏറ്റവുമധികം വാർഷിക വിൽപ്പന കൈവരിക്കുന്ന കാറുമാണ് അൾട്ടോ. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യമായി കാർ വാങ്ങാനെത്തുന്നവരിൽ 76 ശതമാനവും തിരഞ്ഞെടുത്തത് അൾട്ടോ ആയിരുന്നെന്നാണു കണക്ക്. എന്നാൽ ഈ വര്‍ഷം ഈ നിരക്ക് 84% ആയി ഉയർന്നെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു. 

2000-ത്തില്‍ നിരത്തിലെത്തിയ ആള്‍ട്ടോ 2004-മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്. വിപണിയിലെത്തിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 -ല്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന നേട്ടം മാരുതി അള്‍ട്ടോ ആദ്യമായി സ്വന്തമാക്കിയത്. അതിനുശേഷം നാളിതുവരെ ആ സ്ഥാനം അലങ്കരിക്കുകയാണ് അള്‍ട്ടോ.

2000 -ലാണ് ആദ്യ അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനിക രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു.  2008ല്‍ അള്‍ട്ടോയുടെ ആദ്യ പത്ത് ലക്ഷം തിഞ്ഞു. 2012ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നു. 2016ല്‍ ഇത് 30 ലക്ഷമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം അള്‍ട്ടോ കൂടി നിരത്തിലേക്കെത്തി. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായി അള്‍ട്ടോ മാറി. മാരുതിയുടെ ആദ്യ ബിഎസ്-6 എന്‍ജിന്‍ വാഹനവും അള്‍ട്ടോയാണ്.  

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ അള്‍ട്ടോയുടെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ നിരത്തിലെത്തിയിരുന്നു. മൂന്നിലെ ഗ്രില്ലില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ വിഎക്‌സ്‌ഐയില്‍ അടുത്തിടെയാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി മാരുതി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പുതിയ VXi+ വേരിയന്റിലെ പ്രധാന സവിശേഷത.  3.80 ലക്ഷം രൂപയാണ് പുതിയ മോഡലിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും VXi+ വേരിയന്റില്‍ ഇടംനേടിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് എന്നിവയാണ് അള്‍ട്ടോയില്‍ സുരക്ഷയൊരുക്കുന്നത്. 

ഇന്റീരിയറില്‍ ഏതാനും ഫീച്ചറുകള്‍ കൂടിയതും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതൊഴിച്ചാല്‍ മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലുമൊന്നും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അള്‍ട്ടോ, അള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് അള്‍ട്ടോ നിരയിലുണ്ടായിരുന്നത്. ഇതില്‍ കെ10ന്‍റെ ഉല്‍പ്പാദനം അടുത്തിടെ കമ്പനി അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കി അള്‍ട്ടോയെ അടുത്തിടെയാണ് മാരുതി പുറത്തിറക്കിയത്. 

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ട്.  796 സിസി പെട്രോള്‍ എന്‍ജിനാണ് ഈ അള്‍ട്ടോയുടെ ഹൃദയം. 47 ബിഎച്ച്പി പവറും 69 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. അള്‍ട്ടോ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ(ഒ) എന്നീ രണ്ടു വേരിയന്റുകളിലായി വാഹനത്തിന്‍റെ സിഎന്‍ജി പതിപ്പും വിപണിയിലുണ്ട്. യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് സിഎന്‍ജി മോഡലുകളുടെ ദില്ലി എക്‌സ്‌ഷോറൂം വില.  

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് 2019 ഒക്ടോബറില്‍ 40 വയസ് തികഞ്ഞിരുന്നു. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച്ബാക്ക് ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  

click me!