വില കൂട്ടിയിട്ടും ചൈനീസ് വണ്ടിക്ക് ജനം ക്യൂ, ചങ്കിടിച്ച് എതിരാളികള്‍!

By Web TeamFirst Published Oct 14, 2019, 12:26 PM IST
Highlights

വില കൂട്ടിയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നിട്ടും ആവശ്യക്കാര്‍ ഒഴുകിയെത്തുന്നുവെന്നതാണ് കൗതുകകരം

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി.  കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. തുടക്കത്തിലേ വന്‍ ഹിറ്റായ വാഹനത്തിന്‍റെ ബുക്കിംഗ് കഴിഞ്ഞയാഴ്‍ചയാണ് കമ്പനി വീണ്ടും തുടങ്ങിയത്. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ബുക്കിംഗ് നിര്‍ത്തിയിരുന്നത്. 

എന്നാല്‍ പുനഃരാരംഭിച്ചതിനു ശേഷം എണ്ണായിരത്തോളം പുതിയ ബുക്കിങ് ലഭിച്ചതായി എം ജി മോട്ടോർ ഇന്ത്യ പറയുന്നു. വില കൂട്ടിയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നിട്ടും ആവശ്യക്കാര്‍ ഒഴുകിയെത്തുന്നുവെന്നതാണ് കൗതുകകരം. ബുക്കിങ് പുനഃരാരംഭിച്ച ആദ്യ എട്ടോ ഒൻപതോ ദിവസത്തിനകം തന്നെ എണ്ണായിരത്തോളം പേർ ഹെക്ടർ സ്വന്തമാക്കാനെത്തിയതെന്നു കമ്പനിയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്‍ത അറിയിച്ചു. 

ജൂൺ 4 നാണ് വാഹനത്തിന്‍റെ ആദ്യ ബുക്കിങ് തുടങ്ങിയത്. 1508 യൂണിറ്റുകളാണ് ജൂലായില്‍ മാത്രം വിറ്റഴിച്ചത്. വമ്പന്‍ ബുക്കിങ് ലഭിച്ചതോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ജൂലൈ 19 മുതല്‍ ബുക്കിങ് താത്കാലികമായി കമ്പനി നിര്‍ത്തിയത്. അതുവരെ ഏകദേശം 28000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്.  ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സെപ്‍തംബര്‍ മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു. നിലവില്‍ ഇത് 2000 യൂണിറ്റായിരുന്നു.  അതുകൊണ്ടാണ് വീണ്ടും ബുക്കിംഗ് തുടങ്ങിയതും. 

അധിക ജീവനക്കാരുടെ നിയമനങ്ങൾ പൂർത്തിയായതോടെ നവംബർ മുതൽ പ്ലാന്‍റില്‍ രണ്ടു ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കുമെന്നും ഇതോടെ ഹെക്ടറിന്റെ പ്രതിമാസ ഉൽപ്പാദനം നിലവിലുള്ള 2,000 യൂണിറ്റിൽ നിന്ന് 3,000 യൂണിറ്റായി ഉയരുമെന്നും പുതിയ വാഹനത്തിനുള്ള കാത്തിരിപ്പ് ആറു മാസത്തിലേറെ നീളാതിരിക്കാനാണ് എം ജി മോട്ടോർ ശ്രമിക്കുന്നതെന്നും ഗുപ്‍ത വ്യക്തമാക്കി. വില്‍പ്പനയില്‍ മാസം തോറും ക്രമാനുഗത വർധന രേഖപ്പെടുത്താൻ കമ്പനിക്കു സാധിച്ചിട്ടുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.

12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയായിരുന്നു സ്റ്റൈൽ, സൂപ്പർ, സ്‍മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വാഹനത്തിന്‍റെ ആദ്യത്തെ വില. എന്നാല്‍  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ് ഷോറൂം വില. അതായത് മോഡൽ അടിസ്ഥാനമാക്കി 30,000 മുതൽ 40,000 രൂപയുടെ വരെയാണ് കൂട്ടിയത്.

അടുത്ത ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ ഹെക്ടർ വില വീണ്ടും ഉയരാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിനുകളോടെയാണു വാഹനമെത്തുന്നത്. ഇവ ബിഎസ് 6 നിലവാരത്തിലേക്ക് ഉയരുന്നതോടെ സ്വാഭാവികമായും വില വർധന പ്രതീക്ഷിക്കാം. 

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു. 

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍. 


 

click me!