റോഡരികിലെ തെങ്ങുകൾക്കു മുകളിൽ നിന്നു കുരങ്ങന്മാർ ബസിനു നേരെ കരിക്ക് പറിച്ച് എറിയുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബസിന് (Private Bus) നേരെ തെങ്ങിന് മുകളിൽനിന്നും കുരുങ്ങുകൾ (Monkey) കരിക്ക് പറിച്ചെറിഞ്ഞു. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു രണ്ട് യാത്രക്കാർക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പൊട്ടിയ ചില്ല് തെറിച്ചാണ് പരിക്കേറ്റത്. കണ്ണൂരിലാണ് (Kannur) സംഭവം.
ഇരിട്ടിയിൽനിന്നും (Iritty) പൂളക്കുറ്റിക്ക് സർവീസ് നടത്തുന്ന സെന്‍റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്കെറിഞ്ഞത്. നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന ബസാണിത്. റോഡരികിലെ തെങ്ങിൽനിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനുനേരെ കുരങ്ങന്മാര്‍ കരിക്ക് പറിച്ച് എറിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. വഴിയോരത്തെ തെങ്ങുകൾക്കു മുകളിൽ നിന്നു കുരങ്ങന്മാർ ബസിനു നേരെ കരിക്ക് പറിച്ച് എറിയുകയായിരുന്നു. ഇതോടെ ബസിന്‍റെ മുന്നിലെ ചില്ലുകള്‍ വൻശബ്‍ദത്തോടെ തകർന്നുവീണു. 16 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മനസാന്നിധ്യം കൈവിടാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.
ഗ്ലാസ് തകർത്ത് കരിക്ക് ബസിനുള്ളിലെത്തി. പൊട്ടിയ ചില്ല് തെറിച്ചാണ് യാത്രികരായ സ്‍ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റത്. ഗ്ലാസ് മാറ്റാൻ 17000 രൂപ ചെലവുവന്നുവെന്ന് ബസ് ഉടമ പറയുന്നു. മൂന്ന് ബസുകള്‍ സർവീസ് നടത്തിയിരുന്ന ഇവിടെ നിലവില്‍ സർവീസ് നടത്തുന്ന ഏക ബസിന് നേരയാണ് വാനരപ്പടയുടെ ആക്രമണം.
എന്നാല്‍ സംഭവത്തിൽ ഒഴിഞ്ഞുമാറുകയാണ് വനം വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങുകൾ നാട്ടിലിറങ്ങി അക്രമം നടത്തുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിന്റെ നിലപാടിനെതിരെ മലയോര മേഖലയിൽ കർഷക രോഷം അതിശക്തമാണ്. കുരങ്ങുകളെ കൂടു വെച്ച് പിടികൂടുക, മറ്റു നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
കാട്ടാന, കാട്ടുപന്നി, എന്നിവയെ കൂടാതെ കുരങ്ങുകൾ വിട്ടുപറമ്പിലും തൊടിയിലും കൃഷിയിടങ്ങളിലും വ്യാപക നാശനഷ്‍ടങ്ങൾ വരുത്തുകയാണെന്ന് കർഷകർ പറയുന്നു. കുരുങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വാഹനങ്ങൾക്ക് ഉൾപ്പെടെ നാശനഷ്‍ടം വരുത്തുന്നത് അടുത്തകാലത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.