ഡോര്‍ അടച്ചില്ല; ബസ് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് തെറിച്ചു!

By Web TeamFirst Published Jun 12, 2019, 4:17 PM IST
Highlights

സ്വകാര്യ ബസുകളുടെ വാതില്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തു. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്‍പെന്‍ഷനിലായത്.

കൊച്ചി: സ്വകാര്യ ബസുകളുടെ വാതില്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തു. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്‍പെന്‍ഷനിലായത്.

2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. മഫ്‍തിയിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.

വാതില്‍ കെട്ടിവച്ച് സര്‍വീസ് നടത്തിയതിനാണ് കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ന്യുമാറ്റിക് ഡോര്‍ തുറന്നുവച്ച് ബസ് ഓടിച്ചതിനാണ് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഔദ്യോഗിക വേഷത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വാതില്‍ അടച്ചാണ് സര്‍വീസ് നടത്തുക. ഇത് മറികടക്കാനായിരുന്നു മഫ്‍തിയിലെത്തിയത്. 

റോഡിന്റെ പല ഭാഗങ്ങളില്‍ നിന്നും ബസുകളുടെ സര്‍വീസ് മഫ്‍തിയില്‍ നിരീക്ഷിച്ച ഉഫദ്യോഗസ്ഥര്‍ യന്ത്രവാതില്‍ തുറന്നുവച്ചും സാധാരണ വാതില്‍ കയറുകൊണ്ട് കെട്ടിവച്ചും ഓടുന്നതിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു നടപടി. പിടികൂടിയ ബസുകളിലെ യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷമായിരുന്നു ബസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബസ് ജീവനക്കാരെ ഹിയറിങ് നടത്തിയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‍തത്. 

കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത നിരവധി ജീവനക്കാരെയും പരിശോധനയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!