ഈ വാഹനങ്ങള്‍ ഇനി വിറ്റാല്‍ ഡീലര്‍മാര്‍ കുടുങ്ങും!

By Web TeamFirst Published Jun 21, 2019, 10:05 AM IST
Highlights

ഈ ഡീലർമാരുടെ പുതിയ അപേക്ഷകൾ ഇനി സ്വീകരിക്കില്ല. ഇവർ വിൽക്കുന്ന പുതിയ വാഹനങ്ങൾക്കുള്ള താത്കാലിക പെർമിറ്റ് ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളും തടയാനുമാണ് നീക്കം. 

തിരുവനന്തപുരം: അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്‍.പി.) വിതരണംചെയ്യാത്ത വാഹന ഡീലർമാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മോട്ടോര്‍വാഹ വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഡീലര്‍മാരുടെ വിൽപ്പന തടയാനാണ് തീരുമാനം. 

വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകള്‍ നൽകാത്ത ഡീലർമാരുടെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. ഇവർ വിൽക്കുന്ന പുതിയ വാഹനങ്ങൾക്കുള്ള താത്കാലിക പെർമിറ്റ് ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളും തടയാനുമാണ് നീക്കം. 

2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കുമ്പോൾതന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷനമ്പർ പ്ലേറ്റുകൾ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നൽകണം.

വാഹനം റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡീലർ അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകണമെന്നാണ് കേന്ദ്രനിയമം. എന്നാൽ മിക്ക ഡീലർമാരും അതിസുരക്ഷാ നമ്പർപ്ലേറ്റ് അച്ചടിക്കുള്ള ഒരുക്കങ്ങള്‍പോലും നടത്തിയിട്ടില്ല. ഇതുകാരണം ആർ സി ബുക്ക് വിതരണവും മുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനുവേണ്ടി ദിവസവും ഒട്ടേറെ വാഹനഉടമകളാണ് ആർ.ടി. ഓഫീസുകളിൽ എത്തുന്നത്. ഇതോടെ തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേൾക്കേണ്ട ഗതികേടിലായതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.  

എന്താണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍?
വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. വാഹനത്തിന്‍റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇതിന്‍റെ നിർമാണം.

വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം.  പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും. 

എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്‍ക്ക്  അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല. 

2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്  ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ നിലവിൽ ദില്ലി, ഗുജറാത്ത്, ബംഗാൾ, അസം, മധ്യപ്രദേശ് തുടങ്ങിയ ചില  സംസ്ഥാനങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പിലായത്. സംസ്ഥാനത്ത് ഇതിന് പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം നടപടികള്‍ തടസപ്പെടുകയായിരുന്നു. 

click me!