'റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചർ' (ആർ.ഒ.ടി.എഫ്) എന്ന പേരിൽ ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ് മെഴ്‍സിഡസ് ബെൻസ് ഇന്ത്യ നടപ്പാക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് വാഹനം നേരിട്ട് വിൽക്കാനൊരുങ്ങി ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെൻസ് (Mercedez Benz). 'റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചർ' (ആർ.ഒ.ടി.എഫ്) (Retail Of The Future) എന്ന പേരിൽ ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് കാറുകൾ വിൽക്കുന്ന പദ്ധതിയാണ് മെഴ്‍സിഡസ് ബെൻസ് ഇന്ത്യ (Mercedez Benz India) നടപ്പാക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വർഷം ജൂണിൽതന്നെ കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ സംവിധാനം നടപ്പാക്കുന്ന നാലാമത്തെ വിപണിയാണ് ഇന്ത്യയെന്ന് മാനേജിങ് ഡയറക്ടറും സി. ഇ.ഒ.യുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നപ്പോൾത്തന്നെ 1700 ബുക്കിങ് ഇതുവഴി ലഭിച്ചതായി കമ്പനി വ്യക്തമാക്കി.
പുതിയ സംവിധാനം അനുസരിച്ച് ടെസ്റ്റ് ഡ്രൈവുകളും വാഹന വിതരണവും ഡീലർഷിപ്പുകൾ തന്നെ നടത്തും. എന്നാൽ വാഹനം വാങ്ങുന്നവർ ബെൻസിന് നേരിട്ട് പണം നൽകുകയായിരിക്കും ചെയ്യുക. ഡിസ്കൗണ്ടുകളും ഓഫറുകളും കമ്പനി നേരിട്ട് നടപ്പാക്കും. ഉപഭോക്താക്കൾക്ക് ഡീലർമാരുമായി വിലയോ ഒാഫറുകളോ ചർച്ച ചെയ്യാൻ കഴിയില്ല. പരമ്പരാഗതമായി, കാർ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ ആദ്യം അംഗീകൃത ഡീലർഷിപ്പുകൾക്ക് വിൽക്കുകയും അവർ ഭാവി ഉടമകൾക്ക് റീട്ടെയിൽ ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഇതിനാണ് ബെൻസ് മാറ്റം വരുത്തുന്നത്.
ബുക്കിംഗ് സമയത്തുതന്നെ ഉപഭോക്താക്കൾക്ക് വിഐഎൻ (വാഹന തിരിച്ചറിയൽ നമ്പർ) നൽകും. ഓൺലൈൻ സ്റ്റോറിൽ നിന്ന് വാഹനം വാങ്ങുന്നവർക്ക് ലഭ്യമായ സ്റ്റോക്കിൽ നിന്ന് അവരുടെ കൃത്യമായ മോഡൽ സ്പെസിഫിക്കേഷൻ തിരയാനും അവരുടെ പിൻ കോഡ് അടിസ്ഥാനമാക്കി ഓൺ-റോഡ് വില കാണാനും ബുക്കിങ് നടത്താനും കഴിയും.
ആഗോള വിപണിയിൽ സ്വീഡൻ, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് നേരത്തെ ഈ സംവിധാനം ബെൻസ് നടപ്പിലാക്കിയത്. ആർ.ഒ.ടി.എഫ് പ്രകാരം ഉപഭോക്താക്കൾക്കുള്ള കിഴിവുകൾ തുടരുമെന്നും അവ രാജ്യത്തുടനീളം ഒരേപോലെയായിരിക്കുമെന്നും ബെൻസ് വ്യക്തമാക്കുന്നു.