
രാജ്യത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നിർബന്ധമായ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷം കൂടി വർധിപ്പിച്ച് സുപ്രീം കോടതി. പുതിയ കാറുകൾക്ക് ഇനി നാല് വർഷവും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷവും മൂന്നാംകക്ഷി ഇൻഷുറൻസ് നിർബന്ധമാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഇൻഷുറൻസ് ഇല്ലാതെ നിരവധിവാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് അപകടബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതര പ്രതിസന്ധി സൃഷ്‍ടിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
നിയമപരമായ നിർബന്ധമുണ്ടായിട്ടും ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. അപകടമുണ്ടാകുമ്പോൾ നഷ്‍ടപരിഹാരം ലഭിക്കാൻ ഇരകളുടെയും കുടുംബങ്ങളുടെയും നീണ്ട നിയമപോരാട്ടം തുടരേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടബാധിതരുടെ താൽപര്യം സംരക്ഷിക്കുന്നതിനുമായി ഇൻഷുറൻസ് കാലാവധി വർധിപ്പിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.
സാധുവായ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റിയും ആലോചിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങളും രജിസ്ട്രേഷൻ വിവരങ്ങളും സംയോജിപ്പിച്ച് നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഓട്ടോമാറ്റിക്കായി വാഹന നമ്പർ തിരിച്ചറിയുന്ന ക്യാമറകളെ ഇൻഷുറൻസ് വിവരശേഖരവും വാഹന രജിസ്ട്രേഷൻ വിവരശേഖരവുമായി ബന്ധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസിന് കൈമാറുന്ന മൊബൈൽ സംവിധാനങ്ങളിലൂടെ വാഹനത്തിന്റെ ഇൻഷുറൻസ് നില ഉടൻ പരിശോധിച്ച് നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും സൗകര്യമൊരുക്കും.
തെലങ്കാന ഹൈക്കോടതി പത്ത് ലക്ഷം രൂപ നഷ്‍ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ ഉത്തരവിനെതിരായ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ ഈ നിർദേശം. മോട്ടോർ അപകട നഷ്‍ടപരിഹാര കേസുകളിൽ അമിത സാങ്കേതിക വാദങ്ങൾ ഉയർത്തി ഇരകൾക്ക് നീതി നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വാഹനം വാങ്ങുന്നവർക്ക് നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിനൊപ്പം യാത്രക്കാർക്കുള്ള അധിക പരിരക്ഷ, വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട പരിരക്ഷ, വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന നാല് ഘട്ട ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കാനും കോടതി നിർദേശിച്ചു. പഴയ അപകട നഷ്‍ടപരിഹാര കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസിനും കോടതി നിർദേശം നൽകി.