കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് മദ്യലഹരിയില്‍ ലാല്‍ കുമാര്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി എന്നയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കൊല്ലം: കഴിഞ്ഞദിവസം തിരുമംഗലം ദേശീയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‍തു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവർ തലവൂർ മഞ്ഞക്കാല സ്‍കൂളിനു സമീപം ലക്ഷ്‍മി നിവാസിൽ ലാൽകുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്‍തത്.
പൊലീസ് നിരീക്ഷണത്തിൽ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലാൽകുമാറിനെ കഴിഞ്ഞദിവസം വിട്ടയച്ചതോടെയാണ് അറസ്റ്റ് ചെയ്‍തത്. കേസിലെ ഒന്നാംപ്രതിയാണ് ലാൽകുമാർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‍തു. ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി എന്നയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവർ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികൾക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 12-ാം തീയ്യതി രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. തെന്മലയില്‍ വിനോദയാത്രപോയി മടങ്ങി വരുന്നതിനിടയില്‍ ചെങ്ങമനാട് വച്ചായിരുന്നു അപകടം. കുണ്ടറ സ്വദേശി ഗോവിന്ദും പയ്യന്നൂര്‍ സ്വദേശിനി ചൈതന്യയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്നു ഇരുചക്രവാഹനത്തിലേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഗോവിന്ദ് അപകടസ്ഥലത്ത് വച്ചും ചെതന്യ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയും മരിക്കുകയായിരുന്നു. കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് മദ്യലഹരിയില്‍ ലാല്‍ കുമാര്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കേരളപുരം സ്വദേശി വിജയന്‍റെ മകനാണ് ഗോവിന്ദ്. പയ്യന്നൂര്‍ സ്വദേശിനിയാണ് ചെതന്യ. ഇരുവരും തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളും സഹപാഠികളുമാണ്. തിരുവനന്തപുരം സി ഇ റ്റി എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളുടെ പത്ത് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലാണ് തെന്മലയില്‍ വിനോയാത്രക്ക് പോയത്. അപകടത്തില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരിക്ക് പറ്റിയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona