ഒരു ആഡംബര സൂപ്പര്‍ കാറിനെ തകര്‍ക്കുന്ന ടൗട്ടെയുടെ ദൃശ്യങ്ങള്‍ ആണ് വൈറലാകുന്നത്
രാജ്യത്ത് കനത്ത നാശനഷ്‍ടങ്ങൾ സൃഷ്‍ടിച്ചാണ് ടൌട്ടെ ചുഴലിക്കൊടുങ്കാറ്റ് കടന്നുപോയത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെപ്പോലും ഈ കാറ്റ് വെറുതെ വിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു ആഡംബര സൂപ്പര്‍ കാറിനെ തകര്‍ക്കുന്ന ടൌട്ടെയുടെ ദൃശ്യങ്ങള്‍ ആണ് പ്രചരിക്കുന്നത്. മുംബൈയിലാണ് സംഭവം. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ 718 ബോക്സ്റ്റർ കൺവേർട്ടബിളാണ് കാറ്റിന് ഇരയായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉടമയായ രുഷിന്ദ്ര സിന്‍ഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു വർഷം മുമ്പ് മാത്രം താന്‍ സ്വന്തമാക്കിയ പോർഷെ 718 ബോക്സ്റ്റർ ആണിതെന്ന് ഉടമ പറയുന്നു. ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൺവേർട്ടബിൾ കാറിന്റെ റൂഫ് കനത്ത കാറ്റിൽ തനിയെ തുറന്നതോടെയാണ് സംഭവത്തിന്‍റെ തുടക്കം. കാറിന്റെ റൂഫ് തുറന്നുപോയി എന്ന് വാച്ച്മാൻ അറിയിച്ചതിനെ തുടർന്നാണ് ഉടമ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ എത്തിയത്.
തുടര്‍ന്ന് റൂഫ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മഴയിൽ നിന്ന് വാഹനം മാറ്റിയിടാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നതെന്നും ഉടമ പറയുന്നു. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്‍തപ്പോൾ തന്നെ മീറ്റർ കൺസോളിൽ സിസ്റ്റം ഫെയിൽ എന്ന് സന്ദേശം വന്നെന്നും മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ആക്സിലറേറ്റര്‍ അമർത്താതെ തന്നെ വാഹനം മുന്നോട്ടു നീങ്ങി ഇടിക്കുകയായിരുന്നെന്നും ഉടമ പറയുന്നു.വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്നും വാഹനം പൂർണമായും നശിച്ചെന്നും രുഷിന്ദ്ര സിന്‍ഹ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona