ഒറിജിനലിനെ വെല്ലുന്ന ഈ ടോയ് കാറിന്‍റെ വില 30 ലക്ഷം, കാരണം ഇതാണ്

By Web TeamFirst Published Jul 5, 2020, 4:41 PM IST
Highlights

റോൾസ് റോയ്സ് ലോഗോ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി തുടങ്ങി കള്ളിനന്റെ പ്രൊഡക്ഷൻ മോഡ‍ലിലുള്ള ഫീച്ചറുകൾ മിക്കതും ഇതിലുമുണ്ട്. ‌ സ്റ്റാർട്ട് ചെയ്യാം, ഹെഡ് ലൈറ്റ് തെളിക്കാം ഡോറുകൾ തുറക്കാനും സാധിക്കും ഇതിനായി ഒരു റിമോട്ടും ഉണ്ട്. 

ഒറിജിനലിനെ വെല്ലുന്ന ടോയ് കാറുമായി റോൾസ് റോയ്സിന്‍റെ കള്ളിനന്‍. ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയിസിന്‍റെ ആദ്യ എസ്‍യുവിയാണ് കള്ളിനന്‍. ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‍യുവികളില്‍ ഒന്നായ കള്ളിനന് 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വില വരുന്നത്. ഈ കള്ളിനന്‍റെ സ്കെയിൽ മോഡലാണ് ഇപ്പോൾ ലോകത്തിൽ ഏറ്റവും വിലയുള്ള ടോയ് കാറുകളിലൊന്ന്. 17000 ഡോളർ മുതൽ 40000 ഡോളർ അഥവാ 12.85 ലക്ഷം രൂപ മുതല്‍ 30.19 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില വരുന്നത്. ഒരു ടോയ് കാറിന് ഇത്ര വിലയോയെന്ന് ചിന്തിക്കാന്‍ വരട്ടെ, ഒറിജിനലിനെ വെല്ലുന്ന ഫിനിഷുമായെത്തുന്ന ടോയ് കാര്‍ കാണുന്നവര്‍ക്ക് സംശയങ്ങള്‍ ഏതുമുണ്ടാവില്ല. 

റോൾസ് റോയ്‍സ് കള്ളിനന്റെ യഥാർത്ഥ രൂപത്തെ വെല്ലുന്നതാണ് ഈ ടോയ് കാർ. റോൾസ് റോയ്സ് ലോഗോ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി തുടങ്ങി കള്ളിനന്റെ പ്രൊഡക്ഷൻ മോഡ‍ലിലുള്ള ഫീച്ചറുകൾ മിക്കതും ഇതിലുമുണ്ട്. ‌ സ്റ്റാർട്ട് ചെയ്യാം, ഹെഡ് ലൈറ്റ് തെളിക്കാം ഡോറുകൾ തുറക്കാനും സാധിക്കും ഇതിനായി ഒരു റിമോട്ടും ഉണ്ട്. ഓരോ ടോയ്മോഡലും കൈകൊണ്ട് നിർമിച്ച 1000 പാർട്ട്സുകൾ ഉപയോഗിച്ച് 450 മണിക്കൂർ എടുത്താണ് നിർമിക്കുന്നത്. റോൾസ് റോയ്സ് കള്ളിനൻ എസ്‍യുവി സ്വന്തമാക്കുന്നവർക്ക് തങ്ങളുടെ വാഹനത്തിന്റെ അതേ നിറത്തിലും ഇന്റീരിയർ കോൺഫിഗറേഷനിലും ടോയ് കാറും വാങ്ങാനുള്ള അവസരമുണ്ട്. കൂടാതെ ആഡംബര പ്രിയര്‍ക്ക് സ്വർണവും ഡയമണ്ടും വരെ പതിപ്പിച്ച് ഇവ പ്രത്യേക രീതില്‍ കസ്റ്റം ചെയ്തെടുക്കാനുള്ള സൌകര്യവുമൊരുങ്ങുന്നുണ്ട്. 

2018ലാണ് കമ്പനിയുടെ ആദ്യ എസ്‍യുവിയായ കള്ളിനനെ അവതരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണ് പുത്തൻ എസ് യു വിക്കുള്ള പേര് കമ്പനി നല്‍കിയത്. റോള്‍സ് റോയ്‌സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍. ഫാന്റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിന്‍ഭാഗം. 600 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.

ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍.  ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.  സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 

click me!